Sunday, 1 February 2015

പുത്രകാമേഷ്ടി

രണ്ടാം വര്‍ഷ ബി എ ക്ലാസ്സില്‍ ആദിശങ്കരന്‍റെ ജീവിതത്തെ  കുറിച്ച് പറഞ്ഞു കൊണ്ടിരിക്കെയാണ് മിത്രനെന്നു പേരുള്ള ഒരാള്‍ അത്യാവശ്യമായി കാണാന്‍ വന്നിരിക്കുന്നുവെന്ന് വാമദേവനോട് പ്യൂണ്‍ വന്ന് പറഞ്ഞത്.സ്റ്റാഫ് റൂമിന്റെ വരാന്തയില്‍ മിത്രന്‍ നില്‍പ്പുണ്ടായിരുന്നു.അനാവശ്യമായ ധൃതി വാമദേവന്‍ അയാളില്‍ കണ്ടു.
"വാമ,നീ വണ്ടിയില്‍ കയറ്.നിന്‍റെ കാര്‍  ഇവിടെ കിടക്കട്ടെ."
"എന്താ കാര്യം?"
"നീ ടെന്‍ഷന്‍ ആകണ്ട." ഡോര്‍ തുറന്ന് കൊടുത്തുകൊണ്ട് മിത്രന്‍  പറഞ്ഞു.
"നിന്‍റെ മകന്‍ ലാലുവും,ഒരു ഫ്രണ്ടും കൂടി അഴീകോട് ബീച്ച് ഫെസ്റ്റ് കാണുവാന്‍ പോയിരുന്നു.കടലില്‍ കുളി കഴിഞ്ഞതിനുശേഷം കരിങ്കല്‍ ഭിത്തിയില്‍ കയറി ഫോട്ടോ എടുക്കുന്നതിനിടയില്‍ ലാലു കടലില്‍ വീണു.രക്ഷിക്കുവാന്‍ മറ്റേ ചെക്കനും ചാടി..."
"എന്നിട്ട്?" വാമദേവന് ശാസ്വം കിട്ടാതെയായി.അയാള്‍ വിയര്‍ത്തു.
"ലാലുവിന് ഒന്നും പറ്റിയിട്ടില്ല.അവന്‍ സര്‍ക്കാര്‍ ആശുപത്ര്യില്‍ ഉണ്ട്.മറ്റേ ചെക്കന്‍...അവനെ കാണാതെയായി."
വാമദേവന്‍റെ തൊണ്ട വരണ്ടു.കണ്ണില്‍ ഇരുട്ട് കയറി.അയാള്‍ ഒരിക്കല്‍ കൂടി മകനെ ഓര്‍ത്ത് സങ്കടപ്പെട്ടു.വിലപ്പെട്ട ഒരു ജീവന്‍ കൂടി അവന്‍ കാരണം....
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരിച്ചത് പ്രോഫെസ്സര്‍ വാമദേവന്‍റെ മകന്‍ ലാലുവും ,ആശുപത്ര്യില്‍ കിടക്കുന്നത് അവന്‍റെ സുഹൃത്തും ആയിരുന്നു.
മിത്രന് ലഭിച്ച വിവരം തിരിച്ചായിരുന്നു.
സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മിത്രന്‍ രാവിലെ തന്നെ നഗരത്തിലേക്ക് വന്നത്.ജനറല്‍ മീറ്റിംഗ് നടന്നിരുന്നത് വാമദേവന്‍റെ കോളേജിനടുത്തുള്ള ഹാളിലായിരുന്നു.ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ തീരദേശ പോലീസിലെ കോണ്‍സ്റ്റബിള്‍ നൌഷാദിന്‍റെ വാക്കുകള്‍ വ്യക്തമാകാതെ വന്നപ്പോള്‍ അയാള്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങി.
"..........രണ്ടു പിള്ളേരും കൂടി വന്നത് ബൈക്കില്‍ ആണ്.നല്ല ഉച്ചസമയം ആയതിനാല്‍ ബീച്ചില്‍ ആളും കുറവായിരുന്നു.കടലിലേക്ക്‌ തള്ളി നില്‍ക്കുന്ന 'മുനക്കല്‍'എന്ന ഭാഗമുണ്ട്.അവിടെ വച്ചായിരുന്നു,അപകടം.മദ്യപിച്ചിട്ടുണ്ടായിരുന്നോ  എന്ന് സംശയം ഉണ്ട്.പ്രോഫെസ്സരുടെ മകനെ  സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്.മറ്റേ പയ്യനെ കാണാനില്ല."
കോണ്‍സ്റ്റബിള്‍ നൌഷാദ് മനസ്സിലാക്കിയിരുന്നത് അങ്ങനെയായിരുന്നു .മിത്രനും,വാമദേവനും തമ്മിലുള്ള അടുപ്പം അയാള്‍ക്ക് അറിവുള്ളത് കൊണ്ടാണ് പെട്ടെന്ന് തന്നെ മിത്രനെ  വിളിച്ചറിയച്ചത്.

കാര്‍ പ്രധാന റോഡിലേക്ക് പ്രവേശിച്ചു.വാമദേവന്‍ സീറ്റില്‍ തല ചായ്ച്ച് സൈഡ് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയാണ്.അയാളുടെ മനസ്സ് കലുഷിതമായിരുന്നു.
ഒരിക്കല്‍ പോലും മനസ്സമാധാനം തന്നിട്ടില്ലാത്ത പുത്രനാണ് ലാലു.നീണ്ട എട്ടു വര്‍ഷത്തിനു ശേഷമാണ് ലാലു ജനിക്കുന്നത്.അതും പൂര്‍ണ്ണ വളര്‍ച്ച എത്താതെ.പൂരാടം നക്ഷത്രം വന്നപ്പോള്‍ വാമദേവന്‍റെ പ്രായമായ അമ്മ  അമ്പലങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്നു.പത്താം ക്ലാസ് വരെ അവന്‍ മുഴുവനായും വാമദേവന്‍റെ നിയന്ത്രണത്തിലായിരുന്നു.അതിനുശേഷമാണ് പ്രകടമായ മാറ്റങ്ങള്‍ അവനില്‍ കണ്ടു തുടങ്ങിയത്.
"അവന്‍ കൊച്ചു കുട്ടിയല്ലേ വാമേട്ടാ,വലുതാവുമ്പോള്‍ ശരിയായികൊള്ളും." വിദ്യാഭ്യാസം ഇല്ലാത്ത ഭാര്യ തുടക്കം മുതലേ അവന്‍റെ കൊള്ളരുതായ്മയെ ന്യായീകരിച്ചു.നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടിയുടെ ഇന്‍സ്ട്രുമെന്റ് ബോക്സില്‍ നിന്ന് പെന്‍സിലും,ഇറസേരും കട്ടെടുത്ത് ആരും കാണാതെ വീട്ടില്‍ ഒളിപ്പിച്ചു വച്ചതില്‍ വാമദേവന്‍റെ ഭാര്യ രമ അസ്വഭാവികതയൊന്നും കണ്ടില്ല.പ്ലസ്‌ ടുവിന് പഠിക്കുമ്പോള്‍ കൂടെ പഠിച്ച പെണ്‍കുട്ടിയെ ക്ലാസില്‍ ആളൊഴിഞ്ഞ നേരത്ത് കയറിപ്പിടിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുംമെന്ന് ഭീക്ഷണിപ്പെടുത്തിയതിലും രമക്ക്‌ ആശങ്കയുണ്ടായില്ല.
"അവള്‍ അവനെ പ്രോലോഭിപ്പിചിട്ടുണ്ടാകും.ഇപ്പോഴത്തെ പെണ്‍കുട്ടികളെല്ലേ?"

പതിനെട്ട് തികഞ്ഞപ്പോള്‍ ലാലു ഇലക്ടറല്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തു.അങ്ങനെ സ്വന്തമായി ഒരു സ്വിം കൈവശം വന്ന അവന്‍ കിട്ടാവുന്നതില്‍ ഏറ്റവും വിലപിടിപ്പുള്ള ഹാന്‍ഡ്‌ സെറ്റ് വാങ്ങി കൂടെ കൂടെ ബാക്ക് കവര്‍ തുറക്കുകയും സ്വിം മാറ്റിയിടുകയും ചെയ്യുന്നത് കണ്ട് വാമദേവന്‍ ഭയപ്പെട്ടു.വിലയേറിയ ആ ഗാജെറ്റ് നാശമായി പോകുമോ എന്നതായിരുന്നു അയാളുടെ ഭയം.മകന്‍ ചീത്തയായി പോകുകയാണെന്ന് തിരിച്ചറിയാനുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം അയാള്‍ക്കില്ലായിരുന്നു.

"എനിക്ക് ഒരു കൂട്ടം നിങ്ങളോട് പറയാനുണ്ട്" ഒരു ദിവസം അയാള്‍ക്കിഷ്ടമില്ലാത്ത മുഖവുരയോടെ രമ പറഞ്ഞു.
"എന്താ?"
"നിങ്ങള്‍ അറിഞ്ഞതായി ഭാവിക്കുകയോ,ചോദിക്കുകയോ ചെയ്യരുത്."
"നീ കാര്യം പറ "അയാള്‍ക്ക്‌ ദേക്ഷ്യം വന്നു.
"ചായയുമായി അവന്‍റെ മുറിയിലേക്ക് ഞാന്‍ കയറിയതും,അവന്‍ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു.ഞാന്‍ ഒരു മിന്നായം പോലെ കണ്ടു .ശ്ശൊ..നാണായിട്ട് വയ്യ."
"നീ എന്താ കണ്ടത്?"

രമ മിന്നായം പോലെ കണ്ടത് വാമദേവന്‍ രമയില്ലാത്ത നേരത്ത്  മുഴുവനായും കണ്ടു.ഫിസിക്സ്‌ പഠിപ്പിക്കുന്ന സഹപ്രവര്‍ത്തകന്‍ വേണുഗോപാല്‍ ആണ് വാമദേവന് കമ്പ്യൂട്ടറില്‍ ഹിസ്റ്ററി ചെക്ക് ചെയ്യുവാനും ഹൈഡ് ഫയല്‍ പ്രവര്‍ത്തിപ്പിക്കുവാനും കഴിയുന്ന വിദ്യ പഠിപ്പിച്ചു കൊടുത്തത്.
"ലാലു,ഞാന്‍ ഒരു അദ്ധ്യാപകനാണ്.എന്‍റെ കുട്ടികള്‍ ചീത്തയാകാന്‍ ഞാന്‍ അനുവദിക്കാറില്ല.അതുപോലെ തന്നെയാണ് മക്കളും"
രാത്രി ഭക്ഷണം കഴിക്കുവാനിരിക്കുമ്പോള്‍ വാമദേവന്‍ മകന്‍റെ മുഖത്ത് നോക്കാതെ പറഞ്ഞു.
"അച്ഛന്‍ എന്‍റെ സിസ്റ്റം ഓപ്പണ്‍ ചെയ്തു അല്ലേ?നാണമില്ലല്ലോ?"
ആര്‍ക്കാണ് ലജ്ജയില്ലാത്തതെന്ന് തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷേ ചോദിച്ചില്ല.
"മുറിയിലേക്ക് വരുമ്പോള്‍ ഒച്ചയുണ്ടാക്കണമെന്ന മര്യാദ അമ്മയും പഠിച്ചിട്ടില്ല."ലാലു അമ്മയെയും വെറുതെ വിട്ടില്ല.
"നീ ആദ്യം ഇയര്‍ ഫോണ്‍ മാറ്റി അച്ഛന്‍ പറയുന്നത് കേള്‍ക്ക്" രമ മകനെ ശകാരിച്ചു.
അയാള്‍ക്ക്‌ മകനോട്‌ ഒന്നും പറയുവാന്‍ തോന്നിയില്ല.അവന്‍റെ രൂപം ,വേഷം,ഭാവം എല്ലാം അയാളെ ഭയപ്പെടുത്തി.മാസങ്ങളായി എണ്ണ കാണാത്ത മുള്ളന്‍പന്നിയുടെ  മുള്ളുകള്‍ പോലെയുള്ള ചപ്ര തലമുടി മുകളിലേക്ക് എഴുന്നുള്ളിച്ചു നിര്‍ത്തിയിരിക്കുന്നു.ചീര്‍പ്പെടുത്ത്‌ കോതിയാല്‍ താരനും,പേനും  നിലത്ത് ഓടി നടക്കും.മുട്ടിനോപ്പമുള്ള കനം തൂങ്ങുന്ന ട്രൌസറും,ശുഷ്കിച്ച നെഞ്ചിന്‍ കൂടിനെ പാതി മറക്കുന്ന ഒബാമയുടെ ചിത്രമുള്ള ടീ ഷര്‍ട്ടും, ലാലുവിനെ വാമദേവനില്‍ നിന്ന് ഒരുപാട് അകറ്റി നിര്‍ത്തിയിരുന്നു.
ഒരു അവധി ദിവസം ലാലു പുറത്ത് പോയയുടനെ പോലീസ്കാര്‍ അവനെ തേടിയെത്തി.
"എവിടെ നിങ്ങളുടെ മകന്‍?"
"എന്താ സര്‍?"
"ഒരു കാര്‍ന്നോരെ ബൈക്ക് ഇടിച്ച് കൊന്നിട്ടാണ് അവന്‍ മുങ്ങിയിരിക്കുന്നത്.കയ്യില്‍ കിട്ടും അവനെ.അവന്‍റെ സ്പീഡ് ഞാന്‍ തീര്‍ത്തു തരാം.അതിനുമുന്‍പ്‌ പ്രോഫെസ്സര്‍ അവനെ സ്റ്റേഷനില്‍ ഹാജരാക്കിക്കൊള്ളൂ."
ഒരു ലക്ഷം രൂപയാണ് മരണമടഞ്ഞ വൃദ്ധന്‍റെ കുടുംബത്തിന് നല്‍കിയത്.പോലീസുകാര്‍ക്ക് വേറെയും.

സര്‍ക്കാര്‍ ആശുപത്രി കൊമ്പോണ്ടിലേക്ക് മിത്രന്‍ കാര്‍ ഓടിച്ചു കയറ്റുമ്പോള്‍ അറ്റന്‍ഡര്‍ സുഭാഷ് പോര്‍ച്ചില്‍ ഉണ്ടായിരുന്നു.
"ആ കുട്ടിയെ മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടുപോയി.ലങ്ഗ്സില്‍ നിറയെ വെള്ളം കയറിയട്ടുണ്ട്."സുഭാഷ്‌ പറഞ്ഞു.വാമദേവന്‍ ടെന്‍ഷനായി.അയാളുടെ കയ്യും കാലും വിറച്ചു.
"രമയെ വിവരം അറിയിക്കണം മിത്രാ.അല്ലെങ്കില്‍ അവള്‍ വിഷമിക്കും."വാമദേവന്‍ മൊബൈല്‍ എടുത്തു.അപ്പോഴാണ് അത് സ്വിച്ച് ഓഫ്‌ ആയിരുന്നതെന്ന് അറിയുന്നത്.പത്തോളം കോളുകള്‍ മിസ്സ്ഡ് ആയി കിടക്കുന്നു.
രമയുടെ അലര്‍ച്ചയാണ് വാസുദേവന്‍ കേട്ടത്.അയാള്‍ എത്ര പറഞ്ഞിട്ടും അവള്‍ ശാന്തയായില്ല.ഒന്നും രമ കേട്ടിരുന്നില്ല എന്നതാണ് സത്യം.

ഇതിനകം മരിച്ചത് പ്രോഫെസ്സരുടെ മകന്‍ ലാലുവാണെന്നും,ഹോസ്പിറ്റലില്‍ അയാളുടെ സുഹ്രത്താണെന്നും അറ്റന്‍ഡര്‍ സുഭാഷില്‍ നിന്ന് മനസ്സിലാക്കിയ മിത്രന്‍ ആശുപത്രി വരാന്തയില്‍ തരിച്ചിരുന്നു പോയി.
"സുഭാഷേ,എനിക്കിത്തിരി വെള്ളം വേണം."
സുഭാഷ്‌ കൊടുത്ത വെള്ളം കുടിച്ച്,വാമദേവന്‍റെ മുഖത്ത് നോക്കുവാന്‍ ശേഷിയില്ലാതെ മിത്രന്‍ പകച്ചു നില്‍ക്കുമ്പോള്‍ വാമദേവന്‍ പറഞ്ഞു.
"വേഗം വണ്ടിയെട്,മിത്രാ."

കാറോടിച്ചിരുന്നത് സുഭാഷായിരുന്നു.നേരെ കടപ്പുറത്തേക്കാണ് അവര്‍ പോയിരുന്നത്.നാഷണല്‍ ഹൈവെയിലേക്ക് കയറാതെ വാഹനം ദിശ മാറിയോടുന്നത് എന്താണെന്ന് ആരാഞ്ഞപ്പോള്‍  അതു വരെ മിണ്ടാതിരുന്ന മിത്രന്‍ പൊട്ടിക്കരഞ്ഞു.  
"വാമാ,ലാലു പോയെടാ...നിന്‍റെ മകനെയാടാ കാണാതായത്.." 
അതിനിടയില്‍ ഫോണ്‍ പല പ്രാവിശ്യം ശബ്ദിച്ചു.അയാള്‍ ഫോണെടുത്തില്ല.ടി.വി യില്‍ ഫ്ലാഷ് ന്യൂസ്‌ കാണിക്കുന്നുണ്ട്.ചരിത്ര അദ്ധ്യാപകന്‍ വാമദേവന്‍റെ മകന്‍ എന്ന് പ്രത്യേകം എഴുതി കാണിച്ചിരുന്നു.ഒരു ചാനല്‍ ഏക മകന്‍ എന്നുകൂടി കൂട്ടിച്ചേര്‍ത്തു.സഹപ്രവര്‍ത്തകര്‍ പലരും അയാളെ വിളിച്ചു.ചിലര്‍ മിത്രനെ വിളിച്ചു.

തീരദേശ പോലീസും നേവിയും തിരച്ചില്‍ അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല.മത്സ്യ തൊഴിലാളികളും ,നാട്ടുകാരും ,ബീച്ച് ഫെസ്റ്റിന്റെ സംഘാടകരും കടപ്പുറത്ത് തടിച്ചു കൂടിയിരുന്നു.കടപ്പുറത്തെ തീര മഹോത്സവം ഉത്ഘാടനത്തിന് എത്തുന്ന യുവ സിനിമാതാരം വരുന്നതിന് മുന്‍പ് ബോഡി കണ്ടെത്തുകയായിരുന്നു അവരുടെ ലക്‌ഷ്യം.
നേരം ഇരുട്ടി തുടങ്ങി.
കാറില്‍ നിന്നിറങ്ങിയ വാമദേവന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടുകയായിരുന്നു.പുറകെയെത്തുവാന്‍  മിത്രനും,സുഭാഷും വിഷമിച്ചു.

"നല്ല നീരോഴുക്കുണ്ട്.ചിലപ്പോള്‍ ഏതെങ്കിലും കല്ലിനടിയില്‍ പെട്ടിട്ടുണ്ടെങ്കില്‍ രക്ഷയില്ല.ശവം ചീയേണ്ടിവരും കിട്ടാന്‍.അല്ലെങ്കില്‍ നാളെ ഏതെങ്കിലും തീരത്ത് അടിയും." നാട്ടുകാരിലാരോ പറയുന്നത് അവ്യക്തമായി വാമദേവന്‍ കേട്ടു.
അയാള്‍ പൂഴിമണ്ണില്‍ കുന്തിച്ചിരുന്ന് കടലിലേക്ക്‌ തന്നെ ഉറ്റുനോക്കിയിരുന്നു.കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു.

തണുത്ത ഉപ്പുകാറ്റേറ്റ് വാമദേവന്‍റെ  ശരീരം വിറങ്ങലിച്ചു.അയാളുടെ മനസ്സ് മഞ്ഞുകണം പോലെ തണുത്തുറഞ്ഞു.
"വാമാ." മിത്രന്‍ പതിയെ വിളിച്ചു."പോകാം വാമാ നമുക്ക് "
"എങ്ങോട്ട്?"
"വീട്ടിലേക്ക്"
"അപ്പോള്‍ ലാലു?"
മിത്രന്‍ മിണ്ടിയില്ല.
"കാണാതായി എന്ന് പറഞ്ഞാല്‍ മരിച്ചു എന്ന് അര്‍ത്ഥമുണ്ടോ മിത്രാ?.അവന് നീന്തല്‍ നല്ല വശമാണ്.ചാലക്കുടി പുഴയില്‍ രമയുടെ വീടിനടുത്ത് മണ്ണെടുത്ത കയത്തില്‍ നീന്തി വളര്‍ന്നവനാണ്...അവന്‍ ഇവിടെ എവിടെയോ ഒളിച്ചിട്ടുണ്ട് ...അവന്‍ വരും...അവന്‍ വരും.."വാമദേവന്‍ മന്ത്രിച്ചുകൊണ്ടിരുന്നു.സുഭാഷും,മിത്രനും പരസ്പരം നോക്കി.
നേരം ഇരുട്ടിതുടങ്ങി.
"വീട്ടില്‍ പോകേണ്ടേ?രമ?" മിത്രന്‍ ചോദിച്ചു.
അപ്പോഴാണ്‌ അയാള്‍ ഭാര്യയെ കുറിച്ചോര്‍ത്തത്.അവള്‍ ഇതെങ്ങെനെ സഹിക്കും?
എട്ടു വര്‍ഷത്തിന് ശേഷം ദൈവം തന്ന സന്താനം.വിഷമങ്ങളും,പ്രയാസങ്ങളും മാത്രമേ അവന്‍ എക്കാലവും തന്നിട്ടുള്ളൂവെങ്കിലും  ഈ വേര്‍പാട് എങ്ങെനെ അതിജീവിക്കുവാന്‍ അവള്‍ക്ക് കഴിയും.
സമാധാനമായില്ലേ നിങ്ങള്‍ക്ക്?അവനെ കൊണ്ടുള്ള ശല്യം തീര്‍ന്നില്ലേ?എന്നവള്‍ തന്‍റെ നേരെ ആക്രോശിച്ചെന്നിരിക്കാം.ചിലപ്പോള്‍ പരിസരം മറന്ന് കെട്ടിപിടിച്ച് വായില്‍ തോന്നുന്നത് പുലമ്പി പൊട്ടിക്കരയാം.ഒരു പക്ഷേ അവളുടെ മനോനില തന്നെ തകരാറിലാകാം.എന്നാലും  അവനില്ലാതെ എങ്ങെനെയാണ് തിരികെ ചെല്ലുന്നത്?

ദൈവമേ!എന്തൊരു പരീക്ഷണം?താന്‍ ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലല്ലോ?എല്ലാവര്‍ക്കും നല്ലത് മാത്രം വരണമെന്നേ എന്നും പ്രാര്‍ഥി ച്ചിട്ടുള്ളൂ.ഈശ്വരാ...
"അച്ഛാ.." കടല്‍ക്കാറ്റിനൊപ്പം ലാലുവിന്‍റെ വിളി ഉയര്‍ന്നു പൊങ്ങി വരുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു.
"മോനേ.."ഇരുട്ടില്‍ തിരമാലകള്‍ പ്പൊട്ടുന്ന  വെളിച്ചത്തില്‍ അയാള്‍ മകനെ കണ്ടു.
അതെ.അതേ ചപ്രതലമുടി.തീക്ഷ്ണമായ ആരെയും വകവെയ്ക്കാത്ത കണ്ണുകള്‍.തിരമാലകള്‍ക്ക് മുകളിലൂടെ നടന്നു വരികയാണ്.
"അച്ഛനെന്തിനാണ് വിഷമിക്കുന്നത്?അമ്പതു കൊല്ലം കൊണ്ട് അച്ഛന്‍ അനുഭവിച്ചറിഞ്ഞതെല്ലാം ഇരുപതാം വയസ്സില്‍ ഞാന്‍ അനുഭവിച്ചു.എന്തിനാണ് അധികം കൊല്ലങ്ങള്‍?ജീവിതം വളരെ വേഗത്തിലാണ്.ഞങ്ങളുടെ തലമുറ മുപ്പതു കൊല്ലത്തിനപ്പുറത്തേക്ക് പോകില്ല.അച്ഛന്‍,അമ്മ ,സഹോദരങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് ആശയ വിനിമിയതിനുള്ള ഉപാധികള്‍ മാത്രം.അതുകൊണ്ട് അച്ഛന്‍ തിരികെ ചെന്ന് അമ്മയെ ആശ്വസിപ്പിക്കൂ..അമ്മമാര്‍ കരയാനുള്ളതാണ്.മക്കള്‍ കരയിപ്പിക്കുവാനും......"
"മോനേ,ലാലു..." വലിയ ഒരു തിരമാല ലാലുവിനെ വിഴുങ്ങുന്നത് വാമദേവന്‍ കണ്ടു.ഇനിയും എന്തൊക്കെയോ അവനു പറയാനുള്ളത് പോലെ വാമദേവന് തോന്നി.
അയാള്‍ എഴുന്നേറ്റ് കടലിലേക്ക്‌ ഓടി.
"വാമദേവന്‍ സാറേ," സുഭാഷ്‌ നീട്ടി വിളിച്ചു.മിത്രന്‍ അയാളുടെ പുറകെ ഓടി.
"അവന്‍ മരിച്ചിട്ടില്ല,മിത്രാ..ഞാന്‍ അവനെ കണ്ടു.ദാ..ഇപ്പോള്‍ അവന്‍ എന്നോട് സംസാരിച്ചു."
വാമദേവന്‍ മിത്രന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു.
അപ്പോള്‍ കടപ്പുറത്ത് ഒരാരവം ഉയര്‍ന്നു.ബീച്ച് ഫെസ്റ്റ് ഉത്ഘാടനം ചെയ്യുവാന്‍ മലയാളത്തിലെ പ്രമുഖ യുവസിനിമാ താരം എത്തിച്ചേര്‍ന്നതായിരുന്നു.