Friday, 21 August 2015

മയ്യത്തിന്റെ കടം

മയ്യത്തിന്റെ കടം (കഥ)
'കുട്ടിക്ക' എന്ന അബ്ദുള്ളകുട്ടിയുടെ മരണം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.അയാളുടെ ഭാര്യ ബള്‍ക്കീസ് ലേശം പോലും മധുരമിടാത്ത ചൂട്ചായയുമായി അതിരാവിലെ മുറിയിലേക്ക് പ്രവേശിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.സ്വതവേ ശബ്ദം കുറവായ ബല്‍ക്കീസിനു തയിറൊയിഡിന്‍റെ ഒപെരെഷന്‍ കൂടി കഴിഞ്ഞിരുന്നതിനാല്‍ വലിയ വായില്‍ ഒച്ച വെച്ച് ആളെ കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല.പതിഞ്ഞ സ്വരത്തിലുള്ള അവരുടെ അലര്‍ച്ചകേട്ട് പത്രമിടാന്‍ വന്ന ചെറുക്കാനാണ് അയല്‍വാസികളെ വിവരം അറിയിച്ചത്.

നിമിഷനേരം കൊണ്ട് കുട്ടിക്കയുടെ പത്തേമുക്കാല്‍ സെന്റ്‌ സ്ഥലവും പുരയിടവും ആളുകളെ കൊണ്ട് നിറഞ്ഞു.കുട്ടിക്ക ഒരു പൊതു പ്രവര്‍ത്തകനോ,മതനേതാവോ,അതുമല്ലെങ്കില്‍ നാട്ടില്‍ നല്ല നിലയില്‍ അറിയപ്പെടുന്നയാളോ അല്ല.എന്നാലും അയാളുടെ പെട്ടെന്നുള്ള മരണം ഒരുപാട് പേരെ ഞെട്ടിച്ചു കളഞ്ഞു.

മീന്‍ വട്ടക തലയിലേറ്റി വിളിച്ചു ചൊല്ലി കിഴക്കോട്ട് ധൃതിയില്‍ പോകുകയായിരുന്ന കുഞ്ഞീന്‍ 'ഹെന്ടള്ളോ' എന്നുറക്കെ വിളിച്ച്, കിട്ടിയ കാശിന് മീന്‍ കൊടുത്ത് തീര്‍ത്ത്‌  ഒഴിഞ്ഞ പാത്രവുമായാണ് മരണവീട്ടിലേക്ക് എത്തിയത്.കുട്ടിക്ക അയാളുടെ ആരുമായിരുന്നില്ല.എന്നാല്‍ ഒരു ലക്ഷം രൂപ  അയാള്‍ക്ക്‌ കുട്ടിക്ക നല്കുവാനുണ്ട്.പലിശ ഇനത്തില്‍ അതിന്‍റെ മൂന്നിരട്ടി കൊടുത്തു കഴിഞ്ഞെങ്കിലും.

കടലില്‍ വെച്ച് മരണവിവരത്തിന് ഫോണ്‍ വന്നപ്പോള്‍ മത്സ്യ തൊഴിലാളിയായ സദു എന്നുവിളിക്കുന്ന തോട്ടുങ്ങപറമ്പില്‍ സദാനന്ദന്‍  വെട്ടിയിട്ടപോലെ ബോധരഹിതനായെന്നും,,ബോധം തിരിച്ചു കിട്ടിയപ്പോള്‍ വള്ളം എത്രയും വേഗം കരയിലേക്ക് ഓടിക്കുവാന്‍ ആവശ്യപ്പെട്ട് സ്രാങ്കിനോട് വഴക്കുണ്ടാക്കിയെന്നു രണ്ടു ദിവസത്തിനുശേഷം ആളുകള്‍ പറഞ്ഞു നടന്നു.അയാള്‍ക്ക്‌ മേല്‍പറഞ്ഞയിനത്തില്‍ കുട്ടിക്കയില്‍ നിന്ന് കിട്ടുവാനുള്ളത് അഞ്ച് ലക്ഷം.

കുടുംബശ്രീയിലെ  ലളിത വന്നു കയറിയപാടെ  കുട്ടിക്ക കിടന്ന പായും തലയണയും,അലമാരിയും പരിശോധിച്ച് ഒന്നും കിട്ടാതെ വന്നപ്പോള്‍ 'എന്‍റെ കുട്ടിക്കാ.. എന്നോടിത് വേണ്ടായിരുന്നു 'എന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചത് ബല്‍ക്കീസിന്റെ ബന്ധുക്കളില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കതിരുന്നില്ല.ഇന്നലെ വൈകുന്നേരമാണ് കുട്ടിക്ക ലളിതയില്‍ നിന്ന് അന്‍പതിനായിരം വാങ്ങികൊണ്ട് വന്നത്.

അങ്ങനെ ആയിരങ്ങളും ലക്ഷങ്ങളുമായി കുട്ടിക്ക പണം കൊടുക്കാനുള്ളവര്‍ ആദ്യം മരണവീട്ടില്‍ എത്തിച്ചേര്‍ന്ന് ഒന്നും ചെയ്യാന്‍ ത്രാണിയില്ലാതെ ഒരു ഭാഗത്ത്‌ മാറിയിരിപ്പായി.മറ്റ് പലര്‍ക്കും വേണ്ടിയും,ശീട്ട് കളിക്കും ആയിട്ടാണ് കുട്ടിക്ക നൂറ്റിക്ക് രണ്ടും,അഞ്ചും രൂപ പലിശ നിശ്ചയിച്ച് പലരില്‍ നിന്നും പണം വാങ്ങി കൂട്ടിയിരുന്നത്.പലിശയുടെ കാര്യത്തില്‍ കുട്ടിക്ക കൃത്യമായിരുന്നുവെന്ന് ആദ്യത്തെ മൂന്നാളും സക്ഷ്യപെടുത്തുന്നുണ്ട്.
"ഒറ്റ തവണ പോലും മുടക്കിയട്ടില്ല.അതുകൊണ്ടാണ് ഞാന്‍ പിന്നേം കൊടുത്തത്."
സദാന്ദന്‍ നാലാക്കി മടക്കിയ, വരയിട്ട വെള്ള പേപ്പെര്‍ കുഞ്ഞീനെ നിവര്‍ത്തിക്കാട്ടി.

അപ്പോഴാണ് കുഞ്ഞീന്‍ ചോദിച്ചത് "ഷമീറിനെ വിവരം അറിയിച്ചോ?"
കുട്ടിക്കയുടെ ഏക മകനാണ് ഷമീര്‍.കഷ്ടിച്ച് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ അവന്‍ ഗള്‍ഫില്‍ എത്തിയട്ട്.പച്ച പിടിച്ചു വരുന്നേയുള്ളൂ എന്ന് സാരം.
ആരും വിളിച്ചു   പറയാതെ തന്നെ വാട്സ് അപ്പ്‌ലൂടെ തന്‍റെ വാപ്പയുടെ മരണം അറിഞ്ഞ ഷമീര്‍ പിറ്റേന്നു പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി.ഒരിക്കല്‍ പോലും ബാപ്പ എത്തിച്ചു നോക്കാത്ത പള്ളി കോംബൌണ്ടില്‍ കുട്ടിക്കയുടെ ശവം അടക്കം ചെയ്ത് അയാള്‍ വീട്ടില്‍ വന്നു കയറുമ്പോഴും,മരണം നടന്ന് ഇരുപത്തി നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും ഒഴിഞ്ഞു പോകാത്ത ചില ആളുകളെ കണ്ട്  ആ ഇരുപത്തഞ്ച്കാരന്‍ എന്താണ്ടൊക്കെ ഊഹിച്ചു.
"ഷമീറെ,നീയിങ്ങു വന്നേ" കൊച്ചാപ്പ അവനെയും കൂട്ടി പടിഞ്ഞാറെ ചായിപിലേക്ക് പോയി.കൂടെ പണ്ടാരതെണ്ടിലെ നസീറും ഉണ്ടായിരുന്നു.പണ്ടാര തെണ്ടിലെ നസീര്‍ എന്നയാള്‍ കുട്ടിക്കയുടെ വലം കൈ ആയിരുന്നു.കൂടെ കൂടിയവരെയല്ലാം ചതിച്ച ചരിത്രവും,കൂട്ടാത്തവരെയല്ലാം പറ്റിച്ച കഥകളുമാണ്‌ നസീറിന് പറയുവാനുള്ളത്.കുട്ടിക്ക അയാളെ കൂടെ കൂട്ടിയത് മുച്ചീട്ട്,പന്നി മലത്ത്,എന്നി ശീട്ട് കളിയില്‍  തന്‍റെ പിന്‍ഗാമിയായി നസീറിനെ കണ്ടതുകൊണ്ടാണ്.കുട്ടിക്കയുടെ അത്രേം പന്നി മലത്ത് കളി അറിയാവുന്നവര്‍ അന്നാട്ടില്‍ വേറെ ആരുംമുണ്ടായിരുന്നില്ല.
റെഷന്‍കാര്‍ഡില്‍ മത്സ്യതൊഴിലാളി എന്നാണെങ്കിലും കുട്ടിക്കയുടെ ഉപജീവനമാര്‍ഗം ശീട്ട് കളിയായിരുന്നു.വലിയ വലിയ ആളുകള്‍ക്ക് വേണ്ടി ക്ലുബ്ബുകളില്‍ കളിക്കുവാന്‍ കുട്ടിക്കയെ തേടി പല ദേശത്ത് നിന്നും ആളുകള്‍ വന്നിട്ടുണ്ട്.പക്ഷേ തട്ടിപ്പും വെട്ടിപ്പും കുട്ടിക്കക്ക് അറിയില്ലായിരുന്നു.അടുത്ത കാലത്ത് നസീറിനെ ഒഴിവാക്കുവാനുള്ള കാരണം തന്നെ അതായിരുന്നു.
കുട്ടിക്കയുടെ ഒരു സ്നേഹിതന്‍ വാഹനപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന്  ഇന്‍ഷുറന്‍സ് തുക ബന്ധുക്കള്‍ക്ക് കിട്ടിയപ്പോള്‍ തനിക്ക് അയാള്‍ പണം തരാനുണ്ടെന്നു പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് കുറച്ച് വാങ്ങിച്ചെടുത്തു.കൂടാതെ ,സ്വന്തം സഹോദരിയുടെ വിവാഹം നടത്തിയതിന് ചെറുക്കന്‍ വീട്ടുകാരില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയ നസീറിനെ ആദ്യ രാത്രിക്ക് മുന്‍പ് തീന്‍ മേശക്കരികെ കണ്ട പുതിയാപ്ല ഇയാള്‍ തന്‍റെ മൂത്ത അളിയാനാണെന്ന് അറിഞ്ഞപ്പോള്‍ ദേക്ഷ്യം സഹിക്കാന്‍ വയ്യാഞ്ഞ് കോഴിക്കാല് മാത്രം കടിച്ച് പറിച്ച്,സഹോദരിയുടെ ചാരിത്ര്യത്തിന് മുറിവേല്‍പ്പിക്കാതെ പിറ്റേ ദിവസം രാവിലെ സ്ഥലം വിട്ടു. കുട്ടിക്ക ഇതറിഞ്ഞത്‌ വളരെ വൈകിയാണ്.ഷമീറിനും ഇത് അറിവുള്ളതാണ്.

"ഷമീറെ,"നസീറാണ് തുടങ്ങിയത്."കുട്ടിക്ക കുറെ പേര്‍ക്ക് കാശായിട്ടും പണ്ടായിട്ടും കൊടുക്കുവാനുണ്ട്.മയ്യത്ത് നിസ്കാരത്തിന് ശേഷം പള്ളിയില്‍ നിന്‍റെ പേരാണ് ഉസ്താദ് വിളിച്ചു പറഞ്ഞത്.അല്ലാണ്ട് വേറെ ആരും ഇല്ലല്ലോ?"ഒന്നും പറയാനാകാതെ ഷമീര്‍ ദൂരേക്ക്‌ നോക്കി നിന്നു.
"നിനെക്ക് എന്തെങ്കിലും തരാനുണ്ടോ?നസീറേ?"നസീറിനെ നന്നായി അറിയാവുന്ന കൊച്ചാപ്പ ചോദിച്ചു.
"ഏയ്,എനിക്കൊന്നും തരാനില്ല .പറഞ്ഞ് വന്നാല്‍ എന്തോ ചില്ലറ കുട്ടിക്കാക്ക് ഞാന്‍ കൊടുക്കണം"നസീര്‍ കൂടുതല്‍ വിനീതനും,വിധേയനുംമായി.
"അത് ഷമീര്‍ പൊരുത്തപ്പെട്ടു." കൊച്ചാപ്പ  ഷമീറിനെ നോക്കി.ഷമീര്‍ നല്ല ആലോചനയിലാണ്.
"ഒരു പിടിയും കിട്ടുന്നില്ല കൊച്ചാപ്പ"
"വീടും പറമ്പും വില്‍ക്കാതെ പറ്റില്ല. ഞാന്‍ ആളെ ഉണ്ടാക്കാം."കൊച്ചാപ്പ നസീറിനെ രൂക്ഷമായി നോക്കി.
"ഷമീറെ,മോനേ,പത്തൂന്റെ വള രണ്ടെണ്ണം വാപ്പ കൊണ്ട്പോയിട്ടുണ്ട്.അത് പോകട്ടെ.എന്നാല്‍ സീനത്തിന്റെയും,കൊച്ചിയിലെ മൂതുമ്മാന്റെ മോളുടെയും കൊടുക്കാതെ പറ്റില്ല.പിന്നേം,വേറെ ചിലരുടെയുമുണ്ട്."കുട്ടിക്ക എഴുതിവച്ചിരുന്ന ഒരു തുണ്ട് കടലാസ്  കൊച്ചാപ്പ ഷമീറിനു നേരെ നീട്ടി.
"നസീറിക്കാ,ആളെ ഏര്‍പ്പാടക്കിക്കോ?
നസീറ് കൊണ്ടുവന്ന ആള്‍ വളരെ കുറച്ച വിലയാണ് വീടിനും പറമ്പിനും കണ്ടത്.കച്ചവടക്കാരുമായി സംസാരിച്ചത് മുഴുവന്‍ നസീറാണ്.അതുകൊണ്ട് തന്നെ നല്ല ആളുകളാരും ഭൂമി വാങ്ങുവാന്‍ എത്തിയില്ല.ഒരാള്‍ പിന്നെ വരാമെന്ന് പറഞ്ഞു പോയി.
ഷമീറിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായി.അയാള്‍ പള്ളിക്കാട്ടില്‍ വാപ്പയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചു.വാപ്പ കൊടുക്കാനല്ലാതെ,വാപ്പക്ക് തരാനുള്ളവര്‍ ഇല്ലേ,വാപ്പ..അന്നൊരിക്കല്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മരിച്ചു പോകുമെന്ന് പേടിച്ച് ചിലരുടെ പേര് വാപ്പ പറഞ്ഞിരിന്നില്ലേ?അവര്‍ ആരൊക്കെയാണ്?,വാപ്പ.അപ്പോള്‍ മൂന്ന് ആളുടെ രൂപങ്ങള്‍ (വാപ്പ പറഞ്ഞു കേട്ടത്)അയാളുടെ  മനോമുകരത്തില്‍ തെളിഞ്ഞു വന്നു.അല്ല.മകന്‍റെ ദയനീയ അവസ്ഥകണ്ട് കുട്ടിക്ക ഖബറിടത്തില്‍ നിന്നിറങ്ങി വന്ന് മകന്‍റെ ചെവിയില്‍ പറഞ്ഞു കൊടുത്തു.
ഒന്ന് ഒരു ജ്വല്ലറിക്കാരന്‍ സോമന്‍,മുട്ടക്കാരന്‍ മനാഫ്,പിന്നെ ഗള്‍ഫുകാരന്‍ ഗഫൂര്‍.

"ഹേയ്,അതൊക്കെ എന്നേ സെറ്റില്‍ ചെയ്തു.കണക്ക് നോക്കിയാല്‍ ഏതാണ്ട് ചില്ലറ ഇങ്ങോട്ട് വരണം." ജ്വല്ലറിക്കാരന്‍ സോമന്‍ തന്റെ സ്വര്‍ണ്ണ ഫ്രെയിംമുള്ള കട്ടികണ്ണട മൂക്കത്ത് വീഴാതെ ഉറപ്പിച്ചു നിര്‍ത്തികൊണ്ട് ഉറപ്പിച്ചു പറഞ്ഞു.
"ഏതാണ്ട് നിസ്സാരം ഞാന്‍ വാപ്പക്ക് കൊടുക്കാനുണ്ടെന്ന് പറഞ്ഞത് ശരിതന്നെ."മനാഫ് തുക എത്രയെന്ന് ആലോചിക്കുവാന്‍ മുകളിലോട്ട് നോക്കിയപ്പോള്‍ ഷമീര്‍ ആശ്വസിച്ചു."പക്ഷേ.. പിന്നെ ഒരിക്കല്‍ കുട്ടിക്ക എന്നോട് 'പൊരുത്തപ്പെട്ടു'എന്നു പറഞ്ഞു എന്നാണ് ഓര്‍മ്മ.എന്തായാലും നോക്കാം ഷമീറെ."
പലവട്ടം വിളിച്ചിട്ടാണ് ഗഫൂര്‍ ഫോണെടുത്തത്.
"ഒരു ലക്ഷം ബാക്കിയുണ്ട്."അയാള്‍ പറഞ്ഞു.
"വാപ്പ പറഞ്ഞിരുന്നത്.അഞ്ച് എന്നാണ്."ഷമീര്‍ പറഞ്ഞു.
"ഐയ്...അതൊക്കെ എന്നേ തീര്‍ത്തു.ഒന്ന്.അത് അടുത്ത് തന്നെ തീര്‍ത്തോളാം."
വാക്കുകള്‍ക്കൊപ്പം തന്നെ ഫോണും നിന്നു.
ഇരുപത്തിയഞ്ച് വയസ്സുള്ള ഷമീര്‍ എഴുപത്തഞ്ച്കാരനെ പോലെ ക്ഷീണിച്ചു.വീട്ടില്‍ ദിവസവും ആളുകള്‍ കയറിയിറങ്ങി.അവിവാഹിതനായിരുന്നതിനാല്‍ പലിശക്കാര്‍ പെണ്ണിനെ ചോദിച്ചില്ല.വിലപിടിപ്പുള്ള പല സാധനങ്ങളും അവര്‍ എടുത്തുകൊണ്ട് പോയി.ടെലിവിഷന്‍ കുഞ്ഞീനും,മൊബൈല്‍ സദാനന്ദനും,നല്ല പാത്രങ്ങള്‍ ലളിതയും കൈവശമാക്കി പലിശയില്‍ വരവ് വെച്ചു.

ചിലര്‍ക്ക് പലിശ വേണ്ട മുതല്‍ മാത്രം മതി.പണയത്തിലിരിക്കുന്ന പണ്ടങ്ങളുടെ പലിശ ഉടമസ്ഥര്‍ അടക്കുവാന്‍ തയ്യാറാണ്‌.പണയ സംഖ്യ മാത്രം കിട്ടിയാല്‍ മതി.
അങ്ങനെ വന്നപ്പോഴാണ് കൊച്ചാപ്പ ഷമീറിനെകൊണ്ട് വിവാഹം കഴിപ്പിക്കുവാന്‍ തീരുമാനിച്ചത്.കുട്ടിക്കയെ അറിയാവുന്നവര്‍,അയാളുടെ കടങ്ങളെ കുറിച്ചറിയാവുന്നവര്‍ ആരും തന്നെ ഷമീറിനു പെണ്ണ് കൊടുത്തില്ല.സമയത്തിന് തിരികെ ചെല്ലഞ്ഞത് മൂലം ഗള്‍ഫിലുള്ള പണിയും നഷ്ടപ്പെട്ടു.ഒന്നും ചെയ്യാനില്ലാതെ വന്നപ്പോള്‍ അയാള്‍ വീട്ടില്‍ നിന്നിറങ്ങി ബസ്സ്‌ കയറി ടൌണില്‍ ചെന്നിറങ്ങും.അവിടെ അയാള്‍ ധാരാളം റിയല്‍ എസ്റ്റെറ്റു കാരെ പരിചയപ്പെട്ടു.പലരും വന്ന് സ്ഥലം കണ്ടു.പക്ഷേ ആരും സ്ഥലത്തിന് കമ്പോള വില കണ്ടില്ല.അങ്ങനെയിരിക്കെ മറിച്ചു വില്‍ക്കല്‍ ലക്ഷ്യമാക്കി ഒരു മേനോന്‍ കുട്ടിക്കയുടെ വീടിന്  വില പറഞ്ഞു.
"പതിനേഴ്‌ ലക്ഷം."
കരാര്‍ എഴുതാതെ റൊക്കം കച്ചവടം നടന്നു.ബ്രോക്കെര്‍ വിഹിതം നഷ്ടപെട്ട  പണ്ടാരതെണ്ടിലെ  നസീര്‍, മേനോനെ നേരത്തേ അറിയാമെന്ന് പറഞ്ഞ് പോലീസ് സ്റെഷനില്‍  കേസ് കൊടുത്തു.സ്ഥലം സബ്ബ്ഇന്‍സ്പെക്ടറുടെയും,പഞ്ചായത്ത് പ്രസിഡന്റ്‌യും സാന്നിദ്ധ്യത്തില്‍ ഇരുപത്തഞ്ചായിരം രൂപ നസീറിന് നല്‍കി
റെജിസ്ട്രഷന്‍ നടത്തി.വീടും പറമ്പും വിറ്റുകിട്ടിയ പണം കൊണ്ട് പലിശക്കാര്‍ക്ക് മുതലിന്റെ പകുതിയും,പണ്ടക്കാര്‍ക്ക് മുതലും  കൊടുത്തു.

അന്ന് രാത്രി പാതി മനസ്സമാധാനത്തോടെ അയാള്‍ ഉറങ്ങാന്‍ കിടന്നു.ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.വാപ്പയുടെ ഖബറിടത്തിന് ചുറ്റുമിരുന്നു നിലാവെളിച്ചത്തില്‍ ആരോക്കൊയോ ശീട്ട് കളിക്കുന്നു.പണ്ടാരതെണ്ടിലെ നസീറിനെ മാത്രം ഷമീര്‍ തിരിച്ചറിഞ്ഞു.വിവിധ നിറത്തിലുള്ള അര്‍ദ്ധ നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ശീട്ടുകള്‍ ഖബറിന് മുകളില്‍ ഓരോന്നോയി വന്നു വീഴുന്നത് എടുക്കുവാന്‍ ആരും തന്നെ ധൈര്യപ്പെടുന്നില്ല.
പിറ്റേന്ന് നേരം വെളുത്തയുടന്‍ ഷമീര്‍ ഉമ്മാനെ വിളിച്ചുണര്‍ത്തി.ആത്മഹത്യ  പേടിയുള്ളതുകൊണ്ട് രാവിലെ തന്നെ വീട് ഒഴിയണമെന്ന് മേനോന്‍ അവരോട് പറഞ്ഞിരുന്നു.എടുത്തു മാറ്റാവുന്ന സാധനങ്ങള്‍ നേരെത്തെ തന്നെ കൊച്ചാപ്പയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു..നാല് പെണ്മക്കള്‍ കെട്ടിക്കുവാന്‍ ബാക്കി  നില്‍ക്കുന്ന കൊച്ചാപ്പ അവരെ വീട്ടിലേക്ക് ക്ഷണിച്ചു.
"വേണ്ട കൊച്ചാപ്പ,പടച്ചോന്‍ തുണയുണ്ടാവും."അയാള്‍ കൂട്ടാക്കിയില്ല.
വാതില്‍ പൂട്ടി  താക്കോല്‍ കൊച്ചാപ്പയെ ഏല്‍പ്പിക്കുമ്പോള്‍ മുറ്റത്ത്‌ ഒരു ബൈക്ക് അതിവേഗത്തില്‍ വന്നു നിന്നു.പണ്ടാരതെണ്ടിലെ നസീറായിരുന്നു അത്.
"ഷമീറെ,ഒരു പ്രശ്നം ഉണ്ട്.ഇന്നലെ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോളാണ് ഓര്‍ക്കുന്നത്.കുട്ടിക്ക എന്‍റെ ബീവിടെ മാലേം,വളേം പണയം വച്ചിട്ടുണ്ട്.അമ്പതിനായിരത്തിന്...ജപ്തിയാ വന്നിരിക്കുന്നത്..ജപ്തി."
ആടിനെ കെട്ടുവാന്‍ കൊച്ചാപ്പ കയ്യില്‍ കരുതിയിരുന്ന ഇരുമ്പിന്റെ കമ്പി പാര തട്ടിപ്പറിച്ച് ഷമീര്‍ നസീറിന് നേരെ പാഞ്ഞടത്തു.
"എനിക്കും ജീവിക്കണമെടാ..കള്ളപ്പന്നി..."
BijuDas Eriyad