Monday, 16 March 2015

നിയോഗം


എന്താ ഉഷേ?ഗിരീഷ്‌ ഇനിയും വന്നില്ലേ? അമ്മ ഇത് എത്രാമത്തെ തവണയാണെന്ന് അറിയില്ല ഗിരീഷേട്ടനെ അന്വേക്ഷിക്കുനത്.ആറു മണിമുതൽ ഒരു സ്വൈര്യവും തന്നിട്ടില്ല.മകളിപ്പോൾ അച്ഛനെ അനേഷിച്ചു പോയി കിടന്നെതെയുള്ളൂ.മണി ഒമ്പത് കഴിഞ്ഞു കാണും.ഗിരീഷേട്ടൻ ഇത് എവിടെ പോയി കിടക്കുന്നു.രാവിലെ ഇവിടെ കൊണ്ട് വിടുമ്പോൾ വൈകുന്നേരം ആറു  മണിക്ക്  തന്നെ ഞാൻ ഇങ്ങുഎത്തും,ഒരു മണിക്കൂർ റന്നിങ്ങ് ടൈം.പ്രോമിസ് എന്ന് പറഞ്ഞു പോയ ആളാണ്.
വിവാഹം ക്ഷണിക്കാൻ ചിറ്റയും രഘുവും വന്നപ്പോൾ അവൻ മുന്നേ കൂട്ടി പറഞ്ഞതാണ്.
അളിയൻ ലീവ് എടുക്കണം.ഉഷേച്ചിയെയും മാളുവിനെയും കൂട്ടി രണ്ടു ദിവസം മുൻപ് പോന്നേക്കണം.ഞാൻ ഒരാളുള്ളൂ എന്നോർക്കണം.
എന്നിട്ടെന്തു?അവന്റെ കല്യാണ തലേന്ന് പോലും സമയത്തിനു എത്താൻ പറ്റിയില്ലെങ്കിൽ?
അമ്മ എപ്പോഴും പറയും.നിന്റെ കെട്ട്യോൻ മാത്രമല്ല സർകാർ ജീവനക്കാരനയിട്ടു ഈ നാട്ടിൽ ഉള്ളത്.സുധയുടെയും അജിതയുടെയും ഭർത്താക്കന്മാർ ഗവേർമെന്റ്റ് ജോലിക്കാർ തന്നെയാണ്.അവർക്കൊന്നും ഇല്ലാത്ത എന്ത് തിരക്കാണ് ഗിരീഷനു?വല്ല കള്ള് കുടി കമ്പനിയും കാണും.അല്ലെങ്കിൽ.....നീ സൂക്ഷിചോടി....
ഗിരീഷേട്ടൻ മദ്യപിക്കുന്ന വിവരം എനിക്കും,അടുത്ത രണ്ടു സുഹ്രതുക്കൾക്കും മാത്രമേ അറിയൂ.അവരില്ലാതെ അദ്ദേഹം കഴിക്കാറില്ല.അല്ലാതെ നേരത്തെ പറഞ്ഞ അവളുമാരുടെ ഭർത്താക്കൻമാരെ പോലെ കുടിച്ചു കൂത്താടി,കണ്ട പെണ്ണുങ്ങളെ പോയി പിടിക്കാറില്ല.കല്യാണ വീടുകളിൽ കൈയും കെട്ടി നോക്കി നില്ക്കാറില്ല.മറ്റുള്ളവരുടെ ഭാര്യമാരുടെ അടുത്ത് അശീലം പറഞ്ഞു ചുറ്റി പറ്റി നില്ക്കാറില്ല.എന്നാലും അമ്മക്ക് .ഗിരീഷേട്ടനെ കണ്ടൂടാ.
"ഉഷേ? അവൻ വന്നില്ലെടി?"ഇനി ചിറ്റപ്പന്റെ വക വിസ്താരം ആണ്.ചിറ്റക്കും ചിറ്റപ്പനും .ഗിരീഷേട്ടനെ ജീവനാണ്.രഘുവിനും അങ്ങനെതന്നെ,എന്നാലും പ്രായ വ്യതാസം കൊണ്ട് അവൻ അകന്നു നിൽക്കുന്നു എന്നേയുള്ളൂ.
"വിളിച്ചിരുന്നു.ചിറ്റപ്പാ"
എവിടെ ഫോണ്‍ എടുക്കാൻ?നല്ല മഴയല്ലേ.
ഹെൽമെറ്റ്‌ കൂടിയാകുമ്പോൾ പറയുകയും വേണ്ട.ആറു  മണിക്ക് വിളിച്ചപ്പോൾ ദാ ..ഇറങ്ങി എന്ന് പറഞ്ഞു.എവിടെ ഇറങ്ങാൻ?.പിന്നെ ദേക്ഷ്യപെട്ടപ്പോഴാണ് സത്യം പറഞ്ഞത്.
ഇറങ്ങാം.ഉടനെ തന്നെ.
അല്ലെങ്കിലും ഗിരീഷേട്ടന് ഉത്തരവാതിത്തം കുറവാണ്.പറഞ്ഞ സമയം ഒരിക്കലും പാലിക്കാൻ ശ്രമിക്കാറില്ല.എല്ലാവർക്കും അത് അറിയാവുന്നതാണ്.എന്നാലും ചോദ്യം മുഴുവൻ എന്നോട്.
ഞാൻ അയാളുടെ ഭാര്യ ആയിപോയില്ലേ?
ഒരിക്കലും വിചാരിച്ചിരുന്നതല്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.
അണിഞ്ഞൊരുങ്ങി അയാളുടെ മുന്നിൽ നിൽക്കുമ്പോൾ തമാശ തോന്നി.താൻ എത്ര ഒരുങ്ങിയാലും എല്ലുന്തിയ മാറിടവും,മെലിഞ്ഞ കൈ കാലുകളും ചെറുക്കനെ മാത്രമല്ല കൂടെ വന്നവരെ പോലും അമ്പരപ്പിക്കും.സൗന്ദര്യം ഇല്ലാതെ പോയത് ആരുടെ കുറ്റം കൊണ്ടാണ്?
ഗിരീഷേട്ടൻ പേര് പോലും ചോദിച്ചില്ല.ഒറ്റ പോക്കായിരുന്നു.
സാധാരണ  ഗേറ്റിൽ എത്തുമ്പോൾ ബ്രോക്കെർ തിരികെ വന്നു അച്ഛനോട് പറയും.
കൊച്ചിനെ ഇഷ്ടപെട്ടില്ല.
അച്ഛൻ താൻ കേട്ടോ എന്നറിയാൻ ജനലിലേക്ക് എത്തിനോക്കും.ഇത് ബ്രോക്കെർ പറഞ്ഞത് ഉറപ്പിക്കാമെന്നാണ്.
അയൽക്കാർ പറഞ്ഞത് ഉഷയുടെ ഭാഗ്യം എന്നാണ്.
കിഴക്കേതിലെ റസിയ പലപ്പോഴും ഗിരീഷേട്ടൻ വരുമ്പോൾ ഒളിഞ്ഞു നോക്കാറുണ്ട്.അല്ലെങ്കിൽ എന്തെകിലും ആവശ്യം പറഞ്ഞു വീട്ടിലേക്കു കയറും..ഗിരീഷേട്ടൻ ഹിന്ദി സിനിമ നടനെ പോലെയാന്നത്രെ.ഞാൻ ഒറ്റ ഹിന്ദി സിനിമയും മുഴുവൻ കണ്ടിട്ടില്ല.
ഗിരീഷേട്ടൻ കണ്ണ് പൊട്ടനാണോ എന്ന് ഞാൻ ആദ്യം സംശയിച്ചു.പിന്നെ മാനസിക രോഗിയാണോ എന്ന്.
കല്യാണം കഴിഞ്ഞു പിറ്റേന്ന്  ഗിരീഷേട്ടന്റെ അമ്മ പറഞ്ഞറിഞ്ഞു അദ്ദേഹം ആരാണെന്ന്.
അവൻ ജീവന് തുല്യം സ്നേഹിചിരുന്നോളാ മിനി .എന്റെ ആങ്ങളുടെ മകൾ.ഒരു കൊല്ലം മുൻപ് അവളങ്ങു തൂങ്ങി.കാരണം ഇന്ന് വരെ അറിയില്ല.അതോടെ തീർന്നു അവന്റെ ജീവിതം.വെച്ച് വിളമ്പാനും,തുണി കഴുകാനും ഒരാള്.അത്രെ അവൻ ഉദ്ദേശിചിട്ടുള്ളൂ.മനസ്സിലായോ നിനക്ക്.
ഗിരീഷേട്ടൻന്റെ അമ്മേ,നിങ്ങൾ മനസ്സിലാക്കാത്ത കാര്യങ്ങൾ ഉണ്ട്.മനുഷ്യന് മറവി എന്ന ഒരു സാധനം ദൈവം കൊടുത്തിട്ടുണ്ട്‌.ഗിരീഷേട്ടൻ മിനിയെ മറന്നു.ഇപ്പോൾ അയാളുടെ മനസ്സിൽ ഈ ഉഷ മാത്രമേ ഉള്ളൂ.സ്നേഹം ,അതിനു വല്ലാത്ത മാസ്മരിക ശക്തിയാണ്.ഏതൊരാളുടെയും മനസ്സ് സ്നേഹം കൊണ്ട് കീഴടക്കാൻ സാധിക്കും.അറിയോ നിങ്ങള്ക്ക്?
"ഉഷേച്ചി,എന്താ ആലോചിചിരിക്കുകയാണ്.ഒന്ന് കൂടി അളിയനെ വിളിച്ചേ?" രഘു കൂട്ടുകാരെ സൽക്കരിക്കുനതിനു വാങ്ങി വെച്ച മദ്യകുപ്പികളിലോന്നു എടുത്തുകൊണ്ടു പുറത്തേക്കു പോകുന്നതിനിടയിൽ പറഞ്ഞു.
റിംഗ് ചെയുന്നുണ്ട്.
"എവിടെത്തി?"
"നല്ല മഴയാണ്.എത്താറായി."
"കോട്ടില്ലേ?'
"ഉണ്ട്"
"എന്നാൽ വേഗം വാ.ഇവിടെ ആളുകള് ഗിരീഷേട്ടനെ ചോദിച്ചു മടുത്തു."
"ശരി"
"കട അടച്ചിട്ടില്ലെങ്കിൽ മാളുവിനു മുല്ലപ്പൂ വാങ്ങിച്ചോ?ഇവിടെ കുറവാ."
മുറ്റത്ത്‌ കല്യാണ പന്തലിൽ ആളുകൾ ഒഴിഞ്ഞു തുടങ്ങി.ഒരു ഭാഗത്ത്‌ ചീട്ട്കളിക്കുന്ന കൂട്ടം.വേറെ ഒരു ഭാഗത്ത്‌ പായസത്തിനു തേങ്ങ ചിരകുന്ന ചെറുപ്പക്കാർ.മിക്കവരും മദ്യപിച്ചിട്ടുണ്ട്‌.പിന്നെ ചിലർ വെടിപറഞ്ഞും,പ്രാരാബ്ദകെട്ടഴിചും ഒറ്റക്കും തെറ്റക്കും ഇരിപ്പുണ്ട്.കാർന്നോൻമാരിൽ ചിലർ ചിറ്റപ്പനോടു ഗിരീഷേട്ടനെ തിരക്കുന്നുണ്ട്.എനിക്ക് വയ്യ അവരോടു സംസാരിക്കാൻ.ചിറ്റപ്പൻ തന്നെ എന്തെങ്കിലും പറയട്ടെ.
അൽപ്പനേരം കിടക്കാമെന്ന് വെച്ച് മുറിയിലേക്ക് ചെന്നപ്പോൾ അമ്മ.
"എന്താടി?വന്നോ നിന്റെ കെട്ട്യോൻ?"
മറുപടി പറയാതെ മാളുവിന്റെ അടുത്തിരുന്നു.അവൾ നല്ല ഉറക്കമാണ്.എല്ലാ കല്യാണങ്ങൾക്കും മുല്ലപൂ വെക്കുവാൻ അവൾക്കിഷ്ടമാണ്.ഒന്നാം ക്ലാസ്സിലേക്ക് ആകുമ്പോൾ ഇനി മുടിവെട്ടരുതെന്നാണ് അവൾ പ്രോമിസ് ചെയിച്ചിരിക്കുനത്.ടൈഫോഡു വന്നപ്പോൾ അവളുടെ മുടി മുറിച്ചിരുന്നു.
മണി പത്ത് കഴിഞ്ഞല്ലോ! മഴ മാറുകയും ചെയ്തു.
രഘു പോയി കിടന്നു.കല്യാണ ചെക്കനാണ്.കൂട്ടുകാർ അവനെ ഉന്തി തള്ളി മുറിയിലാക്കി കതകടച്ചു.അമ്മയുടെ അനുജത്തിയുടെ മകനാനെകിലും സുധിയേക്കളും ഗിരീഷേട്ടനു ഇഷ്ടം രഘുവിനോടാണ്.സുധി എന്റെ നേരങ്ങളയാണ്.രണ്ടു കൊല്ലമായി അവൻ നാട്ടിലില്ല.
രഘുവിന്റെ കല്യാണത്തിന് നേരെത്തെ പോകാൻ കഴിഞ്ഞില്ലെങ്കിൽ മോശമാണെന്ന് ഗിരീഷേട്ടൻപറഞ്ഞതാണ്‌.എന്നിട്ട്?
ദേഷ്യം വന്നിട്ട് വയ്യ.സുധ പറഞ്ഞത് നേരാണ് എന്നെകൊണ്ട്‌ ചടങ്ങുകൾക്ക് പോകുവാൻ ഗിരീഷേട്ടന് ഇഷ്ടമല്ല.അത് തന്നെ കാര്യം.
ഇവിടെ ഗിരീഷേട്ടനെയും എന്നെയും അറിയാത്തവർ ആരാണ്?
ഗേറ്റിൽ ഒരു ബൈക്ക് വന്നു നിന്നു.മിത്രൻ ചെട്ടനാണല്ലോ!കൂടെ പരിചയമില്ലാത്ത ഒരാളും.രഘു മിത്രൻ ചേട്ടനെ വിവാഹം ക്ഷണിച്ചിട്ടുണ്ടാവില്ല.അത്രക്ക് വെറുപ്പാണ് രഘുവിന് അയാളെ.എനിക്കറിയാം.ഗിരീഷേട്ടൻ ആയിരിക്കണം.അടുത്ത കൂട്ടുകാരനല്ലേ?വല്ല കാര്യവും ഉണ്ടോ ഇതിന്റെ?
ചീട്ടു കളി കണ്ടിരുന്ന സതീഷിനെ വിളിച്ചു മിത്രൻ ചേട്ടൻ എന്തോ പറഞ്ഞു.സതീഷ്‌ വെപ്രാളത്തിൽ ചിറ്റപ്പനെ വിളിക്കുന്നു,അകത്തേക്ക് എത്തി നോക്കുന്നു.ആളുകൾ കൂടുന്നു.ഉഷ അറിഞ്ഞോ എന്ന് ആരോ ചോദിക്കുന്നു.
"എന്താ?" ഞാൻ മുറിയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു.
"ഒന്നുമില്ല,"ചിറ്റപ്പനാണ് പറഞ്ഞത്."വരുന്നവഴി ഗിരീഷിന് ഒരു ചെറിയ അപകടം.ഹോസ്പിറ്റലിൽ അട്മിട്ടു ചെയ്തിരിക്കുകയാണ്.സാരമില്ല.തലക്ക് ചെറിയ പരിക്കുണ്ട്.മോള് കൊച്ചിനെ എടുക്കൂ,ശൈലപ്പന്റെ കാറിൽ പോകാം"
മിത്രൻ ചേട്ടൻ എനിക്ക് മുഖം തരാതെ ഒളിഞ്ഞു നിൽക്കുന്നത് എന്നിൽ ഭീതി പരത്തി.
"എന്താ മിത്രൻ ചേട്ടാ?ഗിരീഷേട്ടനു എന്താ പറ്റിയതെന്നു നിങ്ങൾ പറ "
ഞാൻ അലറുകയായിരുന്നു.
ആരും ഒന്നും പറഞ്ഞില്ല.അമ്മ ഉറങ്ങി കിടന്നിരുന്ന മാളുവിനെ എടുത്തു കൊണ്ട് വന്നു.അവർ നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങി.
"ഇവിടെ ഇപ്പൊ എന്താ ഉണ്ടായതു?ഗിരീഷിന്റെ ബൈക്ക് ഒരു കാറുമായി ഇടിച്ചു.തലയൊന്നു പൊട്ടി.അത്ര തന്നെ.ഉഷേച്ചിയെ പേടിപ്പിക്കാതെ."സതീഷിന്റെ ശബ്ദം എല്ലാവർക്കും മീതെ ഉയർന്നു.
ശൈലപ്പ്ന്റെ കാറിലേക്ക് ഞാൻ മാളുവുംമായി ഓടിക്കയറുകയായിരുന്നു.
ശൈലപ്പൻ കാർ പിന്നോട്ട് എടുക്കുമ്പോൾ പാചകക്കാരൻ തീ അണക്കുന്നത് കണ്ടു.
ശേഖേരേട്ടൻ

രാവിലെ കുളിക്കാൻ അകത്തു കയറി വാതിൽ അടച്ചപ്പോൾ അമ്മ വന്നു പറഞ്ഞു."ബാലു,ഒരു കാർന്നൊരു നിന്നെ കാണാൻ വന്നിരിക്കുന്നു."
അഴിച്ച മുണ്ട് വാരി ചുറ്റി മുറ്റത്ത് വന്നപ്പോൾ ശേഖേരേട്ടൻ.
"എന്തേ,ശേഖരട്ടാ?'
'സർ കുളിച്ചോളൂ,ഞാൻ ഇവിടെ നിൽക്കാം."
കാര്യം പറയാൻ നിർബന്ധിച്ചപ്പോൾ ശേഖേരേട്ടൻ വീണ്ടും 'സർ കുളിച്ചോളൂ,ഞാൻ കാത്തിരിക്കാം'എന്ന് ആവർത്തിച്ചു.അയാളോട് അകത്തേക്ക് കയറി ഇരിക്കുവാൻ പറഞ്ഞു ഞാൻ കുളിക്കാൻ വീണ്ടും കയറി.കുളിച്ചെന്നു വരുത്തി,ഡ്രസ്സ്‌ ചെയ്തു പെട്ടെന്ന് പുറത്തു വന്നപ്പോൾ ശേഖേരേട്ടൻ അതേ നില്പ്പ് തന്നെ.
എന്റെ കൈ പിടിച്ചു പറമ്പിന്റെ തെക്കേ മൂലയിലേക്ക് മാറി നിന്നു.
"എന്റെ പരാതി താലുക്കിൽ നിന്ന് വില്ലെജിലേക്ക് അയച്ചിട്ടുണ്ട്.ഓമനക്കുട്ടന്റെ പറമ്പിലെ തെങ്ങിൽ നിന്ന് സാധനങ്ങൾ വീണ് എന്റെ പറമ്പ് മുഴുവൻ നാശം ആയി.ഞാൻ കെട്ടിയ മതിൽ പൊളിഞ്ഞു.സർ,ആ തെങ്ങ് വെട്ടികളയാൻ റിപ്പോർട്ട്‌ ആക്കണം.വല്ല കാറ്റോ,മഴയോ വന്നാൽ....'
ശേഖേരേട്ടൻ ചുരുട്ടിപിടിച്ച അഞ്ഞൂറിന്റെ നോട്ട് കൈയിൽ തിരുകാൻ നോക്കി.
"എന്താ,ശേഖേരേട്ടാ ഇത്?നിങ്ങളുടെ പരാതി വരട്ടെ.അപ്പോൾ വേണ്ടത് ചെയ്യാം.മേലിൽ ഇക്കാര്യം പറഞ്ഞു നിങ്ങളിവിടെ വരരതു.ആഫീസ് കാര്യം ആഫീസിൽ."
ചുരുട്ടി പിടിച്ച കൈയും മായി തന്നെ ശേഖേരേട്ടൻ തിരിച്ചു പോയി.
പിറ്റേന്ന് ശേഖേരേട്ടന്റെ പരാതി തപാലിൽ വന്നു.ശേഖേരേട്ടന്റെ രണ്ടേക്കർ പറമ്പിൽ കിഴക്കേ മൂലയിൽ താമസിക്കുന്ന ഓമനക്കുട്ടന്റെ നല്ല കായ്‌ ഫലമുള്ള തെങ്ങ് ശേഖേരേട്ടന്റെ പറമ്പിലേക്ക് ചാഞ്ഞു നിൽക്കുകയും,തേങ്ങ,മടൽ,ഓല  വീണു പറമ്പ് നാശമാകുകയും.ഒരിഞ്ചു സ്നേഹമതിൽ തകരുകയും ചെയുന്നു,ഇതാണ് പരാതി.
ഓമനക്കുട്ടന്റെ തെങ്ങ് നിറയെ കായ്‌ ഫലമുള്ളതാണ് .അത് പോലെ തന്നെ വളർന്നു നിൽക്കുകയാണ് അയാളുടെ മൂന്ന് പെണ്മക്കളും.പത്തു സെന്റിലെ പതിനാറു തെങ്ങിൽ നിന്ന് ലഭിക്കുന്ന വരുമാനം അയാൾക്ക് ഒരാഴ്ച മദ്യപിക്കുവാൻ തികയുകയില്ല.അപ്പോഴാണ്‌ തെങ്ങ് വെട്ടി നീക്കുവാൻ പരാതി.
അന്വേഷണത്തിന് ചെന്നപ്പോൾ ശേഖേരേട്ടൻ കരിക്ക് വെട്ടി വെള്ളം തന്നു.പൊളിഞ്ഞ മതിൽ കാണിച്ചു തന്നു.ശേഖേരേട്ടന്റെ രണ്ടേക്കർ സ്ഥലം മുഴുവൻ ചുറ്റിക്കണ്ടു.ഒരു കിറ്റിൽ ഇരുമ്പൻ പുളി പൊതിഞ്ഞു അദ്ദേഹം ബൈക്കിന്റെ ഫ്രെണ്ട് കവറിൽ തിരുകി വെച്ചു.
ഓമനക്കുട്ടന്റെ പെണ്മക്കൾ കട്ടൻ ചായ അനത്തി തന്നു.ഓമനക്കുട്ടന്റെ ഭാര്യ പ്രാരാബ്ധങ്ങളുടെ പെട്ടി തുറന്നു പുറത്തേക്കിട്ടു.ഒടുവിൽ  തെങ്ങ് വെട്ടേണ്ടതില്ലെന്നു തസിൽദാരുടെ വിധി വന്നപ്പോൾ ശേഖേരേട്ടൻ ഓഫീസിന്റെ മുറ്റത്ത്‌ വന്നു നിന്ന് ഉച്ചത്തിൽ തെറി പറഞ്ഞു.സർടിഫിക്കറ്റിന് കാത്തു നിന്ന രണ്ടു പ്ലസ്‌ റ്റു പെണ്‍കുട്ടികൾ വായ പൊത്തി ചിരിച്ചു.
എന്നാലും രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി ശേഖേരേട്ടൻ വന്നു,കൈയിൽ പെന്ഷനുള്ള അപേക്ഷയുംമായി .
"ശേഖരേട്ടൻ,നിങ്ങൾക്ക് എക്സ് സർവീസ് മാൻ പെൻഷൻ ഉള്ളതല്ലേ? പിന്നെ എന്തിനു ഈ വാർധക്യ കാല പെൻഷൻ?രണ്ടും കൂടി കിട്ടില്ല."
"വില്ലേജ് ആഫീസർ ഒരു കാര്യം മനസ്സിലാക്കണം'. ശേഖേരേട്ടൻ കുറെ കൂടി എന്റെ അടുത്തേക്ക് വന്നു."ആരും നോക്കാൻ ഇല്ലാത്ത അറുപതു കഴിഞ്ഞ ഒരു വൃദ്ധനാണ് ഞാൻ.ഞങ്ങളെ പോലുള്ളവരെ സഹായിക്കാനാണ് നിങ്ങൾക്ക് സർകാർ ശമ്പളം തരുന്നത്.അത് മറക്കരുത്."എന്റെ മുന്നിൽ വെച്ചു തന്നെ അപേക്ഷ  ശേഖേരേട്ടൻ കീറി കളഞ്ഞു.
"പട്ടി പുല്ലു തിന്നുകയും ഇല്ല,പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല."ഇറങ്ങിപോകാൻ നേരം എന്തിനായിരുന്നു അങ്ങനെ ഒരു ഉപമ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
ശേഖരേട്ടന് മൂന്ന് ആണ്‍ മക്കളാണ്.മൂന്നാളും നല്ല നിലയിലും,വിവാഹിതരും വേറെ വീട് വെച്ച് താമസിക്കുകയുംമാണ്.ശേഖരേട്ടന്റെ ഭാര്യ കൂടി അയാളെ കൈ വിട്ടതോടെ  നാട്ടുകാരും ശേഖരേട്ടനെ തള്ളിപറയുവാൻ തുടങ്ങി.
"പട്ടാളത്തിൽ നിന്ന് കിട്ടിയതും പൊത്തിപിടിച്ച്‌ ഇരിക്കുകയാണ് ആ കാര്ന്നൊരു."
അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത മനുഷ്യൻ.
 വെറുതയല്ല ഭാര്യയും മക്കളും ഇട്ടേച്ചു പോയത്.
ആരെന്തു പറഞ്ഞാലും അയാൾക്ക് യാതൊരു കൂസലും ഇല്ലായിരുന്നു.
എന്നും  പാലും കൊണ്ട് സൈക്ലിളിൽ പോകുമ്പോൾ ആഫീസിൽ കയറി 'എന്ത് വിശേഷം' ബാലു സാറെ എന്ന് ചോദിച്ചിരുന്ന  ശേഖേരേട്ടൻ അതിനുശേഷം ഓഫീസിനടുത്തു എത്തുമ്പോൾ സൈക്ലിലിന്റെ വേഗം വർധിപ്പിച്ചു.
ഒരു വെള്ളിയാഴ്ച  രാവിലെ വളരെ ദുഖത്തോടെ ഓഫീസിലേക്ക് കയറി വന്നിട്ട് ശേഖേരേട്ടൻ ചോദിച്ചു."ബാലു സാറിന് പാലക്കാട്‌ ചിറ്റൂര് ആരെയെങ്കിലും പരിചയം ഉണ്ടോ"
"ഇല്ലല്ലോ ശേഖേരേട്ടാ,എന്തേ? "
"അവിടെ ആര്യ എന്ന പേരിൽ നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്.നല്ല മോള്.എന്റെ രാജന്റെ കുട്ടിയെ പോലുണ്ട്.സാറ് കണ്ടിട്ടില്ലല്ലോ?.ആ കുട്ടിക്ക് കരളിനു എന്തോ ദീനം ആണ്.പേപ്പറിൽ വായിച്ചതാ.ഒപെരഷൻ ചെയ്താൽ സൂകേട്‌ ഭേദാകും.അതിനു ഒരു ലക്ഷം രൂപ വേണം.ഒന്നവിടം വരെ പോയാലോന്ന് ആലോചിക്കുകയാ...."
ശേഖേരേട്ടന്റെ കണ്ണുകൾ നിറഞ്ഞു. ശേഖേരേട്ടൻഎന്തോ തീരുമാനിച്ചു ഉറച്ച മട്ടിലാണ് സംസാരം.
"ചിറ്റൂർ വില്ലേജിന്റെ നംബര് തരാം.അവിടെ അന്വേഷിച്ചാൽ മതി." റവന്യൂ ഡയറിയിൽ നിന്ന് ചിറ്റൂർ വില്ലേജിന്റെ ഫോണ്‍ നമ്പർ എടുത്തു കൊടുത്തു.
"വരട്ടെ സാറെ,"
പിറ്റേന്ന് ശനിയാഴ്ച.ഓഫീസ് തുറക്കാൻ നേരം വൈകിയതിനു സ്വീപെർ  രാധമണിയെ ശകാരിക്കുമ്പോൾ അവൾ പറഞ്ഞു."സാറ് അറിഞ്ഞോ?നമ്മുടെ ശേഖേരേട്ടൻ  ഇന്ന് രാവിലെ മരിച്ചു."

ശേഖേരേട്ടന്റെ വീട്ടു മുറ്റത്ത്‌ ഒരു വലിയ ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു.
"അറ്റാക്ക് ആയിരുന്നു,സർ."മൂത്ത മകൻ പറഞ്ഞു."അച്ഛന് വാശിയായിരുന്നു,എന്നും ഞങ്ങളോട്.ആദ്യം ഞങ്ങളെ പുറത്താക്കി.പിന്നെ അമ്മയെ.ശേഷക്രിയ പോലും ഞങ്ങളുടെ ചെലവിൽ ആകരതുന്നു നിർബന്ധമുണ്ടായിരുന്നു അങ്ങേർക്കു.അതുകൊണ്ടെല്ലേ ബാങ്കിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും പിൻവലിച്ചു തലയണ ചുവട്ടിൽ വെച്ച്  അച്ഛൻ ................."
മൂത്ത മകനോടൊപ്പം മറ്റു രണ്ടു പേരും വ്യസനത്തോടെ തല താഴ്ത്തി  നിന്നു.
തിരിച്ചു പോരുമ്പോൾ ചിറ്റൂർ  വില്ലേജ് ആഫീസിൽ നിന്ന് ഒരു ഫോണ്‍ കോൾ എന്റെ മൊബൈലിൽ.
'ശേഖരനെ ഒന്ന് കിട്ടണമല്ലോ?'


കടന്നൽ

"നമ്മുടെ ഗോപികൃഷ്ണൻ അല്ലേ അത്?"മെല്ലിച്ച ഒരു നെഴ്സിന്റെ പിന്നാലെ കൈയും വീശി വേഗത്തിൽ നടന്നു പോകുന്ന ഗോപികൃഷ്ണനെ ഭാര്യയാണ് ആദ്യം കണ്ടത്.മകൾക്ക് ചുമ കലശലായപ്പോൾ അച്ഛനാണ് ഹോമിയോ മാറ്റി അലോപ്പതി കാണിക്കാൻ പറഞ്ഞത്.ഉച്ച മുതൽ ഒരേ ഇരിപ്പാണ്,ഡോക്ടറെയും കാത്ത്.ചേട്ടൻ പോയാൽ കൊച്ചിന്റെ അസുഖം മുഴുവൻ പറയില്ലെന്നും,അതുകൊണ്ട് താനും കൂടി വരാമെന്ന് പറഞ്ഞ് സിന്ധുവും കൂടെ കൂടിയതുകൊണ്ടാണ് അവൾക്ക് ഗോപികൃഷ്ണനെ കാണാനായത്.അവൾ ഇപ്പോൾ രണ്ടാം തവണയാണ് അയാളെ കാണുന്നത്.
സിന്ധു പറഞ്ഞ ഭാഗത്തേക്ക്‌ ഞാൻ നോക്കിയപ്പോൾ ലെഗ്ഗിൻസ് ധരിച്ച തടിച്ച ഒരു സ്ത്രീയെ ആണ് ഗോപികൃഷ്ണന്  പകരം കണ്ടത്.
"ആ റൂമിലേക്ക്‌ കയറി." എന്റെ നോട്ടം പെട്ടെന്ന് പിൻവലിക്കാൻ ആയിരിക്കണം അവൾ പറഞ്ഞു.ചൂണ്ടിയ വിരൽ സിന്ധു പിൻവലിക്കും മുൻപേ അയാൾ ഒരു വീൽ ചെയറുംമായി പുറത്തേക്ക് വന്നു.വെള്ള ഷർട്ടും പാന്റും ആയിരുന്നു വേഷം.
"ചേട്ടൻ സംസാരിക്കുന്നില്ലേ?"സിന്ധു ചോദിച്ചു.
"വരട്ടെ.ആദ്യം ഡോക്ടറെ കാണട്ടെ.നമ്മുടെ ഊഴം അടുത്തു."

ഗോപികൃഷ്ണനെ ആദ്യം കാണുന്നത് മതിലകത്തെ അഖില കേരള വനിതാ വോളിബോൾ ടൂർണമെന്റ് കാണുവാൻ വി ഐ പി ഗാലറിയിൽ സീറ്റ് തിരയുന്നതിന് ഇടയിലാണ്.തൊട്ടു പിന്നിൽ സാധാരണക്കാരുടെ ഇരിപ്പിടങ്ങളിൽ നിന്ന് മഞ്ജുവിന്റെ സ്മാഷിനെ ആവോളം കൈയുർത്തി ആക്രോശിക്കുന്ന കറുത്ത ചെറുപ്പക്കാരൻ ശ്രെദ്ധയിൽപെട്ടത്അവിചാരിതമായാ
ണ്.
"അടി മോളെ,അങ്ങനെ..."
എന്റെ ചെവിക്കൂടയിൽ കയറി അയാൾ അലറുമ്പോൾ തുപ്പൽ പൂക്കൾ എന്റെ ഷർട്ടിൽ പതിക്കുന്നുണ്ടായിരുന്നു.രണ്ടു പ്രാവശ്യം അയാൾ ക്ഷമ പറഞ്ഞു.
"സോറി സർ,ചെറുപ്പത്തിലെ ഉള്ളതാണ്.മനപൂർവ്വമല്ല."
ആദ്യ ഗെയിം കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു.
"എവിടെയാ നാട്"
സ്ഥലം പറഞ്ഞപ്പോൾ അയാളും അന്നാട്ടുകാരനാണെന്ന് പറഞ്ഞു.ഉടനെ അടുത്ത ചോദ്യം വന്നു.
"സാറിനെന്താ ജോലി?"
"ഇവിടെത്തെ വില്ലേജ് ഓഫീസർ ആണ്?"
അയാളുടെ ബഹുമാനം വർദ്ധിച്ചു.പിന്നെ സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കാതിരിക്കാൻ ഗോപികൃഷ്ണൻ പരമാവധി സ്രെദ്ധിച്ചു.
"മഞ്ജുവിനെ അറിയുമോ?മൂന്നാം  നമ്പർ ജേഴ്സി അണിഞ്ഞ കുട്ടി.കേരള ടീമിലുണ്ട്.തമിഴ് നാടിന് എതിരെയുള്ള കളിയിൽ അവളല്ലേ നമ്മളെ ജയിപ്പിച്ചത്.!"
ഞാൻ ഒരു വോളിബോൾ പ്രേമിയെ ആയിരുന്നില്ല.സംഘാടകർ ഫ്രീ ടിക്കെറ്റ് കൊണ്ട് തന്നപ്പോൾ 'സ്ത്രീകളുടെ കളിയല്ലേ 'കണ്ടെക്കാമെന്ന് കരുതി,അത്രമാത്രം.പക്ഷേ പുറകിൽ ഒരു വോളിബോൾ ഭ്രാന്തനാണല്ലോ നിൽക്കുന്നത്?
എന്റെ കൈയിലെ 'ആൽകെമിസ്റ്റിന്റെ' വിവർത്തനം കളികൾക്കിടയിൽ എപ്പോഴോ ഗോപികൃഷ്ണൻ സ്രെദ്ധിച്ചിരുന്നു.
"സാറെ,ആൽകെമിസ്റ്റ് അത്ര നല്ല രചനയാണെന്ന് എനിക്ക് തോന്നുന്നില്ല."അയാൾ പറഞ്ഞു."എന്റെ അഭിപ്രായം ആണെട്ടോ.അരവിന്ദ് അഡിഗയുടെ 'വൈറ്റ് ടൈഗർ' വായിച്ചിട്ടുണ്ടോ?"
"ഇല്ല"
"വായിക്കണം സർ."
അതായിരുന്നു തുടക്കം.ഗോപികൃഷ്ണന് തെങ്ങ് കയറ്റമാണ് ജോലി.എന്റെ വീടിനടുത്തെ ചില തെങ്ങുകളിൽ അയാളാണ് കയറുന്നതെന്നും,ആ പ്രദേശത്തെ ആളുകൾക്ക് കൂലി തരുന്നതിൽ വലിയ പ്രയാസമാണെന്നും,അതിനാൽ ഒന്നിടവിട്ട മാസങ്ങളിൽ മാത്രമേ അങ്ങോട്ട്‌ വരാറുള്ളൂ എന്നും അയാൾ പറഞ്ഞു.അപ്പോഴാണ്‌ ഞാൻ എന്റെ ആറ് സെന്റിലെ മൂന്ന് തെങ്ങ് കയറുന്ന സതീശൻ കിടപ്പിലാണെന്ന കാര്യം ഓർത്തത്.
ഗോപികൃഷ്ണന് വിരോധമൊന്നും ഇല്ലായിരുന്നു.പക്ഷേ സതീശന്റെ സമ്മതം വേണം.സംഘടനയിലും പറയണം.
അങ്ങനെ ആദ്യ സമാഗമത്തിൽ നിന്ന് ഗോപികൃഷ്ണനെ വീണ്ടും കാണേണ്ടതിന്റെ ആവശ്യകത ഉടലെടുത്തു.

സതീശനെ ചെന്ന് കണ്ട് അഞ്ഞൂറ് രൂപ കൊടുത്ത് എന്റെ ആറ് സെന്റിലെ മൂന്ന് തെങ്ങിൽ അവനുള്ള അവകാശം വാക്കാൽ വാങ്ങിയ വിവരം ഗോപികൃഷ്ണനെ അറിയിച്ചത് സി.പി.എം ന്റെ രാഷ്ട്രീയ പൊതുയോഗം ജങ്ക്ഷനിൽ നടക്കുന്ന സമയത്താണ്.
"ഗോപികൃഷ്ണൻ മാർക്കിസ്റ്റ് ആണോ" ഞാൻ ചോദിച്ചു.
"ആയിരുന്നു മുൻപ്.ഇപ്പോൾ അല്ല."
"ഇവിടെ?"
"പ്രസംഗം കേൾക്കുന്നതിനു നികുതിയൊന്നും കൊടുക്കണ്ടല്ലോ സാറേ?.വൈകുന്നേരം രണ്ടെണ്ണം വിട്ടു കഴിഞ്ഞാൽ ഇങ്ങനെ ഓരോന്നും കേട്ട്കൊണ്ടിരിക്കും."
അപ്പോഴാണ്‌ അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
ഞാൻ സതീശനെ കണ്ട വിവരം പറഞ്ഞു.
"മതി.അത്രേം മതി.അവനാള് ശരിയല്ല.അതുകൊണ്ടാണ്." ഗോപികൃഷ്ണൻ തുടർന്നു."സംഘടനയിലെ കാര്യം ഞാൻ ഏറ്റു.ഇപ്പോ എന്ത് സംഘടന?.ഈ പണിക്ക് വരാൻ ഇന്നിപ്പോൾ എത്ര പേരുണ്ട്?എന്റെ മകനെ ഞാൻ പറഞ്ഞയക്കുമോ?പഠിപ്പിച്ചാൽ തന്നെ അവൻ പോകുമോ ഇപ്പണിക്ക്‌?ഞാൻ പറയാണ് സാറെ, ഈ ജോലി സർക്കാർ ഏറ്റെടുക്കണം.പി.എസ്.സി.യെന്നു ആളെ വെക്കണം.പണ്ട് ഞങ്ങളുടെ കാർന്നോന്മാര് ഒരുപാട് അപമാനം സഹിച്ചുട്ടുണ്ട്.ഇപ്പോ കാലം മാറി.ഇന്ന് തെങ്ങ് കേറാൻ ആളില്ലെന്നും,തെങ്ങ് കയറ്റക്കാരുടെ മക്കൾ ഡോക്ടറും എന്ജീനയർ ഒക്കെ ആയെന്നു പറഞ്ഞ് ആളുകൾ പരിഹസിക്കുകയാണ്.എന്താ അവർക്ക് ഉയർന്ന ജോലി കയ്ക്കുമോ?..സാറിനോട് ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.സർ ധൈര്യമായി പൊക്കൊ.ഞാൻ വരാം ...."

എല്ലാ മദ്യപന്മാരും ഇങ്ങനയൊക്കെയാണെന്ന് ഞാൻ കണക്ക് കൂട്ടി.
ആളുകൾ ശ്രെദ്ധിക്കുന്നു എന്നുകണ്ടപ്പോൾ ഞാൻ സ്ഥലം വിട്ടു.
അയാൾ വാക്ക് പാലിച്ചു.ഒരു ഞായറാഴ്ച്ച അതിരാവിലെ നടക്കാനിറങ്ങിയപ്പോൾ  ചായക്കടക്കാരൻ രവിച്ചേട്ടൻ പറഞ്ഞു."വില്ലേജ് ആഫീസറുടെ വീട് ചോദിച്ച് ആ ഗോപികൃഷ്ണൻ പോയിട്ടുണ്ട്"
നടത്തം മതിയാക്കി വീട്ടിലെത്തുമ്പോൾഗോപികൃഷ്ണൻ സിന്ധുവുമായി സംസാരിച്ച് നിൽക്കുകയായിരുന്നു.തെങ്ങിന്റെ മണ്ടചീയൽ ആയിരുന്നു വിഷയം.തെങ്ങോല കണ്ട് അയാൾ രോഗം നിർണ്ണയിച്ചു കഴിഞ്ഞു.അടുത്ത വരവിന് മരുന്ന് കൊണ്ട് വന്ന് അടിക്കാമെന്ന് പറഞ്ഞു.മുന്നൂറ് രൂപ കൊടുക്കേണ്ടി വരും.
എന്നെ കണ്ടപ്പോൾ ഗുഡ് മൊർനിങ്ങ് പറഞ്ഞു.സിന്ധു അയാൾക്ക്‌ പാലോഴിച്ച ചായ കൊടുത്തു.
എന്റെ ആറ് സെന്റിലെ മൂന്ന് തെങ്ങിനും സാമാന്യം നല്ല ഉയരമുണ്ടായിരുന്നു.വഴിയിൽ നിൽക്കുന്ന തെങ്ങിലാണ്‌ ഞാൻ അയാളോട് ആദ്യം കയറാൻ പറഞ്ഞത്.കാരണം അതിൽനിന്ന് തേങ്ങ കൊഴിയുന്നത് വഴി നടത്തക്കാർക്ക് വലിയ ഭീക്ഷണിയായിരുന്നു.

"ഹെന്റമ്മോ" വലിയ ഒരു അലർച്ചയാണ് ഞാൻ കേട്ടത്.സിന്ധു അടുക്കളയിൽനിന്ന് പുട്ട് കുത്തുന്ന വടിയുമായി ഓടി വന്നു.
ഗോപികൃഷ്ണൻ  ശരവേഗത്തിൽ തെങ്ങിൽ നിന്ന് താഴോട്ട് ഇറങ്ങി വരികയാണ്.അയാളുടെ പിന്നാലെ ഒരു പറ്റം കടന്നൽ താഴോട്ട് ആർക്കുകയാണ്.ഒരു കൈകൊണ്ട് അയാൾ അവറ്റകളെ ആട്ടിയോടിക്കുന്നുണ്ട്.ടെറസ്സി
നു ഒപ്പം എത്തിയപ്പോൾ അയാളുടെ കൈ പിടിവിട്ടുപോയി.അയാൾ ടെറസ്സിൽ തട്ടി താഴെ വീണു.
ആളുകൾ ഓടിക്കൂടി.
ഗോപികൃഷ്ണനെ സർക്കാർ ആശുപത്ര്യിൽ അട്മിട്റ്റ് ചെയ്തു.ഭാഗ്യത്തിന് കൂടുതൽ പരിക്കുകൾ ഒന്നുമില്ല.കടന്നൽ വിഷം ശരീരത്തിൽ ഏറ്റിട്ടുണ്ട്.അയാൾക്ക് ഹൃദയ സംബന്ധമായ അസുഖം ഉള്ളതുകൊണ്ട് ബി.പി.കുറഞ്ഞു.രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടക്കുവാൻ ഡോക്ടർ നിർദേശിച്ചു.അയാളുടെ മകന്റെ കയ്യിൽ ആയിരത്തിന്റെ ഒരു നോട്ട് കൊടുത്തിട്ട് ഞാൻ പറഞ്ഞു.
"എന്താവ്ശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി."
മൂന്ന് ദിവസം കഴിഞ്ഞ് വഴിയിൽ വെച്ച് അയാളെ കണ്ടപ്പോൾ എന്റെ വിളി കേട്ടിട്ടും കാണാത്ത ഭാവത്തിൽ തിരിഞ്ഞു നടന്നു.
ആശുപത്രിൽ നിന്നിറങ്ങിയ ഗോപികൃഷ്ണൻ,കടന്നൽ കൂടുള്ള കാര്യം മറച്ചു വെച്ചാണ് വിലേജ് ഓഫീസർ തെങ്ങിൽ കയറ്റിയതെന്നും ആ തെങ്ങിലെ കടന്നൽ കുത്തേറ്റാണ് സതീശന് വാതം പിടിപെട്ടെതെന്നും നാല്  ദിവസം ആശുപത്രിൽ കിടന്നിട്ട് താൻ തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടിലാകെ പറഞ്ഞു നടന്നു.സിന്ധുവിന്റെ നിർബന്ധപ്രകാരം ഡിഗ്രിക്ക് പഠിക്കുന്ന മകനെ കണ്ട് ഒരായിരം കൂടി കൊടുക്കുകയുകയും,തെങ്ങിന്റെ മണ്ടയിൽ കടന്നൽ താമസമാക്കിയട്ടുള്ള വിവരം തനിക്കോ,ഭാര്യക്കോ അറിയില്ലെന്ന് ഗോപികൃഷ്ണൻ വിശ്വസിക്കുന്ന ദേവതയെ സാക്ഷിയാക്കി സത്യം ചെയ്തു.
പക്ഷെ ഗോപികൃഷ്ണൻ വിശ്വസിച്ചില്ല.
പതിമൂന്നാം വയസ്സിൽ തുടങ്ങിയ ഗോപികൃഷ്ണന്റെ കുലത്തൊഴിൽ അങ്ങനെ ഞാൻ കാരണം അന്യം നിന്നു.
അയാൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ചെരുപ്പ് സൂക്ഷിപ്പുകാരനായി.
അന്നും സിന്ധു തന്നെയാണ് അയാളെ കണ്ടത്.
"ഗോപികൃഷ്ണൻ ചേട്ടാ,ഞങ്ങൾ അറിഞ്ഞതല്ല.ഞങ്ങൾ അങ്ങനെ ചെയുമെന്ന് തോന്നുന്നുണ്ടോ?"
"സാറും ഫാമിലിയും ഡിസന്റ് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.വായിക്കുന്ന കൂട്ടത്തിൽപെട്ട ആളല്ലേ?മാനവികത കാണുമെന്ന് കരുതി.എനിക്ക് തെറ്റി.കടന്നൽ കുത്തേറ്റ് ഞാൻ ചത്ത്‌ പോയെങ്കിൽ എന്താകുമായിരുന്നു എന്റെ കുട്ടികളുടെ സ്ഥിതി?.കൊടുങ്ങലൂരമ്മ കാത്തു."
സിന്ധു ആകെ പരുങ്ങലിലായി.എന്ത് പറയും ഈ മനുഷ്യനോട്?.
"ഞാൻ ചേട്ടനെ പറഞ്ഞയക്കാം."
പിറ്റേന്നു  ഞാൻ അമ്പലത്തിൽ ചെന്നു.ഗോപികൃഷ്ണൻ ആ ജോലി ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.
ഇപ്പോൾ ഏകദേശം ഒരു വർഷം കഴിഞ്ഞു.
കടന്നലുകളെ ഓടിക്കുവാൻ ഒരു തമിഴൻ വന്നു.
ആറു സെന്റിലെ മൂന്ന് തെങ്ങുകളും വഴിക്ക് വേണ്ടി വെട്ടിമാറ്റി.

സിന്ധു മകളെയും കൂട്ടി ഡോക്ടറുടെ മുറിയിലേക്ക് കയറിയപ്പോൾ  വീൽ ചെയറുമായി ഗോപികൃഷ്ണൻ വീണ്ടും വന്നു.ഇത്തവണ ഞാൻ വിട്ടില്ല.അറിഞ്ഞുകൊണ്ടല്ലങ്കി
ലും ഞാൻ തെറ്റുകാരനാണ്.അയാൾ പറഞ്ഞപോലെ ആ വീഴ്ചയിൽ അയാൾ മരിച്ചു പോയിരുന്നെങ്കിലോ?ഈ ജീവിതകാലം മുഴുവൻ ഒരാളുടെ വിദ്വേഷം പിടിച്ചു പറ്റി എങ്ങനയാ മുന്നോട്ട് പോകുക.വരട്ടെ.അയാൾ വരട്ടെ.സിന്ധു കാണാതെ അയാളോട് മാപ്പ് പറയണം.
"ഗോപികൃഷ്ണാ" ഞാൻ വിളിച്ചു.
അയാൾ എന്നെകണ്ടതും അമ്പരന്നു.ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.എന്തെങ്കിലും പറയും മുമ്പേ ഗോപികൃഷ്ണൻപറഞ്ഞു.
"സാറെ,എന്നാലും ചതിയല്ലേ സർ കാണിച്ചത്?സാറിനെപോലെ ഒരാള് ഇങ്ങനെ ചെയുമെന്ന് കരുതിയില്ല."
അയാൾ കൊടുംകാറ്റിന്റെ വേഗത്തിൽ റൂമിലേക്ക്‌ കയറി യൂണിഫോ൦ അഴിച്ച് വെച്ച് മുണ്ടും ഷർട്ടും എടുത്തണിഞ്ഞു എന്റെ മുമ്പിലൂടെ ഇറങ്ങിപോയി.
ദൈവമേ ഇയാളെ ഇനി ഞാൻ എവിടെ തിരയും?