Monday, 16 March 2015

നിയോഗം


എന്താ ഉഷേ?ഗിരീഷ്‌ ഇനിയും വന്നില്ലേ? അമ്മ ഇത് എത്രാമത്തെ തവണയാണെന്ന് അറിയില്ല ഗിരീഷേട്ടനെ അന്വേക്ഷിക്കുനത്.ആറു മണിമുതൽ ഒരു സ്വൈര്യവും തന്നിട്ടില്ല.മകളിപ്പോൾ അച്ഛനെ അനേഷിച്ചു പോയി കിടന്നെതെയുള്ളൂ.മണി ഒമ്പത് കഴിഞ്ഞു കാണും.ഗിരീഷേട്ടൻ ഇത് എവിടെ പോയി കിടക്കുന്നു.രാവിലെ ഇവിടെ കൊണ്ട് വിടുമ്പോൾ വൈകുന്നേരം ആറു  മണിക്ക്  തന്നെ ഞാൻ ഇങ്ങുഎത്തും,ഒരു മണിക്കൂർ റന്നിങ്ങ് ടൈം.പ്രോമിസ് എന്ന് പറഞ്ഞു പോയ ആളാണ്.
വിവാഹം ക്ഷണിക്കാൻ ചിറ്റയും രഘുവും വന്നപ്പോൾ അവൻ മുന്നേ കൂട്ടി പറഞ്ഞതാണ്.
അളിയൻ ലീവ് എടുക്കണം.ഉഷേച്ചിയെയും മാളുവിനെയും കൂട്ടി രണ്ടു ദിവസം മുൻപ് പോന്നേക്കണം.ഞാൻ ഒരാളുള്ളൂ എന്നോർക്കണം.
എന്നിട്ടെന്തു?അവന്റെ കല്യാണ തലേന്ന് പോലും സമയത്തിനു എത്താൻ പറ്റിയില്ലെങ്കിൽ?
അമ്മ എപ്പോഴും പറയും.നിന്റെ കെട്ട്യോൻ മാത്രമല്ല സർകാർ ജീവനക്കാരനയിട്ടു ഈ നാട്ടിൽ ഉള്ളത്.സുധയുടെയും അജിതയുടെയും ഭർത്താക്കന്മാർ ഗവേർമെന്റ്റ് ജോലിക്കാർ തന്നെയാണ്.അവർക്കൊന്നും ഇല്ലാത്ത എന്ത് തിരക്കാണ് ഗിരീഷനു?വല്ല കള്ള് കുടി കമ്പനിയും കാണും.അല്ലെങ്കിൽ.....നീ സൂക്ഷിചോടി....
ഗിരീഷേട്ടൻ മദ്യപിക്കുന്ന വിവരം എനിക്കും,അടുത്ത രണ്ടു സുഹ്രതുക്കൾക്കും മാത്രമേ അറിയൂ.അവരില്ലാതെ അദ്ദേഹം കഴിക്കാറില്ല.അല്ലാതെ നേരത്തെ പറഞ്ഞ അവളുമാരുടെ ഭർത്താക്കൻമാരെ പോലെ കുടിച്ചു കൂത്താടി,കണ്ട പെണ്ണുങ്ങളെ പോയി പിടിക്കാറില്ല.കല്യാണ വീടുകളിൽ കൈയും കെട്ടി നോക്കി നില്ക്കാറില്ല.മറ്റുള്ളവരുടെ ഭാര്യമാരുടെ അടുത്ത് അശീലം പറഞ്ഞു ചുറ്റി പറ്റി നില്ക്കാറില്ല.എന്നാലും അമ്മക്ക് .ഗിരീഷേട്ടനെ കണ്ടൂടാ.
"ഉഷേ? അവൻ വന്നില്ലെടി?"ഇനി ചിറ്റപ്പന്റെ വക വിസ്താരം ആണ്.ചിറ്റക്കും ചിറ്റപ്പനും .ഗിരീഷേട്ടനെ ജീവനാണ്.രഘുവിനും അങ്ങനെതന്നെ,എന്നാലും പ്രായ വ്യതാസം കൊണ്ട് അവൻ അകന്നു നിൽക്കുന്നു എന്നേയുള്ളൂ.
"വിളിച്ചിരുന്നു.ചിറ്റപ്പാ"
എവിടെ ഫോണ്‍ എടുക്കാൻ?നല്ല മഴയല്ലേ.
ഹെൽമെറ്റ്‌ കൂടിയാകുമ്പോൾ പറയുകയും വേണ്ട.ആറു  മണിക്ക് വിളിച്ചപ്പോൾ ദാ ..ഇറങ്ങി എന്ന് പറഞ്ഞു.എവിടെ ഇറങ്ങാൻ?.പിന്നെ ദേക്ഷ്യപെട്ടപ്പോഴാണ് സത്യം പറഞ്ഞത്.
ഇറങ്ങാം.ഉടനെ തന്നെ.
അല്ലെങ്കിലും ഗിരീഷേട്ടന് ഉത്തരവാതിത്തം കുറവാണ്.പറഞ്ഞ സമയം ഒരിക്കലും പാലിക്കാൻ ശ്രമിക്കാറില്ല.എല്ലാവർക്കും അത് അറിയാവുന്നതാണ്.എന്നാലും ചോദ്യം മുഴുവൻ എന്നോട്.
ഞാൻ അയാളുടെ ഭാര്യ ആയിപോയില്ലേ?
ഒരിക്കലും വിചാരിച്ചിരുന്നതല്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.
അണിഞ്ഞൊരുങ്ങി അയാളുടെ മുന്നിൽ നിൽക്കുമ്പോൾ തമാശ തോന്നി.താൻ എത്ര ഒരുങ്ങിയാലും എല്ലുന്തിയ മാറിടവും,മെലിഞ്ഞ കൈ കാലുകളും ചെറുക്കനെ മാത്രമല്ല കൂടെ വന്നവരെ പോലും അമ്പരപ്പിക്കും.സൗന്ദര്യം ഇല്ലാതെ പോയത് ആരുടെ കുറ്റം കൊണ്ടാണ്?
ഗിരീഷേട്ടൻ പേര് പോലും ചോദിച്ചില്ല.ഒറ്റ പോക്കായിരുന്നു.
സാധാരണ  ഗേറ്റിൽ എത്തുമ്പോൾ ബ്രോക്കെർ തിരികെ വന്നു അച്ഛനോട് പറയും.
കൊച്ചിനെ ഇഷ്ടപെട്ടില്ല.
അച്ഛൻ താൻ കേട്ടോ എന്നറിയാൻ ജനലിലേക്ക് എത്തിനോക്കും.ഇത് ബ്രോക്കെർ പറഞ്ഞത് ഉറപ്പിക്കാമെന്നാണ്.
അയൽക്കാർ പറഞ്ഞത് ഉഷയുടെ ഭാഗ്യം എന്നാണ്.
കിഴക്കേതിലെ റസിയ പലപ്പോഴും ഗിരീഷേട്ടൻ വരുമ്പോൾ ഒളിഞ്ഞു നോക്കാറുണ്ട്.അല്ലെങ്കിൽ എന്തെകിലും ആവശ്യം പറഞ്ഞു വീട്ടിലേക്കു കയറും..ഗിരീഷേട്ടൻ ഹിന്ദി സിനിമ നടനെ പോലെയാന്നത്രെ.ഞാൻ ഒറ്റ ഹിന്ദി സിനിമയും മുഴുവൻ കണ്ടിട്ടില്ല.
ഗിരീഷേട്ടൻ കണ്ണ് പൊട്ടനാണോ എന്ന് ഞാൻ ആദ്യം സംശയിച്ചു.പിന്നെ മാനസിക രോഗിയാണോ എന്ന്.
കല്യാണം കഴിഞ്ഞു പിറ്റേന്ന്  ഗിരീഷേട്ടന്റെ അമ്മ പറഞ്ഞറിഞ്ഞു അദ്ദേഹം ആരാണെന്ന്.
അവൻ ജീവന് തുല്യം സ്നേഹിചിരുന്നോളാ മിനി .എന്റെ ആങ്ങളുടെ മകൾ.ഒരു കൊല്ലം മുൻപ് അവളങ്ങു തൂങ്ങി.കാരണം ഇന്ന് വരെ അറിയില്ല.അതോടെ തീർന്നു അവന്റെ ജീവിതം.വെച്ച് വിളമ്പാനും,തുണി കഴുകാനും ഒരാള്.അത്രെ അവൻ ഉദ്ദേശിചിട്ടുള്ളൂ.മനസ്സിലായോ നിനക്ക്.
ഗിരീഷേട്ടൻന്റെ അമ്മേ,നിങ്ങൾ മനസ്സിലാക്കാത്ത കാര്യങ്ങൾ ഉണ്ട്.മനുഷ്യന് മറവി എന്ന ഒരു സാധനം ദൈവം കൊടുത്തിട്ടുണ്ട്‌.ഗിരീഷേട്ടൻ മിനിയെ മറന്നു.ഇപ്പോൾ അയാളുടെ മനസ്സിൽ ഈ ഉഷ മാത്രമേ ഉള്ളൂ.സ്നേഹം ,അതിനു വല്ലാത്ത മാസ്മരിക ശക്തിയാണ്.ഏതൊരാളുടെയും മനസ്സ് സ്നേഹം കൊണ്ട് കീഴടക്കാൻ സാധിക്കും.അറിയോ നിങ്ങള്ക്ക്?
"ഉഷേച്ചി,എന്താ ആലോചിചിരിക്കുകയാണ്.ഒന്ന് കൂടി അളിയനെ വിളിച്ചേ?" രഘു കൂട്ടുകാരെ സൽക്കരിക്കുനതിനു വാങ്ങി വെച്ച മദ്യകുപ്പികളിലോന്നു എടുത്തുകൊണ്ടു പുറത്തേക്കു പോകുന്നതിനിടയിൽ പറഞ്ഞു.
റിംഗ് ചെയുന്നുണ്ട്.
"എവിടെത്തി?"
"നല്ല മഴയാണ്.എത്താറായി."
"കോട്ടില്ലേ?'
"ഉണ്ട്"
"എന്നാൽ വേഗം വാ.ഇവിടെ ആളുകള് ഗിരീഷേട്ടനെ ചോദിച്ചു മടുത്തു."
"ശരി"
"കട അടച്ചിട്ടില്ലെങ്കിൽ മാളുവിനു മുല്ലപ്പൂ വാങ്ങിച്ചോ?ഇവിടെ കുറവാ."
മുറ്റത്ത്‌ കല്യാണ പന്തലിൽ ആളുകൾ ഒഴിഞ്ഞു തുടങ്ങി.ഒരു ഭാഗത്ത്‌ ചീട്ട്കളിക്കുന്ന കൂട്ടം.വേറെ ഒരു ഭാഗത്ത്‌ പായസത്തിനു തേങ്ങ ചിരകുന്ന ചെറുപ്പക്കാർ.മിക്കവരും മദ്യപിച്ചിട്ടുണ്ട്‌.പിന്നെ ചിലർ വെടിപറഞ്ഞും,പ്രാരാബ്ദകെട്ടഴിചും ഒറ്റക്കും തെറ്റക്കും ഇരിപ്പുണ്ട്.കാർന്നോൻമാരിൽ ചിലർ ചിറ്റപ്പനോടു ഗിരീഷേട്ടനെ തിരക്കുന്നുണ്ട്.എനിക്ക് വയ്യ അവരോടു സംസാരിക്കാൻ.ചിറ്റപ്പൻ തന്നെ എന്തെങ്കിലും പറയട്ടെ.
അൽപ്പനേരം കിടക്കാമെന്ന് വെച്ച് മുറിയിലേക്ക് ചെന്നപ്പോൾ അമ്മ.
"എന്താടി?വന്നോ നിന്റെ കെട്ട്യോൻ?"
മറുപടി പറയാതെ മാളുവിന്റെ അടുത്തിരുന്നു.അവൾ നല്ല ഉറക്കമാണ്.എല്ലാ കല്യാണങ്ങൾക്കും മുല്ലപൂ വെക്കുവാൻ അവൾക്കിഷ്ടമാണ്.ഒന്നാം ക്ലാസ്സിലേക്ക് ആകുമ്പോൾ ഇനി മുടിവെട്ടരുതെന്നാണ് അവൾ പ്രോമിസ് ചെയിച്ചിരിക്കുനത്.ടൈഫോഡു വന്നപ്പോൾ അവളുടെ മുടി മുറിച്ചിരുന്നു.
മണി പത്ത് കഴിഞ്ഞല്ലോ! മഴ മാറുകയും ചെയ്തു.
രഘു പോയി കിടന്നു.കല്യാണ ചെക്കനാണ്.കൂട്ടുകാർ അവനെ ഉന്തി തള്ളി മുറിയിലാക്കി കതകടച്ചു.അമ്മയുടെ അനുജത്തിയുടെ മകനാനെകിലും സുധിയേക്കളും ഗിരീഷേട്ടനു ഇഷ്ടം രഘുവിനോടാണ്.സുധി എന്റെ നേരങ്ങളയാണ്.രണ്ടു കൊല്ലമായി അവൻ നാട്ടിലില്ല.
രഘുവിന്റെ കല്യാണത്തിന് നേരെത്തെ പോകാൻ കഴിഞ്ഞില്ലെങ്കിൽ മോശമാണെന്ന് ഗിരീഷേട്ടൻപറഞ്ഞതാണ്‌.എന്നിട്ട്?
ദേഷ്യം വന്നിട്ട് വയ്യ.സുധ പറഞ്ഞത് നേരാണ് എന്നെകൊണ്ട്‌ ചടങ്ങുകൾക്ക് പോകുവാൻ ഗിരീഷേട്ടന് ഇഷ്ടമല്ല.അത് തന്നെ കാര്യം.
ഇവിടെ ഗിരീഷേട്ടനെയും എന്നെയും അറിയാത്തവർ ആരാണ്?
ഗേറ്റിൽ ഒരു ബൈക്ക് വന്നു നിന്നു.മിത്രൻ ചെട്ടനാണല്ലോ!കൂടെ പരിചയമില്ലാത്ത ഒരാളും.രഘു മിത്രൻ ചേട്ടനെ വിവാഹം ക്ഷണിച്ചിട്ടുണ്ടാവില്ല.അത്രക്ക് വെറുപ്പാണ് രഘുവിന് അയാളെ.എനിക്കറിയാം.ഗിരീഷേട്ടൻ ആയിരിക്കണം.അടുത്ത കൂട്ടുകാരനല്ലേ?വല്ല കാര്യവും ഉണ്ടോ ഇതിന്റെ?
ചീട്ടു കളി കണ്ടിരുന്ന സതീഷിനെ വിളിച്ചു മിത്രൻ ചേട്ടൻ എന്തോ പറഞ്ഞു.സതീഷ്‌ വെപ്രാളത്തിൽ ചിറ്റപ്പനെ വിളിക്കുന്നു,അകത്തേക്ക് എത്തി നോക്കുന്നു.ആളുകൾ കൂടുന്നു.ഉഷ അറിഞ്ഞോ എന്ന് ആരോ ചോദിക്കുന്നു.
"എന്താ?" ഞാൻ മുറിയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു.
"ഒന്നുമില്ല,"ചിറ്റപ്പനാണ് പറഞ്ഞത്."വരുന്നവഴി ഗിരീഷിന് ഒരു ചെറിയ അപകടം.ഹോസ്പിറ്റലിൽ അട്മിട്ടു ചെയ്തിരിക്കുകയാണ്.സാരമില്ല.തലക്ക് ചെറിയ പരിക്കുണ്ട്.മോള് കൊച്ചിനെ എടുക്കൂ,ശൈലപ്പന്റെ കാറിൽ പോകാം"
മിത്രൻ ചേട്ടൻ എനിക്ക് മുഖം തരാതെ ഒളിഞ്ഞു നിൽക്കുന്നത് എന്നിൽ ഭീതി പരത്തി.
"എന്താ മിത്രൻ ചേട്ടാ?ഗിരീഷേട്ടനു എന്താ പറ്റിയതെന്നു നിങ്ങൾ പറ "
ഞാൻ അലറുകയായിരുന്നു.
ആരും ഒന്നും പറഞ്ഞില്ല.അമ്മ ഉറങ്ങി കിടന്നിരുന്ന മാളുവിനെ എടുത്തു കൊണ്ട് വന്നു.അവർ നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങി.
"ഇവിടെ ഇപ്പൊ എന്താ ഉണ്ടായതു?ഗിരീഷിന്റെ ബൈക്ക് ഒരു കാറുമായി ഇടിച്ചു.തലയൊന്നു പൊട്ടി.അത്ര തന്നെ.ഉഷേച്ചിയെ പേടിപ്പിക്കാതെ."സതീഷിന്റെ ശബ്ദം എല്ലാവർക്കും മീതെ ഉയർന്നു.
ശൈലപ്പ്ന്റെ കാറിലേക്ക് ഞാൻ മാളുവുംമായി ഓടിക്കയറുകയായിരുന്നു.
ശൈലപ്പൻ കാർ പിന്നോട്ട് എടുക്കുമ്പോൾ പാചകക്കാരൻ തീ അണക്കുന്നത് കണ്ടു.

No comments:

Post a Comment