Monday, 16 March 2015

കടന്നൽ

"നമ്മുടെ ഗോപികൃഷ്ണൻ അല്ലേ അത്?"മെല്ലിച്ച ഒരു നെഴ്സിന്റെ പിന്നാലെ കൈയും വീശി വേഗത്തിൽ നടന്നു പോകുന്ന ഗോപികൃഷ്ണനെ ഭാര്യയാണ് ആദ്യം കണ്ടത്.മകൾക്ക് ചുമ കലശലായപ്പോൾ അച്ഛനാണ് ഹോമിയോ മാറ്റി അലോപ്പതി കാണിക്കാൻ പറഞ്ഞത്.ഉച്ച മുതൽ ഒരേ ഇരിപ്പാണ്,ഡോക്ടറെയും കാത്ത്.ചേട്ടൻ പോയാൽ കൊച്ചിന്റെ അസുഖം മുഴുവൻ പറയില്ലെന്നും,അതുകൊണ്ട് താനും കൂടി വരാമെന്ന് പറഞ്ഞ് സിന്ധുവും കൂടെ കൂടിയതുകൊണ്ടാണ് അവൾക്ക് ഗോപികൃഷ്ണനെ കാണാനായത്.അവൾ ഇപ്പോൾ രണ്ടാം തവണയാണ് അയാളെ കാണുന്നത്.
സിന്ധു പറഞ്ഞ ഭാഗത്തേക്ക്‌ ഞാൻ നോക്കിയപ്പോൾ ലെഗ്ഗിൻസ് ധരിച്ച തടിച്ച ഒരു സ്ത്രീയെ ആണ് ഗോപികൃഷ്ണന്  പകരം കണ്ടത്.
"ആ റൂമിലേക്ക്‌ കയറി." എന്റെ നോട്ടം പെട്ടെന്ന് പിൻവലിക്കാൻ ആയിരിക്കണം അവൾ പറഞ്ഞു.ചൂണ്ടിയ വിരൽ സിന്ധു പിൻവലിക്കും മുൻപേ അയാൾ ഒരു വീൽ ചെയറുംമായി പുറത്തേക്ക് വന്നു.വെള്ള ഷർട്ടും പാന്റും ആയിരുന്നു വേഷം.
"ചേട്ടൻ സംസാരിക്കുന്നില്ലേ?"സിന്ധു ചോദിച്ചു.
"വരട്ടെ.ആദ്യം ഡോക്ടറെ കാണട്ടെ.നമ്മുടെ ഊഴം അടുത്തു."

ഗോപികൃഷ്ണനെ ആദ്യം കാണുന്നത് മതിലകത്തെ അഖില കേരള വനിതാ വോളിബോൾ ടൂർണമെന്റ് കാണുവാൻ വി ഐ പി ഗാലറിയിൽ സീറ്റ് തിരയുന്നതിന് ഇടയിലാണ്.തൊട്ടു പിന്നിൽ സാധാരണക്കാരുടെ ഇരിപ്പിടങ്ങളിൽ നിന്ന് മഞ്ജുവിന്റെ സ്മാഷിനെ ആവോളം കൈയുർത്തി ആക്രോശിക്കുന്ന കറുത്ത ചെറുപ്പക്കാരൻ ശ്രെദ്ധയിൽപെട്ടത്അവിചാരിതമായാ
ണ്.
"അടി മോളെ,അങ്ങനെ..."
എന്റെ ചെവിക്കൂടയിൽ കയറി അയാൾ അലറുമ്പോൾ തുപ്പൽ പൂക്കൾ എന്റെ ഷർട്ടിൽ പതിക്കുന്നുണ്ടായിരുന്നു.രണ്ടു പ്രാവശ്യം അയാൾ ക്ഷമ പറഞ്ഞു.
"സോറി സർ,ചെറുപ്പത്തിലെ ഉള്ളതാണ്.മനപൂർവ്വമല്ല."
ആദ്യ ഗെയിം കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു.
"എവിടെയാ നാട്"
സ്ഥലം പറഞ്ഞപ്പോൾ അയാളും അന്നാട്ടുകാരനാണെന്ന് പറഞ്ഞു.ഉടനെ അടുത്ത ചോദ്യം വന്നു.
"സാറിനെന്താ ജോലി?"
"ഇവിടെത്തെ വില്ലേജ് ഓഫീസർ ആണ്?"
അയാളുടെ ബഹുമാനം വർദ്ധിച്ചു.പിന്നെ സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കാതിരിക്കാൻ ഗോപികൃഷ്ണൻ പരമാവധി സ്രെദ്ധിച്ചു.
"മഞ്ജുവിനെ അറിയുമോ?മൂന്നാം  നമ്പർ ജേഴ്സി അണിഞ്ഞ കുട്ടി.കേരള ടീമിലുണ്ട്.തമിഴ് നാടിന് എതിരെയുള്ള കളിയിൽ അവളല്ലേ നമ്മളെ ജയിപ്പിച്ചത്.!"
ഞാൻ ഒരു വോളിബോൾ പ്രേമിയെ ആയിരുന്നില്ല.സംഘാടകർ ഫ്രീ ടിക്കെറ്റ് കൊണ്ട് തന്നപ്പോൾ 'സ്ത്രീകളുടെ കളിയല്ലേ 'കണ്ടെക്കാമെന്ന് കരുതി,അത്രമാത്രം.പക്ഷേ പുറകിൽ ഒരു വോളിബോൾ ഭ്രാന്തനാണല്ലോ നിൽക്കുന്നത്?
എന്റെ കൈയിലെ 'ആൽകെമിസ്റ്റിന്റെ' വിവർത്തനം കളികൾക്കിടയിൽ എപ്പോഴോ ഗോപികൃഷ്ണൻ സ്രെദ്ധിച്ചിരുന്നു.
"സാറെ,ആൽകെമിസ്റ്റ് അത്ര നല്ല രചനയാണെന്ന് എനിക്ക് തോന്നുന്നില്ല."അയാൾ പറഞ്ഞു."എന്റെ അഭിപ്രായം ആണെട്ടോ.അരവിന്ദ് അഡിഗയുടെ 'വൈറ്റ് ടൈഗർ' വായിച്ചിട്ടുണ്ടോ?"
"ഇല്ല"
"വായിക്കണം സർ."
അതായിരുന്നു തുടക്കം.ഗോപികൃഷ്ണന് തെങ്ങ് കയറ്റമാണ് ജോലി.എന്റെ വീടിനടുത്തെ ചില തെങ്ങുകളിൽ അയാളാണ് കയറുന്നതെന്നും,ആ പ്രദേശത്തെ ആളുകൾക്ക് കൂലി തരുന്നതിൽ വലിയ പ്രയാസമാണെന്നും,അതിനാൽ ഒന്നിടവിട്ട മാസങ്ങളിൽ മാത്രമേ അങ്ങോട്ട്‌ വരാറുള്ളൂ എന്നും അയാൾ പറഞ്ഞു.അപ്പോഴാണ്‌ ഞാൻ എന്റെ ആറ് സെന്റിലെ മൂന്ന് തെങ്ങ് കയറുന്ന സതീശൻ കിടപ്പിലാണെന്ന കാര്യം ഓർത്തത്.
ഗോപികൃഷ്ണന് വിരോധമൊന്നും ഇല്ലായിരുന്നു.പക്ഷേ സതീശന്റെ സമ്മതം വേണം.സംഘടനയിലും പറയണം.
അങ്ങനെ ആദ്യ സമാഗമത്തിൽ നിന്ന് ഗോപികൃഷ്ണനെ വീണ്ടും കാണേണ്ടതിന്റെ ആവശ്യകത ഉടലെടുത്തു.

സതീശനെ ചെന്ന് കണ്ട് അഞ്ഞൂറ് രൂപ കൊടുത്ത് എന്റെ ആറ് സെന്റിലെ മൂന്ന് തെങ്ങിൽ അവനുള്ള അവകാശം വാക്കാൽ വാങ്ങിയ വിവരം ഗോപികൃഷ്ണനെ അറിയിച്ചത് സി.പി.എം ന്റെ രാഷ്ട്രീയ പൊതുയോഗം ജങ്ക്ഷനിൽ നടക്കുന്ന സമയത്താണ്.
"ഗോപികൃഷ്ണൻ മാർക്കിസ്റ്റ് ആണോ" ഞാൻ ചോദിച്ചു.
"ആയിരുന്നു മുൻപ്.ഇപ്പോൾ അല്ല."
"ഇവിടെ?"
"പ്രസംഗം കേൾക്കുന്നതിനു നികുതിയൊന്നും കൊടുക്കണ്ടല്ലോ സാറേ?.വൈകുന്നേരം രണ്ടെണ്ണം വിട്ടു കഴിഞ്ഞാൽ ഇങ്ങനെ ഓരോന്നും കേട്ട്കൊണ്ടിരിക്കും."
അപ്പോഴാണ്‌ അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
ഞാൻ സതീശനെ കണ്ട വിവരം പറഞ്ഞു.
"മതി.അത്രേം മതി.അവനാള് ശരിയല്ല.അതുകൊണ്ടാണ്." ഗോപികൃഷ്ണൻ തുടർന്നു."സംഘടനയിലെ കാര്യം ഞാൻ ഏറ്റു.ഇപ്പോ എന്ത് സംഘടന?.ഈ പണിക്ക് വരാൻ ഇന്നിപ്പോൾ എത്ര പേരുണ്ട്?എന്റെ മകനെ ഞാൻ പറഞ്ഞയക്കുമോ?പഠിപ്പിച്ചാൽ തന്നെ അവൻ പോകുമോ ഇപ്പണിക്ക്‌?ഞാൻ പറയാണ് സാറെ, ഈ ജോലി സർക്കാർ ഏറ്റെടുക്കണം.പി.എസ്.സി.യെന്നു ആളെ വെക്കണം.പണ്ട് ഞങ്ങളുടെ കാർന്നോന്മാര് ഒരുപാട് അപമാനം സഹിച്ചുട്ടുണ്ട്.ഇപ്പോ കാലം മാറി.ഇന്ന് തെങ്ങ് കേറാൻ ആളില്ലെന്നും,തെങ്ങ് കയറ്റക്കാരുടെ മക്കൾ ഡോക്ടറും എന്ജീനയർ ഒക്കെ ആയെന്നു പറഞ്ഞ് ആളുകൾ പരിഹസിക്കുകയാണ്.എന്താ അവർക്ക് ഉയർന്ന ജോലി കയ്ക്കുമോ?..സാറിനോട് ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.സർ ധൈര്യമായി പൊക്കൊ.ഞാൻ വരാം ...."

എല്ലാ മദ്യപന്മാരും ഇങ്ങനയൊക്കെയാണെന്ന് ഞാൻ കണക്ക് കൂട്ടി.
ആളുകൾ ശ്രെദ്ധിക്കുന്നു എന്നുകണ്ടപ്പോൾ ഞാൻ സ്ഥലം വിട്ടു.
അയാൾ വാക്ക് പാലിച്ചു.ഒരു ഞായറാഴ്ച്ച അതിരാവിലെ നടക്കാനിറങ്ങിയപ്പോൾ  ചായക്കടക്കാരൻ രവിച്ചേട്ടൻ പറഞ്ഞു."വില്ലേജ് ആഫീസറുടെ വീട് ചോദിച്ച് ആ ഗോപികൃഷ്ണൻ പോയിട്ടുണ്ട്"
നടത്തം മതിയാക്കി വീട്ടിലെത്തുമ്പോൾഗോപികൃഷ്ണൻ സിന്ധുവുമായി സംസാരിച്ച് നിൽക്കുകയായിരുന്നു.തെങ്ങിന്റെ മണ്ടചീയൽ ആയിരുന്നു വിഷയം.തെങ്ങോല കണ്ട് അയാൾ രോഗം നിർണ്ണയിച്ചു കഴിഞ്ഞു.അടുത്ത വരവിന് മരുന്ന് കൊണ്ട് വന്ന് അടിക്കാമെന്ന് പറഞ്ഞു.മുന്നൂറ് രൂപ കൊടുക്കേണ്ടി വരും.
എന്നെ കണ്ടപ്പോൾ ഗുഡ് മൊർനിങ്ങ് പറഞ്ഞു.സിന്ധു അയാൾക്ക്‌ പാലോഴിച്ച ചായ കൊടുത്തു.
എന്റെ ആറ് സെന്റിലെ മൂന്ന് തെങ്ങിനും സാമാന്യം നല്ല ഉയരമുണ്ടായിരുന്നു.വഴിയിൽ നിൽക്കുന്ന തെങ്ങിലാണ്‌ ഞാൻ അയാളോട് ആദ്യം കയറാൻ പറഞ്ഞത്.കാരണം അതിൽനിന്ന് തേങ്ങ കൊഴിയുന്നത് വഴി നടത്തക്കാർക്ക് വലിയ ഭീക്ഷണിയായിരുന്നു.

"ഹെന്റമ്മോ" വലിയ ഒരു അലർച്ചയാണ് ഞാൻ കേട്ടത്.സിന്ധു അടുക്കളയിൽനിന്ന് പുട്ട് കുത്തുന്ന വടിയുമായി ഓടി വന്നു.
ഗോപികൃഷ്ണൻ  ശരവേഗത്തിൽ തെങ്ങിൽ നിന്ന് താഴോട്ട് ഇറങ്ങി വരികയാണ്.അയാളുടെ പിന്നാലെ ഒരു പറ്റം കടന്നൽ താഴോട്ട് ആർക്കുകയാണ്.ഒരു കൈകൊണ്ട് അയാൾ അവറ്റകളെ ആട്ടിയോടിക്കുന്നുണ്ട്.ടെറസ്സി
നു ഒപ്പം എത്തിയപ്പോൾ അയാളുടെ കൈ പിടിവിട്ടുപോയി.അയാൾ ടെറസ്സിൽ തട്ടി താഴെ വീണു.
ആളുകൾ ഓടിക്കൂടി.
ഗോപികൃഷ്ണനെ സർക്കാർ ആശുപത്ര്യിൽ അട്മിട്റ്റ് ചെയ്തു.ഭാഗ്യത്തിന് കൂടുതൽ പരിക്കുകൾ ഒന്നുമില്ല.കടന്നൽ വിഷം ശരീരത്തിൽ ഏറ്റിട്ടുണ്ട്.അയാൾക്ക് ഹൃദയ സംബന്ധമായ അസുഖം ഉള്ളതുകൊണ്ട് ബി.പി.കുറഞ്ഞു.രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടക്കുവാൻ ഡോക്ടർ നിർദേശിച്ചു.അയാളുടെ മകന്റെ കയ്യിൽ ആയിരത്തിന്റെ ഒരു നോട്ട് കൊടുത്തിട്ട് ഞാൻ പറഞ്ഞു.
"എന്താവ്ശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി."
മൂന്ന് ദിവസം കഴിഞ്ഞ് വഴിയിൽ വെച്ച് അയാളെ കണ്ടപ്പോൾ എന്റെ വിളി കേട്ടിട്ടും കാണാത്ത ഭാവത്തിൽ തിരിഞ്ഞു നടന്നു.
ആശുപത്രിൽ നിന്നിറങ്ങിയ ഗോപികൃഷ്ണൻ,കടന്നൽ കൂടുള്ള കാര്യം മറച്ചു വെച്ചാണ് വിലേജ് ഓഫീസർ തെങ്ങിൽ കയറ്റിയതെന്നും ആ തെങ്ങിലെ കടന്നൽ കുത്തേറ്റാണ് സതീശന് വാതം പിടിപെട്ടെതെന്നും നാല്  ദിവസം ആശുപത്രിൽ കിടന്നിട്ട് താൻ തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടിലാകെ പറഞ്ഞു നടന്നു.സിന്ധുവിന്റെ നിർബന്ധപ്രകാരം ഡിഗ്രിക്ക് പഠിക്കുന്ന മകനെ കണ്ട് ഒരായിരം കൂടി കൊടുക്കുകയുകയും,തെങ്ങിന്റെ മണ്ടയിൽ കടന്നൽ താമസമാക്കിയട്ടുള്ള വിവരം തനിക്കോ,ഭാര്യക്കോ അറിയില്ലെന്ന് ഗോപികൃഷ്ണൻ വിശ്വസിക്കുന്ന ദേവതയെ സാക്ഷിയാക്കി സത്യം ചെയ്തു.
പക്ഷെ ഗോപികൃഷ്ണൻ വിശ്വസിച്ചില്ല.
പതിമൂന്നാം വയസ്സിൽ തുടങ്ങിയ ഗോപികൃഷ്ണന്റെ കുലത്തൊഴിൽ അങ്ങനെ ഞാൻ കാരണം അന്യം നിന്നു.
അയാൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ചെരുപ്പ് സൂക്ഷിപ്പുകാരനായി.
അന്നും സിന്ധു തന്നെയാണ് അയാളെ കണ്ടത്.
"ഗോപികൃഷ്ണൻ ചേട്ടാ,ഞങ്ങൾ അറിഞ്ഞതല്ല.ഞങ്ങൾ അങ്ങനെ ചെയുമെന്ന് തോന്നുന്നുണ്ടോ?"
"സാറും ഫാമിലിയും ഡിസന്റ് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.വായിക്കുന്ന കൂട്ടത്തിൽപെട്ട ആളല്ലേ?മാനവികത കാണുമെന്ന് കരുതി.എനിക്ക് തെറ്റി.കടന്നൽ കുത്തേറ്റ് ഞാൻ ചത്ത്‌ പോയെങ്കിൽ എന്താകുമായിരുന്നു എന്റെ കുട്ടികളുടെ സ്ഥിതി?.കൊടുങ്ങലൂരമ്മ കാത്തു."
സിന്ധു ആകെ പരുങ്ങലിലായി.എന്ത് പറയും ഈ മനുഷ്യനോട്?.
"ഞാൻ ചേട്ടനെ പറഞ്ഞയക്കാം."
പിറ്റേന്നു  ഞാൻ അമ്പലത്തിൽ ചെന്നു.ഗോപികൃഷ്ണൻ ആ ജോലി ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.
ഇപ്പോൾ ഏകദേശം ഒരു വർഷം കഴിഞ്ഞു.
കടന്നലുകളെ ഓടിക്കുവാൻ ഒരു തമിഴൻ വന്നു.
ആറു സെന്റിലെ മൂന്ന് തെങ്ങുകളും വഴിക്ക് വേണ്ടി വെട്ടിമാറ്റി.

സിന്ധു മകളെയും കൂട്ടി ഡോക്ടറുടെ മുറിയിലേക്ക് കയറിയപ്പോൾ  വീൽ ചെയറുമായി ഗോപികൃഷ്ണൻ വീണ്ടും വന്നു.ഇത്തവണ ഞാൻ വിട്ടില്ല.അറിഞ്ഞുകൊണ്ടല്ലങ്കി
ലും ഞാൻ തെറ്റുകാരനാണ്.അയാൾ പറഞ്ഞപോലെ ആ വീഴ്ചയിൽ അയാൾ മരിച്ചു പോയിരുന്നെങ്കിലോ?ഈ ജീവിതകാലം മുഴുവൻ ഒരാളുടെ വിദ്വേഷം പിടിച്ചു പറ്റി എങ്ങനയാ മുന്നോട്ട് പോകുക.വരട്ടെ.അയാൾ വരട്ടെ.സിന്ധു കാണാതെ അയാളോട് മാപ്പ് പറയണം.
"ഗോപികൃഷ്ണാ" ഞാൻ വിളിച്ചു.
അയാൾ എന്നെകണ്ടതും അമ്പരന്നു.ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.എന്തെങ്കിലും പറയും മുമ്പേ ഗോപികൃഷ്ണൻപറഞ്ഞു.
"സാറെ,എന്നാലും ചതിയല്ലേ സർ കാണിച്ചത്?സാറിനെപോലെ ഒരാള് ഇങ്ങനെ ചെയുമെന്ന് കരുതിയില്ല."
അയാൾ കൊടുംകാറ്റിന്റെ വേഗത്തിൽ റൂമിലേക്ക്‌ കയറി യൂണിഫോ൦ അഴിച്ച് വെച്ച് മുണ്ടും ഷർട്ടും എടുത്തണിഞ്ഞു എന്റെ മുമ്പിലൂടെ ഇറങ്ങിപോയി.
ദൈവമേ ഇയാളെ ഇനി ഞാൻ എവിടെ തിരയും?

No comments:

Post a Comment