Tuesday, 27 January 2015

പണിക്കാരത്തി.

എനിക്കൊരു പണിക്കാരത്തിയെ വേണമെന്ന് എന്റെ പഴയ ചങ്ങാതിയായ ദിവകാരനോട് പറഞ്ഞപ്പോള്‍ ഒന്നല്ല നൂറുപേരെ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് അയാള്‍ കൊണ്ടുതന്നതാണ് യമുന എന്ന സ്ത്രീയെ.കറുത്തിട്ടാന്നെങ്കിലു
ം  അവള്‍ കാണാന്‍ ഭംഗിയുള്ളവളായിരുന്നു.ഒത്ത ശരീരവടിവും,നാല്പത്തിയഞ്ചില്‍ താഴെ വേണ്ടെന്നും ഞാന്‍ അവനോടു പ്രത്യേകം പറഞ്ഞിരുന്നതാണ്.രണ്ടാമത്തേത് ദിവാകരന്‍ പാലിച്ചു.
അയാളുടെ മകന്‍ സുമേഷിന് ഗള്‍ഫില്‍ നല്ലൊരു ജോലി അതും ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ തന്നെ ശരിപ്പെടുത്തി കൊടുത്തതിന്റെ നന്ദി കാട്ടതിരിക്കുവാന്‍ അയാള്‍ക്ക് കഴിയില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.
ഡീലിംഗ്സ്   മുഴുവന്‍ ദിവാകരനായിട്ട് ആയിരുന്നു.
"എല്ലാ മാസവും മൂന്നാം തീയ്യതി പറഞ്ഞ ശമ്പളം അങ്ങട് തരും.ഇവിടെത്തെ കാര്യങ്ങള്‍ ഭംഗിയായി നടക്കണം.എനിക്ക് വേണ്ടപ്പെട്ട ആളാണിത്."വളരെ കര്‍ശനമായിട്ട് അവളോട്‌ പറഞ്ഞു.
രാവിലെ വന്ന് പതിനൊന്നിന് പോകുമെന്നും,വൈകുന്നേരം ആറു മണി വരെ കാണുകയുള്ളൂ എന്നും  യമുന മുന്നേ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ദിവാകരന്‍ എല്ലാം ഉറപ്പിച്ച് കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ ഒന്നും പറഞ്ഞില്ല.
അപ്പോള്‍ സമയം ഒന്‍പത് മുപ്പത്.
എന്‍റെ ഭാര്യ കഴിഞ്ഞ മാസം കുളിമുറിയില്‍ കാല്‍ വഴുതി വീണ അതേ സമയം.രണ്ടു മാസത്തേക്കാണ് ഡോക്ടര്‍ റസ്റ്റ്‌ പറഞ്ഞിരിക്കുന്നത്.അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ വീട്ടിലെ പണിക്ക് ഒരാളുടെയും സഹായം വേണ്ടിയിരുന്നില്ല.അദ്ധ്യാപന ജോലിയില്‍ നിന്ന് വിരമിച്ചതിന്‌ ശേഷവും പണി ചെയൂന്നതിനു യാതൊരു മടിയും വനജക്ക് ഉണ്ടായിട്ടില്ല.
 ദിവാകരന്‍ പറഞ്ഞ കൂലിയെ കുറിച്ച് വൈകുന്നേരം വനജയുമായി സംസാരിച്ചപ്പോള്‍ അതല്‍പ്പം കൂടുതല്‍ അല്ലേ എന്ന് അവള്‍ സംശയിച്ചു.
കാനഡയില്‍ മകന്‍ അവിടെത്തെ വേലക്കാരിയായ മലയാളി പെണ്‍കുട്ടിക്ക് കൊടുക്കുന്നത് ഇതിന്റെ എട്ട് ഇരട്ടിയാണ് എന്ന്  ഞാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അവള്‍ ഏക മകനെകുറിച്ചോര്‍ത്തത്.
"രണ്ടു ദിവസമായി അവന്‍ വിളിച്ചിട്ടില്ല."
"തിരക്കായിരുക്കും"
തിരക്ക് പിടിച്ച ജീവിതിത്തിനിടയില്‍ പലപ്പോഴും മക്കള്‍ മാതാപിതാക്കളെ മറന്ന് പോകാറുണ്ട്.പണ്ട് അങ്ങനെ സംഭവിച്ചിരുന്നത് മക്കള്‍ക്ക്‌ വയസ്സകുമ്പോഴാണെങ്കില്‍ ഇപ്പോള്‍ വിവാഹം കഴിയുമ്പോഴാണ്.കവിതക്ക്‌ കേരളത്തിലേക്ക് വരുന്നതേ ചതുര്‍ത ഥിയാണ്.അതുകൊണ്ട് തന്നെ കൊല്ലത്തിലൊരിക്കലെ അവന്റെ വരവുള്ളൂ.എന്നെപോലെ തന്നെ അവനും   ഭാര്യയെ പേടിയാണ്.

ആദ്യ ദിവസം തന്നെ വനജക്ക് യമുനയെ നന്നായി ബോധിച്ചു.
"നല്ല അടക്കവും,ഒതുക്കവും ഉള്ള സ്ത്രീ,ആവശ്യത്തിനേ സംസാരിക്കൂ"
"എന്നാലും നീ സൂക്ഷിക്കണം,കണ്ണ് എത്തുന്നിടത്ത് ഒന്നും വെച്ചേക്കരുത്.കാശിന് ആവശ്യമുള്ള ജാതിയാണ്."
എന്തിലും പെട്ടെന്ന് കേറി വിശ്വസിക്കുന്ന ഭാര്യയെ ബോധവതിയാക്കുവാന്‍ അങ്ങനെ പറഞ്ഞാതാണെങ്കിലും ഞായാറാഴ്ച്ച സുനന്ദന്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ യമുനയെ ശ്രെദ്ധിക്കുവാന്‍ ഞാനും തീരുമാനിച്ചു.എല്ലാ ഞായറും നാല് മണിക്കാണ് സുനന്ദന്റെ വരവ്.കൃത്യം എട്ടു മണിക്ക് പോകുകയും ചെയ്യും.ഞാന്‍ ലീവിന് വരുമ്പോള്‍ ഞങ്ങള്‍ക്ക് കൂടാനുള്ളത് ഒന്നോ രണ്ടോ ബോട്ടില്‍ കൂടെ കരുതാറുണ്ട്.അത് തീര്‍ന്നാല്‍ പുറമേന്ന് വാങ്ങും.അത് സുനന്ദന്റെ ജോലിയാണ്.

"നീ ബാബുന്റെ ഭാര്യ യമുനയല്ലേ?"
നന്ത്യാര്‍വട്ട പൂക്കളുള്ള രണ്ടു ചില്ല് ഗ്ലാസ് കഴുകി ജലകണങ്ങളോട് കൂടി ഞങ്ങളുടെ മുന്നിലെ ടേബ്ലില്‍ കമഴ്ത്തി വെച്ച് യമുന  ഇറങ്ങാന്‍ നേരമാണ് സുന്ദന്റെ ചോദ്യം.
"അതെ"
"നീ എന്താണിവിടെ?"
അതിന് മറുപടി പറഞ്ഞത് ഞാനാണ്.അവള്‍ ഉടനെ ഇറങ്ങുകയും ചെയ്തു.
"സുകു,ഞാന്‍ പറഞ്ഞില്ലെന്ന് വേണ്ട.ഇവറ്റകളെ ശ്രെദ്ധിക്കണം.ഇത് ഏതാ മൊതല് എന്നറിയോ?ആരാ ഇതിനെ തനിക്കു കൊണ്ട് തന്നത്?"മുഴുവന്‍ അവള്‍ കേട്ടു കാണാന്‍ വഴിയില്ല.എന്നാലും അവളൊന്നു തിരിഞ്ഞ് നോക്കി.
ഞാന്‍ ദിവാകരന്‍റെ പേര് പറഞ്ഞു.ദിവാകരനെ അയാള്‍ക്കറിയാമായിരുന്നു.
"എന്തായ്യാലും,ഒരു കണ്ണ് വേണം."
അതിനുള്ള കാരണവും രണ്ടെണ്ണം അകത്ത് ചെന്നപ്പോള്‍ സുനന്ദന്‍ പറഞ്ഞു.

രാത്രി കിടക്കാന്‍ നേരം വനജയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവള്‍ അതിശയിച്ചു.
"അതെയോ?,കണ്ടാല്‍ തോന്നില്ലാട്ടോ?"
മൂന്നു മാസം മുമ്പാണ് സംഭവം നടന്നത്.
യമുനയുടെ ഭര്‍ത്താവ് ബാബുവിന് ലോട്ടറി വില്‍പ്പനയാണ് ജോലി.ഒരു പഴയ സൈക്കിളില്‍ ജങ്ക്ഷനിലെ ഹോട്ടലിന് മുന്‍പില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ മുറുക്കി തുപ്പി,പരദൂഷണവും പറഞ്ഞ് മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികളെ കളിയാക്കിയും റോഡരികില്‍ അയാളെ കാണാം.ആള്‍ ഒരു വൃത്തികെട്ട ജന്തുവാണ്.കാശിന് വേണ്ടി അയാള്‍ എന്തും ചെയ്യും.അയാളുടെ കൈയില്‍ നിന്ന് സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്‌ രാമേട്ടന്‍. മുന്‍പ്  ലോട്ടറി വില്‍പ്പനയായിരുന്നു  രാമേട്ടന്‍റെയും ജോലി.എന്നാല്‍ മകന് സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ അയാള്‍ അച്ഛനെ കൊണ്ട് ആ തൊഴില്‍ നിര്‍ത്തിച്ചു.അച്ഛന് ചായ കുടിക്കാന്‍ മകന്‍ കൊടുക്കുന്ന പണത്തില്‍ നിന്നാണ്  രാമേട്ടന്‍ ലോട്ടറി എടുതിരുന്നതെന്ന് മകന്‍ അറിഞ്ഞിരുന്നില്ല.അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ സമ്മതിക്കുമായിരുന്നില്ല.

ഒരു ദിവസം രാമേട്ടന്‍ എടുത്ത ടിക്കറ്റിന് ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചു.ഈ ടിക്കറ്റ് രാമേട്ടന്‍ ടൌണില്‍ പോയപ്പോള്‍ മറ്റൊരു പരിച്ചയക്കാരനില്‍ നിന്ന് വാങ്ങിയതായിരുന്നു.റിസള്‍ട്ട്‌ നോക്കിയാ ബാബു'ഒന്നും ഇല്ല രാമേട്ടാ' എന്ന് പറഞ്ഞ് ചുരുട്ടികൂട്ടി വേസ്റ്റ് കൊട്ടയിലേക്ക് ഇടുകയും ചെയ്തു.ഒരാഴ്ചക്ക് ശേഷം ടിക്കറ്റ് നല്‍കിയ ആള്‍ രാമേട്ടനെ കാണാനിടയാകുകയും,സമ്മാനം ലഭിച്ചിട്ട് പാരിതോഷികമായി ഒന്നും നല്‍കാതിരുന്നതിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തപ്പോളാണ് രാമേട്ടന്‍ വിവരം അറിയുന്നത്.
ബാബു വേസ്റ്റ് കൊട്ടയിലേക്ക് എറിഞ്ഞ ലോട്ടറി വൈകുന്നേരം അയാളുടെ ഭാര്യ യമുന കടയില്‍ കൊടുത്ത് കാശ് വാങ്ങി.ഏജെന്റിനോട് അവള്‍ പറഞ്ഞത് വഴിയില്‍ നിന്ന് കിട്ടിയെതെന്നാണ്.
മകനറിയാത്ത ചില കടങ്ങള്‍ ഉണ്ടായിരുന്നതിനാല്‍,ബാബുവിനെതിരെ കേസ് കൊടുക്കുവാന്‍ രാമേട്ടനെ നാട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും മകനെ പേടിച്ച് അയാള്‍ തയ്യാറയില്ല.
"ആളുകള്‍ക്ക് എന്താ പറയാന്‍ പറ്റാത്തത്?നിങ്ങള് ഉറങ്ങുന്നുണ്ടോ?" വനജ ലൈറ്റ് അണച്ചു.എത്ര വേഗമാണ് ഈ പെണ്ണുങ്ങളുടെ സ്വഭാവം മാറുന്നത്!

ഒരു ദിവസം വളരെ തന്ത്രപൂര്‍വ്വം വനജ കേള്‍ക്കാതെ യമുനയോട് ഞാന്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു.
"മാഷോട് ആരാ പറഞ്ഞേ?"
"ഞാന്‍ മാഷും,ടീച്ചറും ഒന്നുമല്ല."
"ടീച്ചറുടെ കെട്ട്യോനെ ഞങ്ങള്‍ മാഷേന്നാ വിളിക്കാ."
"ആരെങ്കിലുംമാകട്ടെ,നീ പറ."
"സുനന്ദന്‍ സാറായിരിക്കും.എനിക്കറിയാം.അങ്ങേര്‍ക്ക് പണ്ടേ എന്നെ ഇഷ്ടമല്ല"
ഞാനായിട്ട് പറയേണ്ടിവന്നില്ല അവന്‍റെ പേര്.
"മാഷ് ആയതുകൊണ്ട് പറയാ,സത്യാ,രാമേട്ടന്റെ തന്ന്യാ ആ ലോട്ടറി.പക്ഷേ,ദൈവായിട്ട് കൊണ്ട് തന്നതാ.അയാക്കടെ മകനോട്‌ സംഘത്തിലെ ഒരു ചെറിയ കുറിക്ക്  ജാമ്യം നില്‍ക്കൊന്ന്‍ ചോദിച്ചതിന് രാമേട്ടന്റെ ഭാര്യ പറഞ്ഞത് കേള്‍ക്കണം."ഞാന്‍ ഇന്ന് വരെ കേട്ടിട്ടില്ലാത്ത ഒരു പഴഞ്ചൊല്ല് അവള്‍ പറഞ്ഞു.ഒരു പ്രത്യേക ആക്ഷനും കാണിച്ചു.
"ഇരുപതാഞ്ചായിരം രൂപക്ക് ഞാനും കെട്ട്യോനും,നാട് വിട്ടൊന്നും പോകാന്‍ പോണില്ല.അതിനിപ്പോ എന്തായി.ഒരു ലക്ഷമാണ് ഭഗവതി കൊണ്ടെതന്നത്.അക്കാശിനു ഭംഗിയായി മകളുടെ കല്യാണോം കഴിഞ്ഞു."
പിറ്റേ ആഴ്ച സുനന്ദനോട് യമുനയുടെ കുറ്റസമ്മതം പറഞ്ഞപ്പോള്‍ അയാള്‍ക്കതില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും,എനിക്കായിരുന്നു മൂടല്‍മറയെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ടയെന്നും ഓര്‍മ്മപ്പെടുത്തി.വടകരയില്‍ മാസം തികഞ്ഞിരിക്കുന്ന മകളുടെ വീട്ടില്‍ പോകുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് അന്വേഷിക്കണ്ടയെന്നും   പറഞ്ഞു മുറ്റെത്തെ റോസാ ചെടിയിലേക്ക് കാര്‍ക്കിച്ചു തുപ്പി അയാള്‍ പോയി.

ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞ് പൂമുഖത്ത് മയങ്ങികിടക്കുമ്പോള്‍ ഗേറ്റ്  ഉരയുന്ന ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോള്‍ മുഷിഞ്ഞ വേഷം ധരിച്ച ഒരാള്‍ ലോക്ക് മാറ്റാതെ ഗേറ്റ് ആഞ്ഞ് തള്ളുന്നതാണ് കണ്ടത്.
"ആരാ?"
"ബാബു,യമുനയുടെ കെട്ടിയോന്‍"
"എന്ത് വേണം?"ഇരുന്നു കൊണ്ട് തന്നെ വിളിച്ച് ചോദിച്ചു.ആദ്യമായിട്ട് കാണുന്ന കാരണം ഞാന്‍ അയാളെ സൂക്ഷിച്ച് നോക്കി.
"ആയിരം രൂപ വേണം.യമുന പറഞ്ഞിട്ട് വരുന്നതാണ്.അവള്‍ ആശുപത്രിയിലാണ്.ഇവിടെന്ന് പോകുന്ന വഴിക്ക് ഒരു അപകടം പറ്റി."
ഞാന്‍ ഗേറ്റ് തുറന്നു.എന്റെ അനുവാദം ചോദിക്കാതെ തന്നെ അയാള്‍ എന്നോടൊപ്പം അകത്തേക്ക് കയറി.കാഴ്ചയില്‍ തന്നെ ഒരു ചതിയന്റെ ലക്ഷണം കണ്ടു.
"എന്താ പറ്റിയത്?"മര്യാദയുടെ പേരില്‍ മാത്രം അന്വേഷിച്ചു.
"ബൈക്ക് ഇടിച്ചതാ,മുട്ട് പോട്ടിയട്ടുണ്ട്.രണ്ടീസം കഴിഞ്ഞേ അവള്‍ വരൂ.."
പണം കൊടുത്തപ്പോള്‍ ഒരു നന്ദി വാക്ക് പ്രതീക്ഷിച്ചു.എന്നാല്‍ അതുണ്ടായില്ല.

രണ്ടല്ല, ഒരാഴ്ച കഴിഞ്ഞു യമുന വീണ്ടും വരുവാന്‍.വന്നപാടെ വനജയുടെ അടുത്തേക്ക് ഓടി.അവളുടെ മുഖം വീര്‍ത്ത് കെട്ടിയിരുന്നു.ഞാന്‍ ഹോസ്പിറ്റലില്‍ അവളെ സന്ദര്‍ശിക്കാത്തത്കൊണ്ടോ,ബാബുവിന്റെ കൈയില്‍ പണം കൊടുക്കുവാന്‍ ആദ്യം വിമുഖത കാണിച്ചത് കൊണ്ടോ ആയിരിക്കണം എന്നാണ് ഞാന്‍ കരുതിയിരുന്നത്.വനജ കിടക്കുന്ന മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍  കാരണം അതെല്ലന്നു പിടികിട്ടി.
"ടീച്ചറെ,എനിക്ക് മൂന്ന് പെണ്മക്കളാണ്.ഒന്നിന്‍റെ കഴിഞ്ഞിട്ടുള്ളൂ,ഇനിയും രണ്ടെണ്ണം ഞാന്‍ ആദ്യം,ഞാന്‍ ആദ്യം,എന്ന നിലയില്‍ വളര്‍ന്ന് വരികയാണ്.അയാള്‍ക്ക്‌ യാതൊരു ചിന്തയും ഇല്ല.ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യോ?ആശുപത്ര്യില്‍ കുറെ കാശായി.ബൈക്ക് കാരന്‍ തന്നത് മൂവായിരം,മാഷ് തന്നത് ആയിരം.അതില്‍ പകുതിയേ എന്റെ കയ്യില്‍ കിട്ട്യള്ളൂ.അയാള്‍ക്ക് കുടിക്കാന്‍ പോലും  ഞാന്‍ കൊടുക്കണം.കച്ചവടം വളരെ മോശം,അതിന്റെഎടലാണ്  ഈ കേള്‍ക്കണത്..."
അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.ഒരു പക്ഷേ,സംഭാഷണത്തിന്റെ തുടക്കം അതായിരിക്കണം.
നാലുമണി കഴിഞ്ഞപ്പോള്‍ വനജ പറഞ്ഞു.
"അവളുടെ കാര്യം കഷ്ടമാണ്"
"എന്ത് കഷ്ടം?"
"അവളുടെ ഭര്‍ത്താവ് വേറെ ഒരു പെണ്ണിനേം കൊണ്ടുവന്നിരിക്കുന്നു"
"അയാള്‍ അത്ര നല്ലവനല്ല,സുനന്ദന്‍ പറഞ്ഞിട്ടുണ്ട്."
ഇത് അങ്ങനയല്ല,കൂടെ താമസിപ്പിക്കുവാനാണ്. തന്നോളം പോന്ന ഒരാന്‍ചെക്കനുമുണ്ട്,അവിടെ പെന്കുട്ടോള് ഉള്ളതല്ലേ?"
"നീ നിന്റെ കാര്യം നോക്ക്"
ഉത്തരം മുട്ടുമ്പോഴുള്ള എന്റെ സ്ഥിരം വാക്കാണത്.രണ്ടു പെണ്‍കുട്ടികള്‍ ഉള്ള ആ വീട്ടില്‍ ഒരു അന്യ പുരുഷനും കൂടി വന്നു ചേരുമ്പോള്‍.....പീഡന വാര്‍ത്തകള്‍ കൂടിയതിനുശേഷം മലയാളം പത്രം തന്നെ ഞാന്‍ നിര്‍ത്തിയിട്ട് കാലം കുറെയായി.

പിറ്റേന്ന് അതിരാവിലെ കരഞ്ഞ് കൊണ്ടാണ് യമുന വന്നത്.
"പറ്റില്ലെന്ന് പറയരുത് മാഷേ,എനിക്ക് കുറച്ച് കാശ് വേണം.ഉടനെ ഞാന്‍ തിരികെ തരാം.എങ്ങെനെയെങ്കിലും.ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം."
രണ്ടാമത് പറഞ്ഞത് എന്തര്‍ത്ഥത്തിലാണെന്ന് ആലോചിക്കാന്‍ സമയം തരാതെ അവള്‍ നിന്ന് പുലമ്പുകയാണ്.
"അയാളുടെ കൂടെ ഇനി ഇല്ല മാഷേ,ഞാനും കുട്ട്യോളും ഒരു വീട് കണ്ടെത്തിയട്ടുണ്ട് "
"അത് യമുനേ...കാശ്..."
"ഇല്ലെന്ന് പറയരുത് മാഷേ,.."അവളെന്റെ കാല്‍ക്കല്‍ വീണു.വനജ എഴുന്നേറ്റു ട്ടുണ്ടായിരുന്നില്ല.
നല്ലൊരു തുകയാണ് അവള്‍ ആവശ്യപ്പെട്ടത്.അഞ്ച് മാസത്തെ അവളുടെ ശമ്പളം വരും.അകത്തേക്ക് ചെന്നപ്പോള്‍ വനജയും പറഞ്ഞു കൊടുത്തെക്കുവാന്‍.അല്ലെങ്കിലും കൊടുക്കന്നത്‌ അല്ലാതെ,ഒന്നും വാങ്ങുന്ന ശീലം അവള്‍ക്ക് പണ്ടേയില്ല.
പിന്നീടുള്ള രണ്ടാഴ്ച യമുനയുടെ പണി ഒരു പണിയായിരുന്നു.ബാത്ത് റൂമില്‍ അബ്ബാസ്‌ വന്നാല്‍ അയാള്‍ അതിശയിച്ചു പോകും.നിലം പള പള തിളങ്ങി.സുനന്ദന്റെ തുപ്പലേറ്റ് കരിഞ്ഞ റോസ ചെടി വെള്ളം കുടിച്ച് തടിച്ചു.രണ്ടു നേരം വനജക്ക് കുളിക്കുവാന്‍ മുറ്റത്തിട്ട് കൊതുമ്പ് വെച്ച് വലിയ ചെമ്പില്‍ വെള്ളം വെച്ച് ചൂടാക്കി.
"ഈ കുട്ട്യേ കുറിച്ചാണോ നിങ്ങള്‍ അങ്ങനെയൊക്കെ പറഞ്ഞത്?"
'എന്ത് വേണമെങ്കിലും ചെയ്യാം' എന്ന പ്രയോഗത്തിന്റെ സംശയം തീര്‍ത്തതായിരുന്നു ഞാന്‍.
സുനന്ദന്‍ മകളുടെ വീട്ടില്‍ നിന്ന് തിരികെ വന്ന അന്ന് മുതല്‍ക്കാണ്  യമുനയെ കാണാണ്ടായത്.
"നിന്റെ വേലക്കാരി ഇപ്പോഴും ഉണ്ടോ?"സുനന്ദന്‍ ഫോണ്‍ വിളിച്ചു ചോദിച്ചു.
"ഇന്ന് വന്നിട്ടില്ല."
അന്നും,അതിന്‍റെ പിറ്റേന്നും അവള്‍ വന്നിരുന്നില്ല.പിന്നെ യമുന വന്നിട്ടേയില്ല.ദിവാകരന് ഫോണ്‍ ചെയ്തു.വൈകുന്നേരം അയാള്‍ വന്നു.
"പോട്ടേ സുകു,നമുക്ക് വേറെ ആളെ തപ്പാം.അവള്‍ കുട്ടികളുമായി മുങ്ങി.എവിടെയാണെന്ന് ആര്‍ക്കും അറിയില്ല."
"അപ്പോള്‍ എന്റെ കാശ് ?"
"കാശോ?,അവള്‍ക്ക് വല്ലതും കൊടുത്തോ?"
"ഉം " ഞാന്‍ മൂളി.
"നീ എന്ത് പ്രാന്താണ്ടാ കാണിച്ചത്.അത് പോയത് തന്നെ"അവന്‍ എന്നെ കുറ്റപ്പെടുത്തി.
"ഞാന്‍ കേസ് കൊടുക്കും."
"എന്നാ നീ കുടുങ്ങിയത് തന്നെ.ഇപ്പോ കാശേ പോയുള്ളൂ,"എനിക്ക് ഒഴിച്ച് വച്ചത് കൂടി അവന്‍ ഒറ്റ വലിക്കു അകത്താക്കികൊണ്ട് പറഞ്ഞു."അവറ്റകള് ജാതി വേറയാ.മാനോം പോയികിട്ടും."
എന്തിന്?"
"നിന്റെ ഭാര്യ വയ്യാതിരിക്കുകയല്ലേ?നീ പീഡിപ്പിച്ചെന്ന് പറയും.അവള്‍ക്കൊന്നും നോക്കാനില്ല."
എന്‍റെ ഞെട്ടല്‍ വനജ കാണാതിരിക്കുവാന്‍ അവള്‍ക്കു പുറംതിരിഞ്ഞ് ഞാന്‍ നിന്നു.
"അത്രെയും പണം കൊടുക്കുവാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല." വനജ തന്റെ പതിവ് സ്വഭാവം കാണിച്ചു.
"പതിനായിരം ഉണ്ടോ?ദിവാകരന്‍ ചോദിച്ചു.
"അന്‍പതിനായിരം"ദിവകാരനിരിക്കുവാന്‍ കസേര നീക്കിയിട്ട്‌ സങ്കോചത്തോടെ   ഞാന്‍ പറഞ്ഞു.അയാള്‍ ഇരുന്നില്ല.അയാളുടെ മകന്‍ വരുന്ന ദിവസമാണിന്ന്.
"ഞാന്‍ നോക്കട്ടെ വല്ല വഴിയും ഉണ്ടോന്ന്.സുമേഷ് എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ചിരുന്നു."
ദിവാകരനും കയ്യൊഴിഞ്ഞതോടെ ഞാന്‍ അങ്കിലാപ്പിലായി .യമുനെയെയൂം അവള്‍ക്ക് കൊടുത്ത പണത്തെയും മറക്കുവാന്‍ തീരുമാനിച്ചു.ഇനിയൊരിക്കലും ഒരു വേലക്കാരിയെയും പണിക്ക് നിര്‍ത്തില്ലെന്നും.

മാസങ്ങള്‍ക്ക് ശേഷം കൊടുങ്ങല്ലൂരമ്പലത്തില്‍ തൊഴുത്‌ പുറത്തിറങ്ങുമ്പോള്‍ വടക്കേ നടയില്‍ ലോട്ടറിക്കാരനുമായി തര്‍ക്കിച്ച്‌ നില്‍ക്കുന്ന സ്ത്രീ രൂപത്തിന് യമുനയോട് സാദൃശ്യം തോന്നി.
"യമുനേ?"
എന്റെ ഉറക്കെയുള്ള വിളികേട്ട് അവള്‍ പരിഭ്രമിച്ചെങ്കിലും,വേഗം അടുത്തെത്തി വനജയുടെ വിശേഷം തിരക്കി.ഞാന്‍ പണത്തിന്റെ കാര്യം അങ്ങോട്ട്‌ ചോദിക്കും മുന്‍പേ യമുന പറഞ്ഞു.
"മാഷേടെ രൂപയുടെ കാര്യം മറന്നിട്ടില്ലാട്ടോ.മറ്റൊന്നും വിചാരിക്കരുത് മാഷ്‌.ഞങള്‍ കുറച്ച് പ്രയാസത്തിലായിരുന്നു.എന്തായാലും കുറച്ച് വൈകീട്ട് ആണെങ്കിലും തരാതിരിക്കില്ല ഞാന്.ഒരെണ്ണത്തിന്‍റെ കഴിഞ്ഞിട്ടുള്ളൂ,ഇനിയും രണ്ടെണ്ണം ഉണ്ട്.ഞാനിപ്പോ വാര്‍ക്ക പണിക്കാ പോകുന്നത്,അഞ്ഞൂറ് വെച്ച് കിട്ടും ...."പറഞ്ഞ് തീരും മുമ്പേ കാവി മുണ്ട് ധരിച്ച,കൈത്തണ്ടയില്‍ കറുത്ത ചരട് ചുറ്റിക്കെട്ടിയ,മുഖകുരു വന്ന് പൊട്ടിയ പാടുള്ള ഒരു നാല്പത്കാരന്‍ അവളുടെ അരികിലേക്ക്  ബൈക്ക് ഓടിച്ച് നിര്‍ത്തുകയും യമുന വേഗം അതിലേക്ക് കയറുകയും ചെയ്തു.
"ഇതാ എന്റെ ഭര്‍ത്താവ്.കൂടെ പണിയെടുക്കുന്ന ആളാ.പേര് ശരവണന്‍."
"അപ്പോള്‍ ബാബു,"ബൈക്ക് ഗിയറിലായി.
"അയ്യാള് എന്നെ വേണ്ടാന്നു വെച്ചപ്പോള്‍ ഞാനും വേണ്ടാന്നും വെച്ചു.പോട്ടേ മാഷേ,ടീച്ചറെ ചോദിച്ചെന്ന് പറയണം."
ശരവണന്റെ പുഞ്ചിരി ഏറ്റു വാങ്ങുവാനുള്ള ശേഷിയില്ലതിരുന്നതിനാല്‍ ഞാന്‍ ക്ഷേത്ര നട ഇറങ്ങി വടക്കോട്ട്‌ നടന്നു.
വടക്ക് അപ്പോഴും യമുന അനുസ്യൂതം ഒഴുകികൊണ്ടിരുന്നു.




 

No comments:

Post a Comment