Wednesday, 28 January 2015

കളഞ്ഞുപോയത്(കഥ)


"സാറെ,എന്റെ തിരിച്ചറിയൽ കാർഡ് കളഞ്ഞു പോയി."
സുഹറയുടെ ഭർത്താവ് ഗൾഫിൽ നിന്ന് കൊണ്ട് വന്ന ചോക്ലെട് നുണഞ്ഞ്,അവളുടെ തടിച്ചു കൊഴുത്ത ശരീരത്തെ സുധീർ എന്ത് ചെയ്തു എന്നറിയാനുള്ള ആകാംഷയിൽ അവളിലേക്ക്‌ തന്നെ നോക്കിയിരിക്കുമ്പോഴാണ് ആ വ്രദ്ധന്റെ ആഗമനം.
മുഷിഞ്ഞ ഒരു വരയൻ ഷർട്ടും,വെള്ള മുണ്ടുമാണ് വേഷം.നരച്ച നീണ്ട താടി.തലയിൽ പുറകു വശത്ത് മാത്രം അൽപം മുടിയുണ്ട്.
"ശനിയാഴ്ചയാണ് കാർന്നോരെ ഡുപ്ലികട്റ്റ് കൊടുക്കുനത്.അന്നേരംവാ"
ഒരു നിമിഷം വിശാസ്വം വരാതെ അയാൾ അൽപനേരം ജനലിനരികിൽ നിന്നു.പിന്നെ മുഖം വലിച്ചു.
"എന്നിട്ട് നീ പറ,സുഹറ കേൾക്കട്ടെ."
സുഹറ പറയാൻ വാ തുറന്നതും വീണ്ടും അയാൾ ജനലിക്കൽ പ്രത്യഷപെട്ടു.എന്റെയും സുഹറയുടെയും മുഖം ഒരുപോലെ മങ്ങി.
"എന്താ?'
"ഒരു ഫോറം ഉണ്ടെന്ന് മെമ്പർ പറഞ്ഞു." അയാൾ ക്ഷീണിച്ച ശബ്ദത്തിൽ പറഞ്ഞു.
വർദ്ധിച്ചു വന്ന ദേക്ഷ്യം പുറത്തു കാണിക്കാതെ മേശപ്പുറത്ത് നിന്ന് ഫോറം നമ്പർ ഒന്ന് എടുത്ത് ജനലിലേക്ക് നീട്ടി.
സുഹറ പോകനെഴുന്നേറ്റു. വിദേശ മിട്ടായി വിതരണം ചെയുവാൻ വന്ന സുഹറയെ പിടിച്ചിരിത്തിയത് അവളുടെ വായിൽ നിന്ന് മധുരമൂറുന്ന എന്തെങ്കിലും കേൾക്കുനതിനാണ്.
"ഞാൻ പോട്ടേ,ഓമനക്കുട്ടൻ സാറെ,സീറ്റില് ഒത്തിരി പണിയുണ്ട്."
ഒരു വലിയ പ്രണയ കഥയുടെ എപ്പിസോഡ് അങ്ങനെ അവിടെ അവസാനിച്ചു,ഈ വൃദ്ധൻ കാരണം.എന്തന്നില്ലാത്ത നീരസവും വെറുപ്പും തോന്നി അയാളോട്.
സുഹറയോടപ്പം പുറത്തെക്കിറങ്ങുമ്പോൾ വരാന്തയിൽ അയാൾ.
"കാർന്നോര് പോയില്ലേ?"
"ഈ ഫോറം പൂരിപ്പിക്കുന്ന ആള്?"
"ആ കൊച്ച് ശനിയാഴ്ച ഉണ്ടാകും.പൂരിപ്പിച്ചു തരും.എന്തെങ്കിലും കൊടുത്താൽ മതി."
സുഹറയുടെ തടിച്ച ശരീരത്തിന് പുറകിൽ ഒരു കൊതുമ്പ് വള്ളം പോലെ അയാളും നടന്നകന്നു.

ശനിയാഴ്ച നല്ല തിരക്കായിരുന്നു.സൌമിനിയുടെ പക്ഷി കരയുന്ന മാതിരിയുള്ള ശബ്ദം ഉച്ചത്തിലാകുന്നത് കണ്ടാണ്‌ അങ്ങോട്ട്‌ ശ്രെധ കൊടുത്തത്.അയാളാണ്,ആ കാർന്നോർ.
ക്യു വിൽ നിൽക്കുന്നത് ഞാൻ കണ്ടതാണ്.പ്രായമായ ആളുകളെ ക്യുവിൽ നിർത്താതെ കമ്പ്യൂട്ടർ റൂമിലേക്ക്‌ കടത്തിവിടാറാണ് പതിവ്.ഇയളോടുള്ള ദേക്ഷ്യം തീർന്നിരുന്നില്ല.അയാളെ ഞാൻ വെറുക്കുന്നതിനു അയാളറിയാത്ത മറ്റൊരു കാരണം കൂടിയുണ്ട്.എന്നെ ഹൈസ്കൂളിൽ ഫിസിക്സ്‌ പഠിപ്പിച്ച ജബ്ബാർ മാസ്റ്റർ ഈ വൃദ്ധനെ പോലിരിക്കുന്നു.ഈ മാഷാണ് പുകവലിക്കാത്ത എന്നെ കീഴ്ചുണ്ട് കറുത്തതാകയാൽ ഒരു നല്ല വലിക്കാരനാക്കി ആക്ഷേപിച്ച്  ചെറുപ്പത്തിലെ എന്റെ മനസ്സിനെ മുറിവേൽപ്പിക്കുകയും,റൊറ്റെഷനിൽ മുൻ ബെഞ്ചിൽ വരുമ്പോൾ എന്റെ ചുണ്ട് പിടിച്ചു മലത്തുകയും ചെയ്ത് വേദനിപ്പിച്ചത്. കുളിക്കാത്ത ആ മാഷിനെ എനിക്ക് അറപ്പായിരുന്നു.

"ഓമനക്കുട്ടാ,നീ ഇന്ന് ഏത് സിഗരറ്റാടാ വലിച്ചത്?ചാർമിനറാ.."കുട്ടികൾ എന്നെ നോക്കി ആർത്തു ചിരിക്കുമ്പോൾ സ്റെല്ലയുടെ എന്റെ നേരെയുള്ള നോട്ടം അസഹനീയമായിരുന്നു.അത് പോലെ സലാമിന്റെ 'ചാർമിനാറെ' എന്ന വിളിയും.
"വല്യച്ഛന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല.വെട്ടിപോയി.അതുകൊണ്ട് ഡുപ്ലികട്റ്റ് കിട്ടില്ല."സൗമിനി പറഞ്ഞു.സൗമിനി അങ്ങനെയാണ്.
 പ്രായമായ ആളുകളോട് ആ കുട്ടിക്ക് വലിയ ബഹുമാനമാണ്.ഇയാൾ ഏതു നിലക്കാണ് സൌമിനിയുടെ വലിയച്ചനായത് എന്നുമാത്രം ചോദിക്കരത്.
"ഈ സാറാണ് ശനിയാഴ്ച വരാൻ പറഞ്ഞത്."എന്നെ കണ്ടതും അയാളുടെ മുഖം വികസിച്ചു.
"അതെ,ഇപ്പോ എന്താ പ്രശനം?"
സൗമിനി കാര്യം പറഞ്ഞു."വോട്ടർ പട്ടികയിൽ പേരില്ല."
"വരൂ"
ഞാൻ അയാളെയും വിളിച്ച് എന്റെ സീറ്റിനടുത്തെക്ക് പോന്നു.
"എന്താ പേര്?"
"ഗോപാലൻ,മഠത്തിൽ ശങ്കരൻ മകൻ."
"കാർന്നോര് അടുത്തിടെ താമസം മാറുകയുണ്ടായോ?
"ഇല്ല."
ഞാൻ സിസ്റ്റം നോക്കി.പേര് സേർച്ച്‌ ചെയ്തു.ഡിലീറ്റ് ആണ് സ്റ്റാറ്റസ്.അതും മരണം.
"മഠത്തിൽ ശങ്കരൻ മകൻ ഗോപാലൻ അല്ലേ?"
"അതെ"
"കാർന്നോർ മരിച്ചു പോയല്ലോ"
വ്രദ്ധൻ ഞെട്ടി.അയാൾ തന്നെ തന്നെ ഒന്ന് തൊട്ടുനോക്കി,ജീവിച്ചിരിക്കുന്
നു എന്ന് ഉറപ്പുവരുത്താൻ.
"കമ്പ്യൂട്ടറിൽ കാണിക്കുന്നത് അങ്ങനെയാണ്.സാരമില്ല വഴിയുണ്ട്.രണ്ടാമത് ഓണ്‍ലൈൻ ചെയ്തു തരാം."

അയാൾക്ക് ആശ്വാസമായി.അപ്പോൾ തിരിച്ചറിയൽ കാർഡ്‌ കിട്ടും.എന്നിട്ട് വേണം മുടങ്ങിപോയ പെൻഷൻ വാങ്ങുവാൻ.
"അതയ് സർ,മോൻ നോക്കാണ്ട് ആയപ്പോൾ ഞാൻ കുറച്ചു നാൾ മകളുടെ വീട്ടിൽ നിന്നിരുന്നു.മരുമകൻ ഇറങ്ങാൻ പറഞ്ഞപ്പോൾ അവിടെന്നും പോന്നു.ഇപ്പോൾ വേറെ ഒരു കൂര വെച്ച് ഒറ്റക്കാണ് താമസം.അപ്പൊ മകൻ വെട്ടിയാതയിരിക്കണം." അയാളുടെ ശബ്ദം മരിച്ചിരുന്നു.
"അങ്ങനെ പറാ..അല്ലാതെ പേര് പോകില്ല.
ജീവിച്ചിരിക്കുന്ന ഗോപാലനെ കൊന്നു കളഞ്ഞ ബൂത്ത്‌ ലെവൽ ഓഫീസർ ആരാണെന്നു ഞാൻ സിസ്റ്റംത്തിൽ നോക്കി കൊണ്ടിരിക്കെ അയാളുടെ വെളിപ്പെടുത്തൽ ആ ഓഫീസറുടെ ജീവൻ രക്ഷിച്ചു.

"സാരമില്ല.സൗമിനി ഓണ്‍ലൈൻ ചെയ്തു തരും.വെയിറ്റ് ചെയൂ"
അയാൾ ഉച്ച വരെ വരാന്തയിൽ കാത്തിരുന്നു.എന്തായാലും തിരിച്ചറിയൽ കാർഡ് കിട്ടുമല്ലോ?അതുമതി.അയാൾക്ക് സമാധാനമായി.ഊണ് കഴിക്കുനതിനു തൊട്ടു മുൻപ് സൗമിനി മരിച്ച ഗോപാലനെ ജീവിപ്പിക്കാൻ ഇന്റർനെറ്റിൽ പ്രവേശിച്ചു.
"ഇനി ബി.എൽ.ഓ അന്വഷണത്തിന് രണ്ടാഴ്ച കഴിയുമ്പോൾ വല്യച്ഛന്റെ വീട്ടിൽ വരും.അന്നേരം ഒരു ഫോട്ടോ,പിന്നെ താമസിക്കുന്ന രേഖ എന്നിവ കൊടുക്കണം.വല്യച്ചൻ പൊക്കോ" സൗമിനി എഴുന്നേറ്റു.
"അപ്പോ,ഇപ്പോ കാർഡ് കിട്ടില്ലേ കുട്ടി.." കറുത്ത് കരുവാളിച്ച മുഖത്ത്  നിരാശ പടർന്നു.
"ഇല്ല,ബൂത്ത്‌ ലെവൽ ഓഫീസറുടെ റിപ്പോർട്ട്‌ കിട്ടണം.അതിനു അപേക്ഷ പ്രിന്റ്‌ എടുക്കണം.ഒരാഴ്ച ആകും."
അയാൾ വീണ്ടും എന്റെ അടുത്ത് വന്നു.
"സാറെ,മുടങ്ങി കിടക്കുന്ന പെൻഷൻ കിട്ടാനാണ്‌.കാടുകുറ്റിയിൽ നിന്നാണ് വരുന്നത്.പത്തു മുപ്പതു മൈൽ ദൂരം ഉണ്ട്.ഈ കിളവന് വേറെ ആരും ഇല്ല സഹായിക്കാൻ.മോന്റെ അച്ഛനെ പോലെ കരുതി എങ്ങെനെയെങ്കിലും ഇതൊന്നു ശരിയാക്കി തരണം.ഫീസ് ബാങ്കിൽ അടച്ചിട്ടുണ്ട്." അയാൾ ഷർട്ട്‌ന്റെ പോക്കറ്റിൽ നിന്ന് ട്രഷറി ചലാൻ തപ്പിയെടുത്തു.
"കാർന്നോരെ," ഞാൻ പറഞ്ഞു."ആ കുട്ടി പറഞ്ഞില്ലേ?,ഇതിനു ഒരു സമയവും കാലവും ഉണ്ട്.ബി .എൽ.ഓ യുടെ റിപ്പോർട്ട്‌ വരട്ടെ.വേണ്ടത് ചെയ്യാം.ഫീസടച്ച സ്ഥിതിക്ക് ബി .എൽ.ഓ തന്നെ കാർഡ്‌ കൊണ്ടുതരും.കാർന്നൊരു യാത്ര ചെയ്തു ബുദ്ധിമുട്ടണ്ട."
ഉച്ച ഭക്ഷണം കഴിക്കതതിനലാകണം അയാൾ നന്നേ ക്ഷീണിച്ചിരുന്നു.
"ഓമനക്കുട്ടൻ സാറിനെ തസിൽദർ വിളിക്കുന്നു."ഓഫീസ് അറ്റെൻഡെഡ് ദിനേശൻ വന്ന് പറഞ്ഞു.
ദിനേശനോടൊപ്പം തസിൽദരുടെ മുറിയിലേക്ക് നടക്കുമ്പോൾ ആ വ്രദ്ധൻ അവിടെ തന്നെ നിൽക്കുകയായിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗോപാലൻ വീണ്ടും വന്നു. ബൂത്ത്‌ ലെവൽ ഓഫീസർഅന്വേഷണത്തിന്ഇതുവരെചെന്നിട്ടില്ല.പരിശോധിച്ചപ്പോൾ നാളിതുവരെയായി വില്ലേജ് ആഫീസിൽ നിന്ന് ആരും തന്നെ വന്ന് അപേക്ഷകൾ ബി.എൽ.ഓ ക്ക് നൽകുന്നതിനു കൊണ്ടുപോയിട്ടില്ല.
"ഓമനക്കുട്ടൻ സാറെ,അപേക്ഷ വില്ലെജിലേക്ക് പോയിട്ടില്ല."സൗമിനി പറഞ്ഞു.
അപേക്ഷ അയാളുടെ കൈയിൽ കൊടുത്തു.
"കൊണ്ടുപോയി കളയരുത്." ഞാൻ താക്കീതു നൽകി.
"ഈ വില്ലേജ്കാർ എന്താ ഇങ്ങനെ?" സൗമിനിക്കു വല്ലാത്ത സങ്കടം തോന്നി.
രണ്ടു ദിവസം കഴിഞ്ഞ് വ്രദ്ധൻ അപേക്ഷയും,റിപ്പോർട്ടുമായെത്തി.അയാൾ നന്നേ ക്ഷീണിച്ചിരുന്നു.എന്നാലും ഇന്ന് തിരിച്ചറിയൽ കാർഡ് കിട്ടും എന്ന പ്രതീക്ഷ അയാളിൽ അൽപ്പം പ്രസരിപ്പ് പരത്തി.മറ്റെല്ലാ ജോലികളും മാറ്റിവെച്ച് സൗമിനി അയാളുടെ കാർഡുകൾ പ്രിന്റ് ചെയുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പെട്ടെന്ന് വൈദുതി നിലച്ചു.
"കറന്റ് പോയല്ലോ കാർന്നോരെ,ഇനി എന്ത് ചെയും?എപ്പോഴാ വരുകയെന്നറിയില്ല.ഒരു കാര്യം ചെയ്യ്‌,നാളെ വാ."അയാളുടെ മുഖത്ത് നോക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല.
"കറന്റ് വരുന്നത് വരെ കാക്കാം സർ."
അയാൾ വരാന്തയിലെ മൂലയിൽ ഇരിപ്പായി.മണികൂറുകൾ കഴിഞ്ഞിട്ടും കറന്റ് വന്നില്ല.സൗമിനി കെ.എസ്.ഇ .ബി യിലേക്ക് വിളിച്ചു.
"ആറു മണി കഴിയും."സൗമിനി പറഞ്ഞു."ഇന്നിനി ഇരിക്കണ്ട വല്യയച്ചാ ."
"നാളെ വരാം,കുട്ടി." അയാൾ പോയി.
പിറ്റേന്ന് ഓഫീസിൽ വന്നു കയറിയുടെനെ മകന്റെ സ്കൂളിൽ നിന്ന് ഫോണ്‍ വന്നു."അരുണ്‍ കുമാറിന്റെ അചനെല്ലെ?കുട്ടിടെ കാല് മേശ വീണ് ചതഞ്ഞിട്ടുണ്ട്.പേടിക്കാൻ ഒന്നുമില്ല.ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്......"
സ്കൂളിൽ ചെല്ലുമ്പോൾ അരുണ്നിറെ കാലിൽ സിസ്റ്റെർസ് മരുന്ന് വെക്കുകയായിരുന്നു.നീര് ഉണ്ട്.ആശുപത്ര്യിൽ പോകണം.അവനെയും കൂട്ടി സർകാർ ആശുപത്രിയിലേക്ക് ബൈക്കിൽ തിരിച്ചു.
ആശുപത്രി മുറ്റത്ത് വലിയ ഒരാൾക്കൂട്ടം കണ്ടു.
"എന്താ?ഒരു ആൾക്കൂട്ടം?"മകനെയും താങ്ങി അത്യാഹിത വിഭാഗത്തിലേക്ക്  പ്രവേശിക്കുമ്പോൾ അറ്റന്ടെർ സുമേഷിനോട് ചോദിച്ചു.
"ബസ്സ്‌ ഇടിച്ച് ഒരാളെ കൊണ്ടുവന്നിട്ടുണ്ട്.പണികഴിഞ്ഞെന്നാ തോന്നുന്നത്.സ്റ്റാൻഡിൽ ക്രോസ്സ് ചെയ്തതാ.."
അരുണിനെ വരാന്തയിലെ ബെഞ്ചിൽ ഇരുത്തി ആളെ  കാണുവാൻ മുറിക്കകതേക്ക് കയറി.
ഒന്നേ നോക്കിയള്ളൂ.
അയാൾ. ഗോപാലൻ.
ഡോക്ടർ മൃതദേഹം തിരിച്ചറിയുന്നതിനു അയാളുടെ ഷർട്ടും ട്രൌസറും പരിശോധിക്കുകയാണ്.പഴകിയ മൂന്ന് പത്തുരൂപ നോട്ടുകളും,ബസ്സ്‌ ടികെറ്റും ഇരുപത്തിയഞ്ച് രൂപ അടച്ച ചലാനും അല്ലാതെ ആളെ തിരിച്ചറിയുന്ന ഒന്നും തന്നെ അവർക്ക് ലഭിച്ചില്ല.
"ഇയാളെ ആർക്കെങ്കിലും പരിചയമുണ്ടോ? കൂടി നിൽക്കുനവരോടായി ഡോക്ടർ വിളിച്ചു ചോദിച്ചു.
എല്ലാരും ശവത്തെ സൂക്ഷിച്ചു നോക്കി.ആരും ഗോപാലനെ തിരിച്ചറിഞ്ഞില്ല.
ഞാൻ അടുത്തേക്ക് ചെന്നു.അയാളെ തുറിച്ചു നോക്കി.
"ഇയാളെ ഞാൻ അറിയും ഡോക്ടർ,ഇത് എന്നെ ഹൈ സ്കൂളിൽ ഫിസിക്സ്‌ പഠിപ്പിച്ച ജബ്ബാർ മാഷ് ആണ്."
"ജബ്ബാർ മാഷോ?നമ്മുടെ അയ്യാരിലെ ജബ്ബാർ മാഷോ?" ആരോ ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടു.

അന്നേരം സൗമിനി മടത്തിപറമ്പിൽ ശങ്കരൻ മകൻ ഗോപാലൻ എന്നയാളുടെ ഡുപ്ലികട്റ്റ്  തിരിച്ചറിയൽ കാർഡ്‌ ലാമിനേട്ടട് മെഷീനിൽ വെച്ച് ചുട്ടെടുക്കയായിരുന്നു
...............................................................................രചന ബിജു ദാസ്‌.എറിയാട്



No comments:

Post a Comment