Wednesday, 28 January 2015

അധികാരി (കഥ)

"നിര്‍മ്മലക്ക് വയ്യെങ്കില്‍ ഈ ജോലി ഒഴിഞ്ഞു പോയ്ക്കൂടെ?"ഒട്ടും പ്രതീക്ഷിക്കാതെയുള്ള തഹസില്‍ദാരുടെ പ്രതികരണം കേട്ട് നിര്‍മ്മല അമ്പരന്നു.
"വയ്യന്ന്‍ പറഞ്ഞില്ല സര്‍.പക്ഷേ പ്രാക്ടിക്കല്‍ ആയുള്ള ബുദ്ധിമുട്ട്....?"
"നോ എനിക്കൊന്നും കേള്‍ക്കണ്ട."
തഹസില്‍ദാരുടെ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ നിര്‍മ്മല ചിന്തിച്ചിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളെ കുറിച്ചായിരുന്നു.എത്ര നിസ്സാരമായാണ് അദ്ദേഹം കാര്യങ്ങളെ കാണുന്നത്.ഇതൊക്കെ കഴിഞ്ഞാണ് അദ്ദേഹവും ഇന്ന് ഈ കസാരയില്‍ ഇരിക്കുന്നത് എന്ന ഒരു വിചാരവും ഇല്ല.താന്‍ അനുഭവിച്ചത് മറ്റുള്ളവരും അനുഭവിക്കണമെന്ന ക്രൂര മനോഭാവം.
ജോലി രാജി വച്ചാലോ?
കഷ്ടപ്പെട്ട് പഠിച്ച്,മത്സര പരീക്ഷകള്‍ എഴുതി വിവാഹ മാര്‍ക്കെറ്റില്‍ സ്ത്രീധന തുക കുറയ്ക്കാന്‍ സഹായിച്ച ഈ ജോലി രാജി വെക്കാനോ?
നിര്‍മ്മല നേരേ പോയത് ക്യാമ്പിലേക്കാണ്.കടല്‍ വെള്ളം കയറിയ നാലു കുടുംബങ്ങളെയാണ് സ്ക്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.റേഷന്
‍ കാര്‍ഡ് നോക്കി അവരുടെ വിവരങ്ങള്‍ എഴുതിയെടുത്തു.ആറു മണി കഴിഞ്ഞു.സ്ട്രീറ്റ് വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി.
സ്ക്കൂട്ടെര്‍ സ്റ്റാന്‍ഡില്‍ വെച്ച് പലചരക്ക് കടയിലേക്ക് കയറി.
"സുദേവാ,ആറു കുടുംബങ്ങള്‍ക്കും അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ കൊടുക്കണം."
സുദേവന്റെ മുഖം തെളിഞ്ഞില്ല.അയാള്‍ നിര്‍മ്മലയെ ശ്രദ്ധിക്കാതെ കടയില്‍ പൈസ ഇല്ലാതെ വന്ന് മിട്ടായി ചോദിച്ച പയ്യനെ ചീത്ത വിളിച്ചു.
"മാഡം,ഈ കൊല്ലം തന്നെ പറ്റുതീര്‍ക്കണം.കടയില്‍ സാധനങ്ങള്‍ കുറവാണ്."
നിര്‍മ്മല ആയിരം രൂപയെടുത്ത്‌ അയാള്‍ക്ക്‌ നീട്ടി.
"നിന്റെ കണക്ക് ഞാന്‍ തീര്‍ക്കമെടോ.നീ സാധനങ്ങള്‍ കൊട് സുദേവാ."
നിര്‍മ്മല വീട്ടില്‍ വന്ന് കയറുമ്പോള്‍ അനിരുദ്ധന്റെ മുഖം വീര്‍ത്ത് കെട്ടിയിരുന്നു.
"നേരമെത്രയായി എന്നറിയോ?"
ഭര്‍ത്താവിന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് അയാളെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു.
"നേരം നോക്കി ചെയ്യാവുന്ന ജോലിയല്ല ഒരു വില്ലേജ് ഒഫീസരുടെത്."
അനിരുദ്ധന് ദേക്ഷ്യം വന്നെങ്കിലും ഭാര്യയെ സ്നേഹിക്കുന്ന അയാള്‍ നിര്‍മ്മലെയെ തുറിച്ചു നോക്കി അകത്തേക്ക് വലിഞ്ഞു.
"ഉണ്ണികുട്ടന്‍ സ്ക്കൂളീന്നു വന്നിട്ട് ഒന്നും കഴിച്ചിട്ടില്ല." അയാളുടെ അമ്മയാണ് സംസാരിച്ചത്."അതെങ്ങനെ കുട്ടിയുടെ കാര്യത്തില്‍ വല്ല ശ്രദ്ധയുണ്ടോ?അവള്‍ക്കവളുടെ ഉദ്യോഗം അല്ലേ വലുത്."
നിര്‍മ്മല മകനെ വിളിച്ചുണര്‍ത്തി.ബ്രെഡ്‌ കോഴിമുട്ടയില്‍ മുക്കി പൊരിച്ചു കൊടുത്തു.ഭര്‍ത്താവിനും അമ്മയ്ക്കും പാലോഴിച്ച ചായ അനത്തി കൊടുത്തു.അത്താഴത്തിനു കഞ്ഞിയും പയറും തയ്യാറാക്കി.

അതിനു ശേഷം ലാപ്ടോപ് തുറന്നു.പതിമൂന്ന് ജാതി സര്‍ട്ടിഫിക്കറ്റും,പത്ത് വരുമാനത്തിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ വന്ന് കിടപ്പുണ്ട്.ഈശ്വരനെ ധ്യാനിച്ച് ആപത്തൊന്നും വരുത്തല്ലേ എന്ന് അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ച് ഓരോന്നായി തുറന്നു.അപേക്ഷകള്‍ മുഴുവനായും ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ അന്വേക്ഷണങ്ങള്‍ മരവിച്ചിരിക്കുകയാണ്.അപേക്ഷകനെ പോലും നേരില്‍ കാണാത്ത സ്ഥിതിയാണ്.അപേക്ഷകനെ അഫീസിലേക്ക് വിളിച്ച് വരുത്തരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.അധികം വൈകാതെ വീട്ടില്‍ കൊണ്ടുപോയികൊടുക്കണ കാലവും വരും.അതിനു മുന്‍പ് പെന്‍ഷന്‍ പറ്റിയാല്‍ മതിയായിരുന്നു.ഇതൊക്കെ ഈ വകുപ്പില്‍ അല്ലാതെ വേറെ എവിടെ നടക്കും.എല്ലാം അപ്രൂവല്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ മണി പന്ത്രണ്ട്.
അനിരുദ്ധന്റെ കൂര്‍ക്കം വലി കേട്ടാണ് നിര്‍മ്മല ലാപ്ടോപ് അടച്ചുവച്ചത്.

രാവിലെ ക്യാമ്പില്‍ കയറി അഭയാര്‍ഥികളുടെ സുഖവിവരം അന്വേഷിച്ചതിന് ശേഷമാണ് ഓഫീസില്‍ ചെന്നത്.തന്‍റെ കസാരയില്‍ കയറി മറ്റൊരാള്‍ ഇരിക്കുന്നു.രണ്ടുപേര്‍ വേറെയും ഉണ്ട്."ജമബന്തിയാണ്"വില്ലേജ് അസ്സിറ്റന്റ് രമേഷ് പറഞ്ഞു
റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് രണ്ടായിരത്തി പത്തിലെ കണക്കും കാര്യങ്ങളും നോക്കാന്‍ വന്നിരിക്കുകയാണ്.അതിന്റെ പേരാണ് ജമാബന്തി.അന്നേരം ആരായിരുന്നുവോ വില്ലേജ് ഓഫീസര്‍?ആ?...

രമേഷും വില്ലേജ്മാനും ഏതെക്കൊയോ രെജിസ്റെരുകളും പുസ്തകങ്ങളും എടുത്തു കൊടുത്തു.സൂപ്രണ്ട് മറ്റൊരു രെജിസ്റ്റെര്‍ ആവശ്യപെട്ടു.രമേഷ് നിര്‍മ്മലെയെ നോക്കി.
"അതിവിടില്ല സര്‍.ആരും സൂക്ഷിക്കാറില്ല."
"നോക്കൂ,നിര്‍മ്മല.മറ്റുള്ളടിത്തെ കാര്യമല്ല ഞാന്‍ ചോദിച്ചത്.ഇവിടയൂണ്ടോ എന്നാണ് ?" സൂപ്രണ്ട് ചൂടായി."നിങ്ങള്‍ക്ക് ജോലിയില്‍ ഒരു ഉത്തരവാദിത്വവും ഇല്ല.ഇങ്ങനെ അലംഭാവം കാണിക്കരുത്.
നിര്‍മ്മലയുടെ ഫോണ്‍ ശബ്ദിച്ചു.
"ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്.നേരത്തേ വരണം." അനിരുദ്ധന്‍ പറഞ്ഞു.
"ഞാന്‍ വിളിക്കാം."നിര്‍മ്മല ഫോണ്‍ കട്ട്‌ ചെയ്തു."സര്‍,ഇതെന്റെ കാലത്തല്ല.ഞാന്‍ ചാര്‍ജ്ജു എടുത്തിട്ട് എട്ടു മാസമായിട്ടുള്ളൂ....."
പറഞ്ഞു തീരുംമുന്‍പേ മെമ്പര്‍ കരുണന്‍ വന്നു.
"മാഡം,കടല്‍ നല്ല കയറ്റമാണ്.കുറച്ചു കാലി ചാക്കെങ്കിലും സംഘടിപ്പിക്കണം."
രമേഷിനെയും കൂട്ടി നിര്‍മ്മല ഓട്ടോയില്‍ പുറപ്പെട്ടു.സൂപ്രണ്ടിന്റെ മുഖം വലിഞ്ഞു മുറുകി.
കടപ്പുറത്ത് വളം കച്ചവടം നടത്തുന്ന ഒരു മാപ്പിള അഞ്ഞൂറ് ചാക്കുകള്‍ കൊടുക്കാമെന്നെറ്റു,കാശ് റൊക്കം കൊടുക്കണം.വൈകുന്നേരം എ.ടി.എം ഇല്‍ നിന്ന് എടുത്ത് താരമെന്ന വ്യവസ്ഥയില്‍ രമേഷിനെ കൊണ്ട് നിര്‍മ്മല പണം കൊടുപ്പിച്ചു.ചാക്കുകള്‍ കയറ്റിയ ആപ്പയും മായി കരുണന്‍ മെമ്പര്‍ പോയി.അതിന്റെ ക്രെഡിറ്റ്‌ അയാള്‍ക്ക്‌.അടുത്ത തെരെഞ്ഞുടുപ്പില്‍ കരുണന് ജയം ഉറപ്പ്.
തിരിച്ച് ഓഫീസില്‍ എത്തിയപ്പോള്‍ പരിശോധന മതിയാക്കി ജമാബന്തിക്കാര്‍ പോയിരുന്നു.നിര്‍മ്മലയെ തൂക്കി കൊല്ലാനുള്ള കടലാസ് പിന്നാലെ അയക്കാമെന്ന് സൂപ്രണ്ട് പറഞ്ഞത്രെ!

കസാരയില്‍ ഇരുന്ന് നടുവിവര്‍ത്തിയപ്പോള്‍ താലൂക്കില്‍ നിന്ന് കെട്ടിട നികുതി സൂപ്രണ്ട് മൊബൈലില്‍ വിളിച്ചു.ഓരോ മാസവും പത്ത് കെട്ടിടം വീതം ആണ് നികുതിക്ക് ബുക്ക്‌ ചെയ്യേണ്ടത്.ഈ മാസം മൂന്നേ കൊടുത്തിട്ടുള്ളൂ.ഈ കടപ്പുറത്ത് എവിടെയാണ് ആയിരം സ്കയര്‍ ഫീറ്റുള്ള വീടുകള്‍.ഇനി വീട് കെട്ടുന്നവര്‍ക്കോ മണല്‍ കിട്ടാനില്ല.മണലില്ലാതെ അവരെങ്ങിനെ വീടുകള്‍ പണിയും?അവിടെ കിടന്ന് അടിക്കട്ടെ.രണ്ടു മൂന്ന് പ്രാവശ്യം ഗുരുവായുരപ്പന്റെ പാട്ട് പാടി നിര്‍മ്മലയുടെ മൊബൈല്‍ ചത്തു.

"മാഡം,ഈ ആഴ്ചയാണ് സുഭാഷിണിയുടെ വീടിന്‍റെ ജപ്തി."രമേഷ് നിര്‍മ്മലയെ ഓര്‍മ്മിപ്പിച്ചു.
സുഭാഷിണി വിധവയാണ്.അവളുടെ ഭര്‍ത്താവ് മദ്യ വ്യവസായത്തിന് ബിനാമിയായി ഇരുപത് സെന്റ്‌ സ്ഥലം കാണിച്ച് സോല്‍വന്‍സി സര്ട്ടിഫിക്കട്ട് എടുത്തിരുന്നു.അയാള്‍ കഴിഞ്ഞ കൊല്ലം മരിച്ചു.മരിക്കുന്നത് വരെ എങ്ങനയോക്കയോ വീടും സ്ഥലവും ജപ്തിയില്‍ നിന്ന് ഒഴിവായിരുന്നു.ഇപ്പോള്‍ അയാളുടെ കുടുംബത്തെ സംരക്ഷിക്കുവാന്‍ ആരും ഇല്ല.
"അന്ന് ഞാന്‍ ലീവെടുക്കും.സുമേഷ് വേണം ജപ്തി നടത്തുവാന്‍."
നിര്‍മ്മല ആ ദ്രോഹം സുമേഷിന്റെ ചുമലിലേക്ക് വച്ചു കൊടുത്തു.
സുഭാഷിണിയുടെയും മകളുടെയും സങ്കടം കണ്ടുനില്‍ക്കുവാനുള്ള ശേഷി നിര്‍മ്മലക്കില്ല.സുഭാഷിണിയും,അവളുടെ പ്രായമായ മകളും എവിടേക്ക് പോകും?
വഴിയില്‍ വച്ച് കുമാരനെ വീണ്ടും കണ്ടു.
"മോളെ,പാണ്ഡവപുരം വില്ലേജില്‍ ചെന്നപ്പോള്‍ അധികാരി ഇല്ല.ഇതിപ്പോള്‍ മൂന്നാമത്തെ പോക്കാണ് എന്റെ വീടിന്‍റെ കാര്യം.?"കുമാരന്‍ കരച്ചിലിന്‍റെ വക്കിലെത്തി.
കുമാരന്‍ അറുപത് കൊല്ലമായി ഇവിടെ താമസിക്കുന്നു.ഹരിജനായ അയാളുടെ ജാതിയില്‍ നിര്‍മ്മലക്ക് സംശയമില്ല.പക്ഷേ അയാള്‍ ജനിച്ചു വളര്‍ന്ന പാണ്ഡവപുരം വില്ലേജഫീസുരുടെ റിപ്പോര്‍ട്ട് ലഭിച്ചാലേ തസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റു നല്‍കുകയുള്ളൂ.അതാണ്‌ നിയമം.രണ്ടു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റു കിട്ടിയിലെങ്കില്‍ അയാള്‍ക്ക്‌ പഞ്ചായത്തില്‍ നിന്നുള്ള വീട് നഷ്ടമാകും.
"കുമാരേട്ടന്‍,നാളെ ഓഫീസിലേക്ക് വാ റിപ്പോര്‍ട്ട്‌ മാറ്റി തരാം." നിര്‍മ്മല പല തവണയായി ഇത്തരം കുമാരന്മാര്‍ക്കു വേണ്ടി സര്‍ക്കാര്‍ നിയമം തെറ്റിക്കുന്നു.
ചിറ്റപ്പാ,"നിര്‍മ്മല ഓട്ടോ നിര്‍ത്താന്‍ പറഞ്ഞു.അവളുടെ വിളികേട്ട് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി ഇറങ്ങിയ അവളുടെ ചിറ്റപ്പന്‍ തിരക്കിട്ട് ഓട്ടോക്ക് അടുത്തേക്ക് വന്നു.
"നീ ഇത് എവിടെയാണ് നിര്‍മ്മലേ,ഓഫീസിലും വീട്ടിലും ചെന്നാല്‍ കാണില്ല.ഫോണ്‍ വിളിച്ചാല്‍ എടുക്കുകയും ഇല്ല.അനിത പ്രസവിച്ചു.പെണ്‍കുഞ്ഞ്.കല്യാണത്തിനോ നീ വന്നില്ല.കുഞ്ഞിനെ കാണാന്‍ എങ്കിലും വരണം."ചിറ്റപ്പന്റെ സ്വരം മാറുന്നത് നിര്‍മ്മല അറിഞ്ഞു."ഞാനും ഈ വകുപ്പില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ആളാ.എന്തൂട്ടാ..ഇത്ര തിരക്ക്?ഒന്നും മറക്കരുത് മോളേ..."
"ഞാന്‍ വരാം ചിറ്റപ്പാ,നാളെ അനിതയെയും കുഞ്ഞിനേയും കണ്ടോളാം."വണ്ടി വിടാന്‍ ഓട്ടോക്കാരനോട് ആംഗ്യം കാണിച്ചു.കുറെ നാളെത്തി ചിറ്റപ്പനെ കണ്ടതാണ്.ആ സന്തോഷത്തിന് അറിയാതെ വിളിച്ചു നിര്‍ത്തിയതാണ്.അതിപ്പോ ഇങ്ങനെയും ആയി.എന്തായാലും നാളെ ഹോസ്പിറ്റല്‍ വരെ പോകണം.


ഇത്തവണ നിര്‍മ്മല വീട്ടില്‍ ചെന്ന് കയറുമ്പോള്‍ അനിരുദ്ധന്‍ പൂമുഖത്തുണ്ടായിരുന്നില്ല.എട്ടു മണി കഴിഞ്ഞു കാണും.അയാള്‍ മകനെയും പൊത്തിപ്പിടിച്ച് കിടക്കുകയായിരുന്നു.അയാള്‍ കൊടുത്ത പുതിയ ഡ്രസ്സ്‌ ധരിച്ചാണ് കുട്ടി കിടന്നിരുന്നത്.
നിര്‍മ്മല തന്‍റെ ശൂന്യമായ കൈകകളിലേക്ക് നോക്കി.അവളുടെ കണ്ണുകള്‍ നിറഞ്ഞു.
വിളിക്കാമെന്ന് പറഞ്ഞിട്ട് അനിരുദ്ധനെ തിരിച്ച് വിളിച്ചില്ല.നേരത്തേ വന്നില്ല.പിറന്നാളിന് ഒരു സമ്മാനവും താന്‍ വാങ്ങിയില്ല.
അവള്‍ കുട്ടിയുടെ അരികില്‍ ഇരുന്ന് വിതുമ്പി കരഞ്ഞു.അനിരുദ്ധനോ,അയാളുടെ അമ്മയോ ഒന്നും പറഞ്ഞില്ല.നിര്‍മ്മലയുടെ തേങ്ങല്‍ തീന്‍മേശയിലേക്കും നീണ്ടു.
അന്ന് രാത്രി നിര്‍മ്മല ലാപ്ടോപ് തുറന്നില്ല.അവള്‍ ഭര്‍ത്താവിനെയും മകനെയും കെട്ടിപിടിച്ചു ഉറങ്ങാതെ കിടന്നു.അനിരുദ്ധന്റെ കൈകള്‍ അവളെ മെല്ലെ തലോടുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
"അമ്മയെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട്.മോന്‍റെ സ്ക്കൂളില്‍ നിന്ന് ടി.സി തരാമെന്ന് ഏറ്റിട്ടുണ്ട്.ഇനി നീ കൂടി സമ്മതിച്ചാല്‍ മതി.മൂന്ന് വിസക്ക് എനിക്ക് ഒരു ക്ഷാമവും ഇല്ല.നിര്‍മ്മല നന്നായി ഒന്ന് ആലോചിക്ക്." അനിരുദ്ധന്‍ ലൈറ്റ് ഓഫ് ചെയ്തു.
പൊട്ടികരഞ്ഞുകൊണ്ട് നിര്‍മ്മല അനിരുദ്ധന്റെ മാറിലേക്ക്‌ ചാഞ്ഞു.

അന്നേരം ആര്‍ത്തിരമ്പി വരുന്ന നീലക്കടലും,തസില്‍ദാരുടെ ആക്രോശവും,സുഭാഷിണിയുടെയും അവളുടെ മകളുടെയും അലമുറയിട്ട കരച്ചിലും നിര്‍മ്മലയുടെ ഹ്രദയ ഭിത്തികളില്‍ തള്ളി കയറുകയായിരുന്നു.

No comments:

Post a Comment