Wednesday, 28 January 2015

കളിപ്പാട്ടങ്ങള്‍ക്ക് മനസ്സുണ്ടാകുമ്പോള്‍   (കഥ)

വരുണിന്റെ അമ്മയാണെന്ന് പറഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റ്, ഷീലയോടും മകനോടും ഇരിക്കുവാന്‍ പറഞ്ഞു.ചാനലിന്റെ എം.ഡി.പ്രധാനപ്പെട്ട ഒരു മീറ്റിങ്ങില്‍ ആണെന്നും അത് കഴിഞ്ഞാല്‍ തീര്‍ച്ചയായും കാണാമെന്ന് ഉറപ്പ് കൊടുത്തു.സുന്ദരിയായഅവളുടെ മുഖത്തും വിഷാദം നിഴലിച്ചിരുന്നു.
സാബു അമ്മയെ സോഫയില്‍ പിടിച്ചിരുത്തി.രണ്ടാഴ്ചകൊണ്ട് ഷീല നന്നേ ക്ഷീണിച്ചിരുന്നു.ഇപ്പോള്‍ കണ്ടാല്‍ നാല്പ്പതിരണ്ടല്ല,അമ്പതെങ്കിലും തോന്നിക്കും.ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങുകയായിരുന്നു.അയാളും അമ്മയുടെ അടുത്തിരുന്നു.അയാള്‍ ഇന്നലെ ഗള്‍ഫില്‍ നിന്ന് വന്നതേയുള്ളൂ.ഏഴു ദിവസത്തെ ലീവ് മാത്രമേ അറബി അയാള്‍ക്ക് അനുവദിച്ചി ട്ടുള്ളൂ.എട്ടിന്റെയന്ന് ജോലിയില്‍ പ്രവേശിച്ചുകൊള്ളണം.അങ്ങനെയാണ്
സാബുവിന്റെ അമ്മാവനോട് അറബി പറഞ്ഞിരിക്കുന്നത്.
വരുണിനെപോലെ തന്നെ സാബുവും പഠിക്കുവാന്‍ മിടുക്കനായിരുന്നെങ്കിലും,അയാള്‍ക്ക് യോഗമുണ്ടായിരുന്നില്ല.പ്ലസ്‌ ടു കഴിഞ്ഞപ്പോള്‍ അമ്മാവന്‍ സാബുവിനെ ഗള്‍ഫിലേക്ക് വിളിച്ചു.അല്ലാതെ വേറെ ഗതിയുണ്ടായിരുന്നില്ല.പെങ്ങളുടെയും മൂന്നു മക്കളുടെയും മുഴുവന്‍ ചിലവും വഹിക്കുവാനുള്ള ത്രാണി അയാള്‍ക്കുണ്ടായിരുന്നില്ല.

പന്ത്രണ്ട് വര്‍ഷം മുന്‍പ് സമുദായ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെയന്ന് രാത്രി ഷീലയുടെ ഭര്‍ത്താവ് പ്രകാശന്‍ അവരെ ഉപേക്ഷിച്ച് പോയതാണ്.വെടിക്കെട്ട്‌ പുരയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്‌ മൂത്ത മകന്‍ സാബുവിനോടൊപ്പം വരുണിനെയും ഷീലയെയൂം മാറ്റി നിര്‍ത്തി 'അച്ഛനിപ്പോള്‍ വരാമെട്ടോ' എന്ന് പറഞ്ഞ് ഒറ്റ പോക്കായിരുന്നു.നാടകം കഴിഞ്ഞ് എല്ലാവരും പോയികഴിഞ്ഞിട്ടും പ്രകാശന്‍ വന്നില്ല.സമയം കഴിയുന്തോറും ഷീല മനസ്സിലാക്കി അയാള്‍ വരില്ലന്ന്‍.

ഒരു പ്രാവിശ്യം ഏതൊരു സ്ത്രീയും ക്ഷമിക്കും.പിന്നെയും ആവര്‍ത്തിച്ചാല്‍?ഇന്നലെ ഷീല കണിശമായിതന്നെ പറഞ്ഞു.
"ഇനി നിങ്ങള്‍ ഉമൈറയുടെ അടുത്ത് പോയി എന്നറിഞ്ഞാല്‍ ഞാന്‍ സാബുവിനോട് എല്ലാം പറയും.അവന് പത്ത് വയസ്സായിട്ടുള്ളൂ എന്ന് കരുതേണ്ട.കാഞ്ഞ ബുദ്ധിയാണ്.അതോടെ തീരും എല്ലാം."
പ്രകാശന് വലിയ സ്നേഹമായിരുന്നു സാബുവിനോട്.അതുപോലെ തന്നെ സാബുവിനും.അന്ന് നാടകം തുടങ്ങും മുന്‍പ് രാത്രി അയാള്‍ ഉമൈറയുടെ അടുത്തായിരുന്നുവെന്ന് ഷീല അറിഞ്ഞിരുന്നു.

പത്താം ക്ലാസ്സില്‍ വച്ചാണ് സാബു അച്ഛന്റെ തിരോധാനത്തിന്റെ വസ്തുത  അറിയുന്നത്.
"നിന്റെ അച്ഛനല്ലെടാ ചുങ്കത്തെ ഉമൈറയുടെ ചെറ്റ പൊക്കാന്‍ പോയത്?"
റാഫിയുംമായുള്ള വെറും നെയിം സ്ലിപ്പ് വിവാദമാണ് വലിയ ഒരു അടിപിടിയിലേക്കും,അറിയപെടാത്ത സത്യത്തിലേക്കും സാബുവിനെ നയിച്ചത്.
അതില്‍പിന്നെ അച്ഛന്‍ നടത്തിയിരുന്ന പലചരക്ക് കടയില്‍ അവന്‍ കയറാതെയായി.
  കാരണമെന്തെന്ന് ഷീല എത്രചോദിച്ചിട്ടും അവന്‍ പറഞ്ഞില്ല.ചന്തയില്‍ പോകാനും,സാധനങ്ങള്‍ എടുക്കുവാനും ഷീലയുടെ ആങ്ങളമാര്‍ അവളെ സഹായിച്ചു.പുതിയ പീടികകളുടെയും,സൂപ്പര്‍ മാര്‍ക്കെറ്റ്കളുടെയും വരവോടെ പീടികയില്‍ നിന്നുള്ള വരുമാനവും  കുറഞ്ഞു.മാത്രവുമല്ല  ആണുങ്ങളില്‍ ചിലര്‍ മറ്റാരുമില്ലാത്ത നേരത്ത് പ്രകാശന്റെ അഭാവംകൊണ്ടുള്ള ജീവിതത്തെ കുറിച്ചും ഷീലയോട് ചോദിയ്ക്കാനും  തുടങ്ങി.സാധനങ്ങള്‍ പൊതിഞ്ഞ് കൊടുക്കുമ്പോള്‍ മനപൂര്‍വ്വം ഷീലയുടെ വിരലില്‍ സ്പെര്ശിക്കാനും അവര്‍ മറന്നില്ല.പ്രകാശന്‍ സമ്പാദിച്ചു തന്ന ചീത്തപേര് കൂടാതിരിക്കുവാന്‍ കിട്ടിയ കാശിന് പീടിക വിറ്റ് അവള്‍ പശുക്കളെ വളര്‍ത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടു.

പ്രകാശന്‍ പോകുമ്പോള്‍ ഷീല ഇളയ മകള്‍ ആതിരയെ മൂന്ന് മാസം വയറ്റി ലായിരുന്നു.അയാള്‍ തിരിച്ചു വരുമെന്ന് കരുതി പീടിക അടച്ചിട്ട് കുറച്ചു നാള്‍  സ്വന്തം വീട്ടില്‍ പോയി നിന്നു.പിന്നെ ആങ്ങളമാര്‍ പോലീസില്‍ പരാതി കൊടുത്തു.പ്രകാശന്‍ പോകാനിടയുള്ള സ്ഥലങ്ങില്ലെല്ലാം അവര്‍ അന്വേക്ഷിച്ചു.ആര്‍ക്കും ഒരു വിവരവും അയാളെകുറിച്ച് കിട്ടിയില്ല.പത്രങ്ങളില്‍ വരുന്ന അഞ്ജാത ജഡങ്ങളുടെ ഫോട്ടോ അന്നാട്ടിലെ പോലീസുകാരന്‍ ഓരോന്നും ഷീലയേയും മക്കളെയും കാണിച്ചു.അതൊന്നും പ്രകാശന്റെത് ആയിരുന്നില്ല.
ഭര്‍ത്താവ് മരിച്ചു എന്ന് വിശ്വസിച്ച് ജീവിക്കാന്‍ തുടങ്ങിയ ഷീലയോട് അഞ്ചു കൊല്ലത്തിനുശേഷം വടക്കോട്ട്‌ തഴപ്പായ കച്ചവടത്തിന് പോയ നാരായണന്‍കുട്ടിയും,ബ്രോക്കെര്‍ ശിവാനന്ദനും വയനാട്ടില്‍ വച്ച് പ്രകാശനെ കണ്ടു എന്നറിയിച്ചു. രണ്ടുപേരും പ്രകാശനെ കാണുന്നത് പ്രൈവറ്റ് ബസ്സിലെ ക്ലീനെര്‍ ആയിട്ടാണ്.പ്രകാശനല്ലേ എന്ന നാരയണന്‍കുട്ടിയുടെ ചോദ്യത്തിന് ആദ്യം ഒന്ന് പതറുകയും പിന്നീട് ഏതു പ്രകാശന്‍ എന്ന് ചോദിച്ച് തട്ടികയറുകയും ചെയ്തു.ബ്രോക്കെര്‍ ശിവാനന്ദന്‍ പ്രകാശാ എന്ന് വിളിച്ചു അയാളെ വട്ടം കെട്ടിപിടിക്കുകയാണ് ചെയ്തത്.ഞാന്‍ പ്രകാശനല്ല സുലൈമാനാണെന്ന് പറഞ്ഞ് ശിവാനന്ദനെ തള്ളിമാറ്റി.തനിക്ക് ആള് മാറിയട്ടില്ലെന്നും,അത് പ്രകാശന്‍ തന്നെയാണെന്നും,ചെറുപ്പത്തില്‍ ഓടിന്‍ കഷണം കൊണ്ട് മുറിഞ്ഞ നെറ്റിയിലെ തവിട്ടു നിറമുള്ള അടയാളം താന്‍ വ്യക്തമായും കണ്ടതാണെന്നും ശിവാനന്ദന്‍ ഷീലയുടെ ആങ്ങളമാരോട് പറഞ്ഞു.അവര്‍ പ്രകാശനെ തേടി വയനാട്ടിലോട്ട് പോയി.
പ്രകാശന്‍ എന്ന പേരില്‍ ഒരാള്‍ ഞങ്ങളുടെ ബസ്സില്‍ ജോലി ചെയ്തിട്ടില്ലെന്നും,തൃശൂര്‍കാരന്‍ ഒരു സുലൈമാന്‍ ക്ലീനെര്‍ ആയി ജോലി ചെയ്തിരുന്നെന്നും,കുറച്ചു നാളായി അയാള്‍ വരാറില്ലെന്നും ബസ്സുടമ അവരെ അറിയിച്ചു.
അത് പ്രകാശന്‍ തന്നെയായിരുന്നെന്ന് അവര്‍ ഉറപ്പിച്ചു.
വിവരമറിഞ്ഞ ഷീല അമ്പലങ്ങളില്‍ വഴിപാടും,പ്രകാശന്‍ തിരികെ വരുന്നതിന് പ്രത്യേക പൂജയും ആങ്ങളമാര്‍ അറിയാതെ നടത്തി പോന്നു.വരുണിനെ കാണാതെ ആകുന്നതിന്റെ തലേനാളും ഷീല പണിക്കരെ കണ്ടിരുന്നു.'മരണ തുല്യമായ വിരഹം,എന്നാല്‍ മരണമല്ല, വിരഹം ഗൃഹത്തില്‍ കാണുന്നു എന്നാണ് ജോത്സ്യര്‍ പറഞ്ഞത്. പിന്നീട് ഇതിനെ വരുണ്‍ മരിച്ചതായും ഷീല സ്വയം വ്യാഖാനിച്ചു.

ഉച്ചക്ക് അടുക്കളയില്‍ മീന്‍ പൊരിക്കുകയായിരുന്നു ഷീല.
"അമ്മേ,ദേ കുഞ്ഞേട്ടന്‍.ടിവിയില്.ഓടി വായോ "
ആതിരയുടെ വിളികേട്ട് ഷീല സ്വീകരണ മുറിയിലേക്ക് എത്തിയപ്പോഴേക്കും പ്രധാന രംഗങ്ങള്‍ കഴിഞ്ഞിരുന്നു.ജീന്‍സും ബനിയനും ധരിച്ച ഒരു പെണ്‍കുട്ടി മൈക്രോ ഫോണും നീട്ടി പിടിച്ച് വരുണിന്റെ പിന്നാലെ ഓടുന്നതാണ്‌ കണ്ടത്. ഓടികൊണ്ടിരുന്ന ഒരു ബസ്സില്‍ ചാടികയറുന്നത് കണ്ട് ഷീല പേടിച്ചു.കാമറ കണ്ണുകള്‍ ബസ്സിനകത്തേക്ക് ഒരു നിമിഷം ചലിച്ചതിനു ശേഷം വീണ്ടും ആ പെണ്‍കുട്ടിയിലേക്ക് 
തന്നെ തിരികെ വന്നു.വരുണിനു നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിച്ചു.

തലേദിവസത്തെ പരിപാടിയുടെ പുന്പ്രേക്ഷപണം ആയിരുന്നു അത്.
ആതിരയും മുഴുവന്‍ കണ്ടിരുന്നില്ല.അടുത്ത കൊല്ലം എട്ടാം ക്ലാസ്സിലേക്ക് പോകേണ്ടതിനാല്‍ ടി.വി അവള്‍ക്ക് നിയന്ത്രണമായിരുന്നു.
വെളിച്ചെണ്ണ വറ്റി പോകാതിരിക്കുവാന്‍ ഷീല തീ കുറച്ചു വച്ചിട്ടായിരുന്നു ടി.വി കാണുവാന്‍ വന്നത്.വീണ്ടും അടുക്കളയിലേക്കു നടക്കുമ്പോള്‍ ഫോണ്‍ ശബ്ദിച്ചു.
"ഫോണ്‍ വരുണിനു കൊടുക്കു വരുണിന്റെ അമ്മേ. പരിപാടി അസ്സലായിട്ടുണ്ട്."വരുണിനോടൊപ്പം  പഠിക്കുന്ന കുട്ടി നന്ദു ആണ്.
"അവന്‍ ഹോസ്റ്റലില്‍ അല്ലേ മോനെ?"
"ഹോസ്റ്റലിലോ?"നന്ദു തിരിച്ചു ചോദിച്ചു."ഹോസ്റ്റല്‍ രണ്ടു ദിവസം മുന്‍പ് ചൊറിയാന്‍ പുഴു ശല്യം കാരണം അടച്ചല്ലോ?ഞങ്ങള്‍ ഒരുമിച്ചാണ് ഇറങ്ങിയത്‌."

അപ്പോള്‍ മാത്രമാണ് മകനെ കാണാതായിട്ട് മൂന്ന് ദിവസം കഴിഞ്ഞു എന്ന്  ഷീല അറിയുന്നത്.ഹോസ്റ്റലിലേക്കും,കോളേജിലേക്കും അവന്റെ അടുത്ത മറ്റു ചങ്ങാതികളുടെ വീടുകളിലേക്കും വിളിച്ചു.വരുണ്‍ ഒരിടത്തും ഇല്ല.   
അവളുടെ ആങ്ങളമാര്‍ വന്നു അവളോട്‌ സമാധാനിക്കുവാന്‍ പറഞ്ഞു.എവിടെ പോയാലും തിങ്കളാഴ്ച കോളേജു തുറക്കുമ്പോള്‍ ഇങ്ങെത്തുമെന്ന് പറഞ്ഞു.
തിങ്കളാഴ്ചയും,അതിനടുത്ത ദിവസവും വരുണ്‍ വന്നില്ല.ബംഗാളുര്‍ ടൂര്‍ പോയ രണ്ടു കുട്ടികളും തിരുച്ചെത്തി.
ഷീല തല കറങ്ങി വീണു.ബി.പി.കൂടി.മൂന്ന് വര്‍ഷം മുന്‍പ് ഹ്രദയ രോഗിയായ ഷീലയുടെ പള്‍സ് വീക്ക്‌ ആയി.ആശുപത്രിയില്‍ അട്മിട്റ്റ് ചെയ്തു.അവളുടെ ആങ്ങളമാര്‍ സാബുവിനെ ഫോണ്‍ ചെയ്ത് വരുത്തി.അയാള്‍ വരുണിന്റെ കൂട്ടുകാരെ തേടി മെഡിക്കല്‍ കോളേജില്‍ ചെന്നു.

പ്രോഗ്രാം മുഴുവന്‍ കണ്ട വരുണിന്റെ ഒരു ചങ്ങാതി സാബുവിനോട് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു.വരുണ്‍ ഒളിച്ചോടിയത്‌ ആകുമോ?അത്രക്ക് നെര്‍വെസ്സ് ആയിരുന്നു അവന്‍.ചില രംഗങ്ങളില്‍ കരയാന്‍ പോകുന്നത് പോലെ തോന്നിച്ചു.പരിപാടി ലൈവ് ആണെന്ന് അറിഞ്ഞപ്പോള്‍ അവന്‍ തകര്‍ന്ന് പോയിട്ടുണ്ടാകും.ഒട്ടും മനക്കട്ടി ഇല്ല അവന്.ഞാന്‍ ആണെങ്കില്‍  അവളെയും,മൈക്കും വാങ്ങി നിലത്തടിച്ചേനെ.അവനു സഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.ഇനി മണ്ടത്തരത്തിന് വേറെ എന്തെങ്കിലും....

സാബുവിന്റെ ഉള്ളം പിടച്ചു.അവന്‍ അമ്മയോട് ഇതേ കുറിച്ച് ഒന്നും പറഞ്ഞില്ല.
അമ്മയോട് ഏറ്റവും കൂടുതല്‍ സ്നേഹം വരുണിനായിരുന്നു.ഒരിക്കലും അമ്മയെ കരയിക്കരുതെന്ന് തന്നോടും ,നടക്കാത്ത കാര്യത്തിന് വാശി പിടിക്കരുതെന്ന് അനിയത്തിയോടും  പറഞ്ഞിട്ടുള്ളത് സാബു ഓര്‍ത്തു.

ഇന്നലെ രാത്രിയും ചാനല്‍ ആ ഷോ പുന സംപ്രേക്ഷണം ചെയ്തു.അതിനുമുന്‍പ്‌ വരുണിന്റെ ഫുള്‍ സൈസ് ഫോട്ടോ പ്രദര്‍ശിപ്പിച്ചു.'മകനേ മടങ്ങി വരൂ..അമ്മ അവശനിലയില്‍'എന്ന്‍ ഫ്ലാഷും കൊടുത്തിരുന്നു.അവതാരിക വരുണിനെ കാണാതായ സംഭവം ചുരുക്കി പറഞ്ഞു.തങ്ങളുടെ ഭാഗത്ത്‌ നിന്ന് തെറ്റ് സംഭവിച്ചുട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു.ഒട്ടും വിനയം ഇല്ലാതെ.അതിനുശേഷം കുറെ പരസ്യം കൊടുത്തു.
സാബുവും,ആതിരയും,അമ്മയും ശ്വാസം അടക്കിപ്പിടിച്ചു കണ്ടു.
എറണാകുളത്തെ ലുലുമാളില്‍ ഹൈപ്പെര്‍ മാര്‍ക്കറ്റിനടുത്ത് ഒറ്റയ്ക്ക് കാഴ്ചകള്‍ കണ്ട് നടക്കുകയായിരുന്നു വരുണ്‍.നീല നിറത്തിലുള്ള വരയന്‍ ഷര്‍ട്ടും കറുത്ത പാന്റും ആണ് ധരിച്ചിരുന്നത്.ഷര്‍ട്ട്‌ ഇന്സര്റ്റ് ചെയ്യുന്ന ശീലം വരുണിനില്ല്ലായിരുന്നു.അവന്റെ തൊട്ടടുത്തായി ഐ ആം മാഡ് എന്നെഴുതിയ ടി ഷര്‍ട്ടും അണിഞ്ഞ് ഒരു പെണ്‍കുട്ടി നടക്കുന്നുണ്ടായിരുന്നു.
"നീയെന്തിനാ എന്നെ കയറി പിടിച്ചത്?" പെട്ടെന്ന് അവള്‍ അവന്റെ കൈക്ക് കയറി പിടിച്ച് ചോദിച്ചു.
വരുണ്‍ ഞെട്ടിപ്പോയി.അവനൊന്നും അറിഞ്ഞിരുന്നില്ല.
"ഞാന്‍ എന്ത് ചെയ്തുവെന്നാണ് മാഡം പറയുന്നത്"
"നീ ഒന്നും ചെയ്തില്ലേ?"
അവന്‍ ചുറ്റും നോക്കി.ആളുകള്‍ നോക്കുന്നുണ്ട്.ഒരു മദ്ധ്യവയസ്സന്‍ അടുത്തേക്ക് വന്നു.
"നിന്നെ കണ്ടാല്‍ തോന്നില്ലല്ലോ ഇത്തരക്കരാനാണെന്ന്."പെണ്‍കുട്ടി  അവനെ വിടാന്‍ ഭാവമില്ല."നിനക്കും അമ്മയും പെങ്ങളും ഇല്ലേ?"
"ചേച്ചി,ഞാനല്ല.ഞാന്‍ നിങ്ങളെ തൊടുകപോലും ചെയ്തില്ല."
"നീ ആ കൊച്ചിന്‍റെ വേണ്ടാത്തിടത്ത് പിടിക്കുന്നത്‌ ഞാന്‍ കണ്ടു."മദ്ധ്യവയസ്സന്‍ പറഞ്ഞു.
വരുണ്‍ തളര്‍ന്നു പോയി.അവന്‍ അയാളെ തുറിച്ചു നോക്കി.അവന്‍റെ കണ്ണുകളില്‍ തീ പടര്‍ന്നു.
"നിന്നെയൊക്കെ പോലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്."പെണ്‍കുട്ടി പറഞ്ഞു.
വരുണിനു തലകറക്കം അനുഭവപ്പെട്ടു.അവന്‍ വീഴാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയും ,അയാളും അവനെ താങ്ങി.
"മോനേ,അങ്ങോട്ട്‌ നോക്കൂ.കാമറ കണ്ടോ?"അയാള്‍ പറഞ്ഞു."ഇതൊരു ലൈവ് ആയിട്ടുള്ള തമാശ പരിപാടിയാണ്. മോന് സമ്മാനങ്ങളുണ്ട്."
പെണ്‍കുട്ടി മൈക്രോ ഫോണുമായി എത്തിയപ്പോഴേക്കും വരുണ്‍ ലുലുമാളില്‍ നിന്ന് പുറത്തേക്ക് ഓടി.സ്വതവേ നാണം കുണുങ്ങിയായ അവന് ഇത് സഹിക്കാവുന്നതിലും അധികമായിരുന്നു.
"എന്‍റെ മകനെ അവള്‍ കൊന്നു.അവള്‍ കൊന്നു....."പരിപാടി അവസാനിക്കുന്നതിനു മുന്‍പേ  ഷീല അലമുറയിട്ട് കരയാന്‍ തുടങ്ങി.

"വരൂ" മീറ്റിംഗ് കഴിഞ്ഞ് ചാനലിന്‍റെ എം.ഡി.തന്നെ നേരിട്ട് വന്ന് ഷീലയെ ക്ഷണിച്ചു.
ഷീലയും സാബുവും എം.ഡി യുടെ മുന്‍പില്‍ ഇരുന്നു.
"ഞങ്ങള്‍ എല്ലാദിവസവും വാര്‍ത്ത കൊടുക്കുന്നുണ്ട്"എം.ഡി.പറഞ്ഞു."ഇന്നലെയും അത് പ്രക്ഷേപണം ചെയ്തു.കണ്ടില്ലേ?തീര്‍ച്ചയായും നിങ്ങളുടെ മകന്‍ തിരികെ വരും.ഞങ്ങള്‍ക്ക് ലോകം മുഴുവന്‍ നെറ്റ് വര്‍ക്ക്‌ ഉണ്ട്.വരുണ്‍ ഈ പരിപാടി കാണാതിരിക്കില്ല.മാത്രവുമല്ല,വരുണിന്റെ കുറച്ച്  ഫ്രണ്ട്സിന്‍റെ റിക്വസ്റ്റ്  എടുക്കുവാന്‍ ഇന്നലെ ഞങ്ങളുടെ ആളുകള്‍ മെഡിക്കല്‍ കോളെജിലേക്ക് പോയിട്ടുണ്ട്.നാളെ അത് ടെലികാസ്റ്റ് ചെയ്യും.ചിലപ്പോള്‍ ഇന്ന് തന്നെ ചെയ്തേക്കാം.വരുണിന്റെ അമ്മ ധൈര്യമായി പൊയ്ക്കോള്ളൂ."
സാബു എന്തോ ചോദിക്കാന്‍ തുനിഞ്ഞപ്പോള്‍ എം.ഡി. പറഞ്ഞു.
"സോറി,ഞാനല്‍പ്പം തിരക്കിലാണ്."
പിറ്റേന്ന് വരുണിന്റെ സുഹ്രുത്തുക്കള്‍ ചാനലിലൂടെ അവനെ തിരികെ വിളിക്കുന്നുണ്ടായിരുന്നു.അവരില്‍ പലരും അവനെ അറിയുക പോലുമില്ല.
മറ്റു ചാനലുകളും വാര്‍ത്ത കൊടുത്തു.അവര്‍ ഷീലയേയും,സാബുവിനെയും ഇന്റര്‍വ്യൂ ചെയ്തു.അവന്‍റെ അനിയത്തിയുടെ ചിത്രമെടുത്തു.മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ തമാശിച്ച് ഒരു കുടുംബത്തെ എങ്ങെനെ തീരാ ദുഖത്തിലാക്കി എന്ന് കാണിക്കുന്നതായിരുന്നു അവരുടെ വാര്‍ത്ത.ഇതെക്കുറിച്ച് സംസാരിക്കുവാന്‍ മനശാസ്ത്ര വിദഗ്ദരും.മനുഷ്യാവകാശ പ്രവര്‍ത്തകരും ചാനലിലെത്തി.ഒരു ചെറിയ അപമാനം പോലും താങ്ങുവാന്‍ വരുണിന് പ്രാപ്തിയില്ലെന്നും,ഭാവിയിലെ മിടുക്കനായ ഒരു ഡോക്ടറിനെയാണ് നഷ്ടപ്പെട്ടെതെന്നും,മനുഷ്യന്‍റെ സ്വകാര്യതയിലേക്കുള്ള അവന്‍റെ സമ്മതംകൂടാതെയുള്ള  കടന്നു കയറ്റമാണെന്നും  അഭിപ്രായങ്ങള്‍ ഉണ്ടായി.
ഇടയ്ക്കു ആരോ വരുണിന്റെ അച്ഛനെ കുറിച്ച് നാട്ടുകാരോട് ചോദിച്ചു.ഒരു  ചാനല്‍  പ്രകാശനെ തേടി വടക്കോട്ട് പോയി.

എട്ടിന്റെ അന്ന് അനുജനെ കണ്ടെത്താനാകാതെ സാബു ഗള്‍ഫിലേക്ക് തിരിച്ചു പോയി.ഷീല ഒരിക്കല്‍ കൂടി ജോല്‍സ്യരെ പോയി കണ്ടു.ജോത്സ്യര്‍ പറഞ്ഞു."വ്യാഴം മറഞ്ഞിരിക്കുകയാണ്.അഷ്ടമത്തില്‍ ഗുളികന്‍.അഷ്ടമാധിപന്‍ നീചത്തില്‍....."

ഷീല വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ തെക്കേ വേലിക്കരികില്‍ പ്രകാശന്റെ അച്ഛനെ കുഴിച്ചിട്ടിടത്ത്  ചെറുതും, വലുതുമായ  രണ്ടു ബലിക്കാക്കകള്‍ ചുണ്ടും പിളര്‍ത്തി കാത്തിരുപ്പുണ്ടായിരുന്നു.
                                            രചന ബിജുദാസ് എറിയാട്

No comments:

Post a Comment