Wednesday, 28 January 2015

തവളച്ചാട്ടം(കഥ)

"കുട്ടിയോട് ചോദിക്കൂ ഇന്‍സ്പെക്ടര്‍,അയാളെന്താണ് ചെയ്തതതെന്ന്?"
അമ്മയുടെ വാക്കുകള്‍ കേട്ട് പെണ്‍കുട്ടി പരിഭ്രമിച്ചു.എത്ര വട്ടം അമ്മയോട് പറഞ്ഞതാണ് വീണ.പി.എസ്.ന്‍റെ മുത്തശ്ശന്‍ തന്നെ ഒന്നും ചെയ്തിട്ടില്ലെന്ന്.തവളച്ചാട്ടം കളി പഠിപ്പിക്കാമോ എന്ന് ചോദിച്ചു.തവളച്ചാട്ടം  കളിക്കാന്‍ പാടില്ലാത്തതാണോ?അതുകൊണ്ടാണോ ഈ പോലീസ്കാര്‍ വന്നിരിക്കുന്നത്?അങ്ങനെയാണെങ്
കില്‍  വീണ.പി.എസ്നെയും അവളുടെ അപ്പുപ്പന്‍ തവളച്ചാട്ടം പഠിപ്പിച്ചിട്ടുണ്ട്.അവളെയും പോലിസ് ചോദ്യം ചെയ്യും.പറയണ്ട.പാവം അപ്പുപ്പന്‍.
അമ്മയാണ് ആദ്യം അപ്പുപ്പനെ അടിച്ചത്.പിന്നെയാണ് ആ തടിയന്മാര്‍ അപ്പുപ്പനെ മര്‍ദ്ദിച്ചത്.കറുത്ത് തടിച്ച മനുഷ്യന്‍ ചെരുപ്പിട്ട കാലുകൊണ്ട്‌ വീണുകിടന്നിരുന്ന അയാളുടെ നെഞ്ചിലാണ് ചവിട്ടിയത്.പാവത്തിന്റെ കരച്ചില്‍ എവിടെ കേള്‍ക്കാമായിരുന്നു.

വീടിലെത്തുന്നത് വരെ, മോളെ അയാള്‍ ഉപദ്രവിച്ചോ? എന്ന അമ്മയുടെ ചോദ്യത്തിന് ഇല്ലമ്മേ എന്ന് എത്ര വട്ടം മറുപടി പറഞ്ഞു!എന്നിട്ടും അമ്മ വിശ്വാസം വരാഞ്ഞ്‌ യുണിഫോം മുഴുവന്‍ അഴിച്ചു മാറ്റി മൂത്രം ഒഴിക്കുന്നിടവും,പുറകുവശവും വിശദമായി പരിശോധിച്ചു.ഹോസ്പിറ്റലില്‍ വച്ച് വയറു വീര്‍ത്ത ഒരു ആന്റിയെ ചെയ്തത് പോലെ.
സ്കൂള്‍ ബസ്സിറങ്ങി നേരെ ഓടികയറി അമ്മയുടെ പരിശോധന മുറിയിലേക്ക്.ലീന നേഴ്സ്നെ ഒരു പാട് ചീത്ത പറഞ്ഞു അമ്മ.
"എന്താ ലീനേ,പരിശോധനമുറിയിലേക്ക് കുട്ടിയെ കയറ്റി വിടരുതെന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ?അവളെ നഴ്സിംഗ് റൂമില്‍ കൊണ്ടിരിത്തൂ."അന്ന് എല്‍.കെ.ജി ആയിരുന്നു.

അച്ഛനെ ഫോണ്‍ വിളിച്ചു വരുത്തി അമ്മ പറഞ്ഞു."ഭാഗ്യം വേറെ ഒന്നും സംഭവിച്ചിട്ടില്ല."
എനിക്ക് പുതിയ ഉടുപ്പ് ഉടുക്കാന്‍ തന്നതിന് ശേഷമാണ് പോലീസിന് ഫോണ്‍ ചെയ്തത്.അന്നേരം അമ്മ കരഞ്ഞിരിന്നു.
"മോള്‍ എല്ലാം ഈ മാമനോട് പറ"അച്ഛന്‍ പറഞ്ഞു.
"പറയൂ,കുട്ടിയെ അയാള്‍ എന്താണ് ചെയ്തത്?പേടിക്കണ്ട." പോലിസ് മാമന്‍ പറഞ്ഞു.
എല്ലാവരും ചോദിക്കുന്നത് ഇത് തന്നെയാണ്.വീണ.പി.എസ്.ന്‍റെ മുത്തശ്ശന്‍ എന്നെ എന്താ കാണിച്ചത് എന്ന്?അമ്മ,അച്ഛന്‍, ഇപ്പോള്‍ പോലീസും.
ശരിക്കും അയാളെയല്ലേ ഉപദ്രവിച്ചത്?ആ പാവം ജീവിച്ചിരിപ്പുണ്ടോ?ആവോ?
"കണ്ടോ ഇന്‍സ്പെക്ടര്‍,അവളുടെ സംസാരശേഷി തന്നെ ഇല്ലാതായിരിക്കുന്നു." അമ്മ കണ്ണ് തുടച്ചു.അച്ഛന്‍ അമ്മയെയും,ഇന്‍സ്പെക്ടര്‍യെയും മാറി മാറി നോക്കി.
"നിങ്ങളിങ്ങനെ ടെന്‍ഷന്‍ അടിക്കാതെ ഡോക്ടര്‍.കുട്ടി റെസ്റ്റ് എടുക്കട്ടെ.ഈ സുധീര്‍ ആളെങ്ങേനെ?"
"ആളൊരു പാവം.എന്റെ കാറ് പണിതത് അയാളാ.അതാ പരിചയം.പിന്നെ അടുത്ത് തന്നെയാ താമസം." അച്ഛന്‍ സുധീറന്കിളിന്റെ വീട് ചൂണ്ടി കാണിച്ചു.
സുധീറിന്റെ വീട് പൂട്ടി കിടക്കുകയാണെന്ന് ഒരു പോലീസ്കാരന്‍ വന്ന് പറഞ്ഞു.വര്‍ക്ക് ഷോപ്പില്‍ നിന്ന് അയാളുടെ മേല്‍വിലാസം ശേഖരിക്കുവാന്‍ ഇന്‍സ്പെക്ടര്‍ ഉടനെ അയാളെ പറഞ്ഞയച്ചു.
വീണ.പി.എസ്.ന്‍റെ  അച്ഛന്‍ നല്ല മനുഷ്യനാണ്.എന്നും രാവിലെ ബൈക്കില്‍ അവളെ സ്കൂളില്‍ കൊണ്ടുവിടും.വൈകുന്നേരം സ്കൂള്‍ ബസ്സിലാണ് അവള്‍ വരുന്നത്.കുറച്ചു നാള്‍ മുന്‍പ് വരെ ബസ്സില്‍ അഭിരാമിയുടെ അടുത്താണ് അവള്‍ ഇരുന്നിരുന്നത്.അഭിരാമിയും അവളും രണ്ട് ബി യിലാണ്.ഞാന്‍ എ യിലും.
അമ്മയെന്നെ സുധീര്‍ അങ്കിളിന്റെ വീട്ടില്‍ ആക്കിയതിന് ശേഷമാണ് ഞാന്‍ വീണയു മായി കൂട്ടുകൂടുകയും,ഒരുമിച്ചിരിക്കുവാനും തുടങ്ങിയത്.
അങ്ങനെയാണ് തവളച്ചാട്ടം കളിയെ കുറിച്ച് അറിയുവാന്‍ ഇടയായത്.പിന്നെയും കുറെ കാര്യങ്ങള്‍ അറിഞ്ഞു.അവളുടെ അമ്മയും,അച്ഛനും ഒളിച്ചോടി കല്യാണം കഴിച്ചതാണ്.അതുകൊണ്ട് അപ്പുപ്പന് സുധീര്‍ അങ്കിളിനെ ഇപ്പോഴും ഇഷ്ടമല്ല.അവളുണ്ടായതിനു ശേഷമാണ് അപ്പുപ്പന്‍ അവളുടെ അമ്മയോട് വീണ്ടും സംസാരിക്കുവാന്‍ തുടങ്ങിയത്.വീണ.പി.എസ്.ന്‍റെ  അമ്മ അപ്പുപ്പന്റെ ഏക മകളായിരുന്നു.അതുകൊണ്ട്  അപ്പുപ്പന് അമ്മയെ ഭയങ്കര ഇഷ്ടമായിരുന്നു.സുധീര്‍ അങ്കിളിന് ആരും ഇല്ലായിരുന്നു.
അപ്പുപ്പന്‍ എല്ലാ വീക്ക് ഏന്‍ഡ്ലും വീണയെയും,അമ്മയെയും കാണുവാന്‍ വരും.സുധീര്‍ അങ്കിള്‍ വര്‍ക്ക് ഷോപ്പ് പൂട്ടി വരുമ്പോള്‍ രാത്രിയാകും,അപ്പോഴേക്കും അപ്പുപ്പന്‍ പോകും.അപ്പുപ്പന്റെ കയ്യില്‍ നിറയെ മധുര പലഹാരങ്ങളും,ചിലപ്പോള്‍ കളിപ്പാട്ടങ്ങളും ഉണ്ടാകുമെത്രെ!(എന്നാലും എന്റെ അത്രെയും ഇല്ലാട്ടോ).അപ്പോഴൊക്കെ വീണ.പി.എസ്.ന്‍റെ അമ്മ വഴക്ക് പറയും.
"അച്ഛനെന്തിനാ ഇങ്ങനെ കാശ് ചിലവാക്കുന്നത്?മരുന്ന് വാങ്ങാന്‍ തന്നെ നല്ലൊരു കാശ് വേണ്ടേ?"
'നീ പോടീ' യെന്നു അമ്മയെ ചീത്ത വിളിച്ച് അപ്പുപ്പന്‍ വീണയെ കോരിയെടുക്കും.
അപ്പുപ്പന് കുറെ അസുഖങ്ങളുണ്ട്.മധുരമില്ലാത്ത ചായെയേ കുടിക്കൂ,കോഴിയിറച്ചി കഴിക്കില്ല,മുട്ട പുഴുങ്ങിയത് തിന്നില്ല.ഇതെല്ലാം  അവള്‍ പറഞ്ഞതാണ്.ഞാന്‍ ഇത് വരെ അപ്പുപ്പനെ  കണ്ടിട്ടില്ലായിരുന്നു.
അപ്പുപ്പന്‍ വന്നു പോകുന്ന പിറ്റേന്നു വീണ.പി.എസ്.തവളച്ചാട്ടം കളിയെ കുറിച്ച് മാത്രമേ സംസാരിക്കൂ.ബസ്സില്‍ ആരും അക്കളി കളിച്ചിട്ടില്ല.അപ്പുപ്പന് ഒരുപാട് കളികള്‍ അറിയാം.ആനകളി,പുലികളി,കണ്ണാരം പൊത്തിക്കളി,അങ്ങനെ കുറെ.എന്നാലും അവള്‍ക്ക് ഏറെ ഇഷ്ടം തവളചാട്ടമാണ്.
അപ്പുപ്പന്‍ മലര്‍ന്ന് കിടക്കും.കാലിന്റെ മുട്ട് രണ്ടും നെഞ്ചിനോപ്പം പൊക്കി,കാല്‍പാദത്തില്‍ അവളെയും കയറ്റിയിരുത്തി മേലോട്ട് ഒറ്റ പൊക്ക്.വിമാനം പൊങ്ങുന്നത്പോലെയാണ്.എന്ത് രസമാണന്നോ?
കൈ രണ്ടും അപ്പുപ്പന്‍ പിടിച്ചിട്ടുണ്ടാകും.കൈ വിടരുത്.കൈ വിട്ടാല്‍....ഒന്ന് രണ്ട് തവണ അവള്‍ വീണിട്ടുണ്ടത്രെ.അമ്മ ദേഷ്യപ്പെട്ടു.ഇനി ഇക്കളി വേണ്ടാന്ന്.എന്നാലും അമ്മ കാണാണ്ട് അവളും അപ്പുപ്പനും തവളച്ചാട്ടം കളിക്കാറുണ്ട്.

കേട്ടപ്പോള്‍ മുതല്‍ കൊതിയാണ്,തവളച്ചാട്ടം കളിക്കുവാന്‍.അച്ഛന് അറിയില്ല.വീട്ടിലെ പണിക്കാരത്തി ലീലാചോത്തിയോട് ചോദിച്ചു.അവര്‍ക്കും അറിയില്ല.അച്ഛന്‍ കമ്പ്യൂട്ടറില്‍ മിക്കി മൗസ് വച്ചു തന്നു.ലീല ചോത്തി തലപ്പന്ത് ഉണ്ടാക്കി തന്നു.
കഴിഞ്ഞ മാസം ലീലചോത്തിയുടെ മകന്‍ ഗള്‍ഫീന്ന് വന്നു.അവര്‍ വീട്ടിലെ പണിയും നിര്‍ത്തിപോയി.അപ്പോഴാണ് അച്ഛന്‍ സുധീര്‍ അങ്കിളുമായി സംസാരിച്ചത്.
"സുധീറേ,ഞാനോ,ഡോക്ടറോ വരുന്നത് വരെ സ്കൂള്‍ കഴിഞ്ഞാല്‍ മോള് വീണയുടെ കൂടെ വീട്ടില്‍ നില്‍ക്കുന്നതില്‍ എന്തെങ്കിലും വിരോധം...."
"എന്ത് വിരോധം?വക്കീലേ?"
അവളുടെ അമ്മക്ക് വിരോധം ഉണ്ടായിരുന്നുവെന്ന് തോന്നിയട്ടുണ്ട്.കാരണം ചില ദിവസങ്ങളില്‍ അമ്മ ഹോസ്പിറ്റലില്‍ നിന്ന് വരുമ്പോള്‍ ആറു മണി കഴിയും.അച്ഛന്‍ രാത്രിയിലാണ് വരവ്.അച്ഛന്റെ അടുത്ത് കിടക്കുമ്പോള്‍ വാടിയ റോസപൂവിന്റെ മണമാണ്.സുധീര്‍ അന്കിളിനു അങ്ങനെയൊരു മണമില്ലെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്.


ഇന്ന് വീണ സ്കൂളില്‍ വന്നില്ല.വൈകീട്ട് ബസ്സിലും ഉണ്ടായില്ല.അവളുടെ വീട് അടഞ്ഞു കിടക്കുകയായിരുന്നു.മുന്‍വശത്തെ ചായ്പ്പിന്റെ വാതില്‍ പൂട്ടിയിട്ടില്ല.വെറുതെ ചാരിയിട്ടേയുള്ളൂ.ഒന്ന് തള്ളിയപ്പോള്‍ തുറന്നു.അവിടെയാണ് സ്കൂള്‍ വിട്ട് വന്നാല്‍ ഞങ്ങള്‍ കളിക്കുന്നത്.സ്കൂള്‍ ഭാഗ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് മുന്‍വശത്തെ വരാന്തയില്‍ അവളെയും നോക്കി ഇരിക്കുകയായിരുന്നു.
"വീണമോളന്തിയേ കുട്ട്യേ?.ആരുമില്ലേ ഇവിടെ?"
അപ്പുപ്പന്‍.
അവളുടെ അപ്പുപ്പന്‍ വരുന്ന ദിവസമാണ്.
"കണ്ടില്ല അപ്പുപ്പാ,ഞാനും നോക്കിയിരിക്കുകയാ."
കയ്യിലെ വലിയ പൊതി ടേബിളില്‍ വച്ച് അപ്പുപ്പന്‍ കസാല വലിച്ചിട്ട് ഇരുന്നു.
"ഡോക്ടരമ്മയുടെ കുട്ടിയാ?"
"ഉം"
പിന്നെയൊന്നും ചോദിച്ചില്ല,അപ്പുപ്പന്‍ ചായ്പ്പില്‍ കയറി സിമന്റ്‌ തറയില്‍ പുല്ലുപായ നിവര്‍ത്തി മലര്‍ന്നു കിടന്നു. ആ കിടപ്പ് കണ്ടപ്പോഴാണ് ആ ആഗ്രഹം തോന്നിയത്.നശിച്ച എന്റെയൊരു ആഗ്രഹം.ചോദിച്ചാലോ?അല്ലെങ്കില്‍ വേണ്ട.വീണ വരട്ടെ.അപ്പുപ്പന് ഇഷ്ടമായില്ലെങ്കിലോ?അവള്‍ പറഞ്ഞാല്‍ അപ്പുപ്പന്‍ സമ്മതിക്കും.അവള്‍ ഒരിക്കല്‍ വാക്ക് തന്നിട്ടുള്ളതാണ്.
കുറെ നേരം കഴിഞ്ഞിട്ടും അവള്‍ വന്നില്ല.ഇന്നലെ തല വേദനിക്കുന്നു എന്ന് അവള്‍ പറഞ്ഞിരുന്നു.പനി പിടിച്ചോ?എങ്കില്‍ ആശുപത്രിയില്‍ നിന്ന് വരാന്‍ വൈകും.
അപ്പുപ്പന്‍ അപ്പോഴേക്കും പോയാലോ
"അപ്പുപ്പാ?"
"എന്താ മോളേ?"
"എന്നെ തവളച്ചാട്ടം പഠിപ്പിക്കുവോ?"

അപ്പുപ്പന്‍ നേരെ കിടന്നു.കാല് രണ്ടും മേലോട്ട് ഉയര്‍ത്തി.കാല്‍പാദത്തില്‍ കയറിയിരിക്കുവാന്‍ ആംഗ്യം കാണിച്ചു.കാല് മേലോട്ട് പൊക്കുമ്പോള്‍ നല്ലവണ്ണം അപ്പുപ്പന്റെ കയ്യില്‍ മുറുകെ പിടിക്കണമെന്ന് പറഞ്ഞു.ഞാനങ്ങനെ തന്നെ ചെയ്തു.വിമാനം പറക്കുന്നത് കാണാന്‍ കൊതിയായി.കാലുകള്‍ രണ്ടും തവള ഇരിക്കുന്നത് പോലെ കവച്ചുവെച്ചപ്പോള്‍ ചെറുതായൊന്നു വേദനിച്ചു.
"വന്‍,ടൂ,ത്രീ.."
അപ്പുപ്പന്‍ കാല് രണ്ടും കൂട്ടിപിടിച്ച്‌ മേലോട്ട് ഒറ്റ പൊക്ക്.അപ്പുപ്പന്റെ കൈ കിട്ടിയില്ല.
കമിഴ്ന്നു അടിച്ച് ഞാന്‍ അപ്പുപ്പന്റെ ശുഷ്കിച്ച നെഞ്ചിലേക്ക് വീണു.'അയ്യോ' എന്ന് അപ്പുപ്പന്‍ ഒച്ചവെച്ചു.നല്ല വേദനയെടുത്തിട്ടുണ്ടാകും.
"ഹെന്റെ മോളേ....."അമ്മയുടെ വിളിയാണ് കേട്ടത്.അമ്മ എപ്പോള്‍ എത്തി?കാറിന്റെ ശബ്ദം കേട്ടില്ലല്ലോ.
അപ്പുപ്പന്റെ നെഞ്ചില്‍ നിന്ന് അമ്മ എന്നെ വലിച്ചെടുത്തു.അയാളെ പൊതിരെ അടിച്ചു.റോഡിലൂടെ പോയ രണ്ടു ചേട്ടന്മാരെ കൈകാണിച്ച് വിളിച്ച് അമ്മ അവരോട് എന്തോ പറഞ്ഞു.
"കള്ള കഴുവേറി കിളവാ,ഇത്തിരിയില്ലാത്ത ഈ കൊച്ചിനെ..."എന്നുപറഞ്ഞാണ് അവര്‍ അയാളെ മര്‍ദ്ദിച്ചത്.
ഞാനൊന്നും ചെയ്തില്ല,ഞാമ്പറയനത് കേള്‍ക്കൂ,എന്നെ ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞ് പറയുന്നുണ്ടായിരുന്നു അപ്പുപ്പന്‍.

"എന്നെ ഒന്നും ചെയ്യല്ലേ"
"കണ്ടോ ഇന്‍സ്പെക്ടര്‍,എന്റെ മോള്" ഇത്തവണ പെണ്‍കുട്ടിയുടെ മുഖം കണ്ട് തളര്‍ന്നത് അച്ഛനാണ്.
"എന്നെ ഒന്നും ചെയ്യല്ലേ" ഇന്‍സ്പെക്ടറും  കേട്ടു.
"കുട്ടി മയക്കത്തിലാണ്.ഉറങ്ങട്ടെ."ഇന്‍സ്പെക്ടര്‍ പറഞ്ഞു.

സുധീറിന്റെ മേല്‍വിലാസം തേടി പോയ പോലീസുകാരന്‍ തിരിച്ചെത്തി.
"സുധീര്‍ അനാഥനാണ് സര്‍,അയാളുടെ ഭാര്യ പിതാവാണ് പ്രതി.അയാളുടെ വീട് കായംകുളമാണ്.പക്ഷേ..."
"എന്താണ് പക്ഷേ?"
"അയാള്‍,സര്‍ക്കാര്‍ ആശുപത്രിയില്‍ അവശനിലയില്‍ അട്മിട്റ്റ് ആണ്.ആളുകള്‍ ശരിക്ക് പെരുമാറിയട്ടുണ്ടെന്നു തോന്നുന്നു..സുധീറും അയാളുടെ ഭാര്യയും,മകളും അയാളുടെ അടുത്ത് ഹോസ്പിറ്റലില്‍ തന്നെയുണ്ട്‌."
ഇന്‍സ്പെക്ടര്‍ ജീപ്പിലേക്കു കയറി.ജീപ്പ് സര്‍ക്കാര്‍ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.

                                                                                             രചന ബിജുദാസ്

No comments:

Post a Comment